Sunday, December 4, 2011

മാട്ടുമലയിലേക്ക്...

ഓരോ തവണ പോകുമ്പോളും ഓരോ  പുതിയ കാഴ്ചകള്‍ കാട്ടിത്തരാന്‍ അപൂര്‍വ്വം ചില സ്ഥലങ്ങള്‍ക്ക് മാത്രമേ കഴിയൂ . അത്തരത്തില്‍ ഒരു സ്ഥലമാണ് പാലക്കാട്‌ ജില്ലയിലെ നെല്ലിയാംപതി. കുറച്ചു വര്‍ഷം മുന്‍പ് വരെ നെല്ലിയാംപതിയില്‍ പോയിരുന്ന ആളുകള്‍ സീതാര്‍കുണ്ടും , കേശവന്‍ പാറയും കണ്ടു മടങ്ങുകയാണ് പതിവ് . അതിനു ശേഷം കുറച്ചു നാള്‍ മുന്‍പ് വരെ  നെല്ലിയാംപതിയിലെ മാമ്പാറ എന്ന, മോഹന്‍ലാലിന്റെ  ഭ്രമരം സിനിമയിലെ ക്ലൈമാക്സ് ചിത്രീകരിച്ച സ്ഥലമായിരുന്നു  ആളുകളെ ആകര്‍ഷിച്ചിരുന്നത്.  എന്നാല്‍ പറമ്പികുളം ടൈഗര്‍ റിസര്‍വ്  ഏരിയയുടെ വ്യാപ്തി കേന്ദ്ര ഗവേര്‍മെന്റ്റ് വര്‍ധിപ്പിക്കുകയും നെല്ലിയാംപതിയിലെ  പല നല്ല സ്ഥലങ്ങളും,  മാമ്പാറയും ഇതില്‍ വരികയും സന്ദര്‍ശകര്‍ക്ക്   അവിടെക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. അതോടെ നെല്ലിയാംപതിയിലേക്കുള്ള സന്ദര്‍ശകരുടെ  വരവ് കുറയുകയും ചെയ്തു.    അങ്ങിനെയാണ് മാമ്പാറ യാത്രയുടെ അത്ര രസകരം അല്ലെങ്കിലും ഏകദേശം അതേപോലെയുള്ള ഒരു സുന്ദരലോകം - മാട്ടുമല -  സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത് . 
മാതൃഭുമിയുടെ യാത്രാ മാഗസിനിലാണ്  മാട്ടുമലയെക്കുറിച്ചു  ആദ്യമായി വായിക്കുന്നത് . ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ക്ക് മാത്രം പോകാവുന്ന മാട്ടുമലയിലേക്കുള്ള റോഡും അവിടത്തെ സുന്ദര കാഴ്ചകളും കാണാന്‍ നെല്ലിയാംപതിയിലേക്ക് ആളുകള്‍ ഒരുപാട് വന്നു തുടങ്ങി എന്ന വാര്‍ത്ത കേട്ടപ്പോള്‍ വീണ്ടും ഒരു തവണ കൂടി നെല്ലിയാപതിയിലേക്ക് പോകാന്‍ ആഗ്രഹം തോന്നി . അല്പം സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ ഒന്‍പതു  കിലോമീറ്ററോളം നടന്നു  മല കയറി മാട്ടുമലയില്‍ എത്താറുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ അടങ്ങിയിരിക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല . അങ്ങിനെയാണ് മാമ്പാറ  യാത്ര അനുഭവിക്കാന്‍ കഴിയാത്ത കുറച്ചു സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് എന്ന മട്ടില്‍  , മാട്ടുമല കാണാന്‍ വേണ്ടി മാത്രമായി  ഒരു നെല്ലിയാംപതി യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തത് . 
എറണാകുളത്തു നിന്നും പുറപ്പെട്ട പന്ത്രണ്ടു പേരടങ്ങിയ ഞങ്ങളുടെ സംഘം അങ്കമാലി  - കൊടകര  - മണ്ണുത്തി - വടക്കുംചേരി - നെന്മാറ വഴിയാണ് നെല്ലിയാംപതിയിലേക്ക് പുറപ്പെട്ടത്‌ . പോകുന്ന വഴിയില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളായ കൊടകരയിലെ കുഞ്ഞാലിപ്പാറയും മണ്ണുത്തി - ചെബൂത്രയിലെ പട്ടത്തിപ്പാറയും  ഒഴിവാക്കി നേരെ പോത്തുണ്ടി ഡാമിലാണ് വണ്ടി നിറുത്തിയത് . നെല്ലിയാംപതി യാത്രക്കിടയില്‍ അല്പം വിശ്രമത്തിനായി എല്ലാവരും ഇറങ്ങുന്ന സ്ഥലമാണ്‌  പോത്തുണ്ടി ഡാം. ചുണ്ണാമ്പ് കല്ലും മണ്ണും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മിച്ച ഏഷ്യയിലെ രണ്ടാമത്തെ ഡാം ആണ് പോത്തുണ്ടി. അധികാരികള്‍ ആരും തിരിഞ്ഞു നോക്കാതെ  നശിച്ചു കൊണ്ടിരിക്കുന്ന ആ ഡാമിന്റെ മുകള്‍ ഭാഗത്ത്‌ ആരും കടക്കാതിരിക്കാന്‍ പണിതുയര്‍ത്തിയ ഗേറ്റ് ചാടിക്കടന്നു അല്പം നേരം ആ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു - "പാവങ്ങളുടെ ഊട്ടി" എന്നറിയപ്പെടുന്ന നെല്ലിയാംപതിയിലേക്ക് .
നെല്ലിയാംപതിയില്‍ ഇപ്പോഴും ഒരു ATM മോ പെട്രോള്‍ ബങ്കോ ഇല്ല . അതെ പോലെ തന്നെ താമസ്സ സൌകര്യങ്ങളും  വളരെ കുറവാണ് . ഉള്ളതെല്ലാം റിസോര്‍ട്ടുകള്‍ ആണ്.  നെല്ലിയാംപതിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലത്തില്‍ ഉള്ള ഗ്രീന്‍ ലാന്‍ഡ്‌ റിസോര്‍ട്ടില്‍ ആണ്  ഞങ്ങള്‍ക്ക് താമസ്സ സൗകര്യം കിട്ടിയത് .  ഒരു റൂമിന് 1750 രൂപ.  തേയിലയും കാപ്പിയും ഏലവും വലിയ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തോട്ടത്തിനിടയില്‍ പഴയ കുറച്ചു വീടുകള്‍ ,  അതിനെ സുന്ദരമാക്കി മാറ്റി റിസോര്‍ട്ട് ആക്കിയതാണ് . ഭ്രമരം സിനിമ ഷൂട്ട്‌ ചെയ്യാന്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ഇവിടെയാണ് താമസിച്ചിരുന്നത് എന്ന്  മുറി തുറന്നു തന്ന റിസോര്‍ട്ട് ജീവനക്കാരന്‍ അഭിമാനത്തോടെ പറയുന്നത് കേട്ടു.
ഊട്ടിയുടെയോ കൊടൈക്കനാലിന്റെയോ അത്ര തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും  സഹിക്കാനാവുന്ന തണുപ്പുമായി രസകരമായിരുന്നു അവിടത്തെ കാലാവസ്ഥ. വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റും പിന്നെ ഈ തണുത്ത കാലാവസ്ഥയും ചേര്‍ന്നപ്പോള്‍  ചില സമയങ്ങളില്‍ മാത്രം അത് അസഹനീയമായ തണുപ്പായി  തോന്നി . റിസോര്‍ട്ട്കാര്‍ ഒരുക്കി തന്ന " ക്യാമ്പ്‌ ഫയര്‍ " തണുപ്പിനെ അല്പം  അകറ്റി. ഭക്ഷണം കഴിക്കലും , സൌഹൃദ സംഭാഷണങ്ങളും , പാട്ടുപാടലും മറ്റുമായി ഒരു പാട് സമയം ആ കാലാവസ്ഥയുടെ സുഖം  അനുഭവിച്ച ശേഷം  ഞങ്ങള്‍ സുഖമായി ഉറങ്ങി. 
നെല്ലിയാംപതി ടൌണില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ അകലത്തിലാണ്  മാട്ടുമല സ്ഥിതി ചെയ്യുന്നത് .  ഒരു ജീപ്പിനു 600 രൂപയാണ് വാടക മാട്ടുമലയില്‍ യാത്രക്കാരെ കൊണ്ട് പോയി അരമണിക്കൂര്‍ സമയം അവിടെ ചിലവഴിക്കാന്‍ അനുവദിച്ചു  തിരികെ നെല്ലിയാംപതിയില്‍ കൊണ്ട് വിടുന്നതിനാണ് ഈ വാടക .  ഒരു ജീപ്പില്‍ എട്ടു പേര്‍ വരെ കയറിയാലും കുഴപ്പമില്ല. ഏതു ജീപ്പ് വിളിച്ചാലും ഒരേ ചാര്‍ജ് ആയതു കൊണ്ട് സന്ദര്‍ശകരോട്  ജീപ്പുകാര്‍ കൂടുതല്‍ കാശു വാങ്ങി എന്ന പരാതി അവിടെ വരുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല. പക്ഷെ പതിനാലു കിലോമീറ്റര്‍ ദുര്‍ഗ്ഗടമായ പാതയിലൂടെ സഞ്ചരിച്ചു എത്തുന്ന മാമ്പാറയിലേക്ക്  600 രൂപ വാങ്ങിയിരുന്ന ജീപ്പുകാര്‍ വെറും ഒന്‍പതു കിലോമീറ്റര്‍ മാത്രമുള്ള മാട്ട് മലയിലെക്കും ഈ കാശു വാങ്ങുന്നത്  ഒരു ന്യായമായ കാര്യമായി ഞങ്ങള്‍ക്ക്  തോന്നിയില്ല .
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ മാട്ടുമലയിലേക്ക്  പുറപ്പെട്ടു . രണ്ടു ജീപ്പുകളില്‍ ആയി നെല്ലിയാംപതി ടൌണില്‍  നിന്നും ഞങ്ങള്‍ യാത്ര തുടങ്ങി. ഏകദേശം അര കിലോമീറ്റര്‍ സാധാരണ റോഡിലൂടെ ഓടിയ ശേഷം ജീപ്പ്  ടാറിടാത്ത റോഡിലേക്ക് കയറി . കൃത്യമായും ഒരു ജീപ്പിനു മാത്രം പോകാന്‍ വീതിയുള്ള റോഡിലൂടെ അതിവേഗത്തില്‍ ജീപ്പ് പാഞ്ഞു തുടങ്ങി .  പലയിടങ്ങളിലും മഴ പെയ്തു വെള്ളം നിറഞ്ഞ കുഴികള്‍ , ചിലയിടത്ത് പാറക്കഷണങ്ങള്‍ നിറഞ്ഞു കിടക്കുന്ന പാത,   ചിലയിടങ്ങളില്‍ കയറ്റത്തോട് കൂടിയ നല്ല വളവുകള്‍ . പക്ഷെ ജീപ്പ് ഓടിക്കുന്നവര്‍ക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല . ജീപ്പിന്റെ വേഗം ഒട്ടും കുറക്കാതെ ഈ വഴികള്‍ താണ്ടി വണ്ടി നീങ്ങി . 
കയ്യിലിരുന്ന ക്യാമറ ബാഗിനകത്താക്കി രണ്ടു കയ്യ് കൊണ്ടും ജീപ്പില്‍ പിടിച്ചിരുന്നിട്ടും എപ്പോഴാണ് ജീപ്പില്‍ നിന്നും പുറത്തേക്കു വീഴുക എന്നാ ചിന്തയിലായിരുന്നു ഞാന്‍ . മറ്റുള്ളവരുടെ സ്ഥിതിയും അങ്ങിനെ തന്നെ ആയിരുന്നു.  രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചു ജീപ്പിന്റെ സീറ്റില്‍ ഒന്നമര്‍ന്നിരിക്കാന്‍ പോലും ആകാതെ, പരസ്പരം മിണ്ടാന്‍ പോലും വയ്യാതെ , ഒരു ഫോട്ടോ പോലും എടുക്കാന്‍ പറ്റാതെയുള്ള ഈ യാത്ര അവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.  ജീപ്പ് വളരെ വേഗത്തില്‍ പോയി പെട്ടെന്ന് വലതു വശത്തെക്കോ ഇടതു വശത്തെക്കോ വെട്ടിച്ചു  വളവുകള്‍  കയറുമ്പോള്‍ വണ്ടി മറിയാന്‍ പോകുകയാണ് എന്ന തോന്നല്‍ ആരിലും ഉണ്ടാകും . വയറ്റിന്റെ ഉള്ളില്‍ നിന്നും ഒരു ഒരു പേടി വരും . അപ്പോഴേക്കും ഡ്രൈവര്‍ വണ്ടി നേരെ ആക്കിയിട്ടുണ്ടാകും.  ഈ യാത്ര ഒരു ഭീകര അനുഭവമാക്കി മാറ്റാന്‍ വേണ്ടി ഡ്രൈവര്‍ ശരിക്കും ശ്രമിക്കുന്നതായി തോന്നി . ആരും ഒന്നും പറയാതെ  ജീവിതം ഡ്രൈവറുടെ കൈയില്‍ കൊടുത്തു പുറം കാഴ്ചകള്‍ നോക്കിയിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഒരു കുന്നില്‍ മുകളില്‍ ഒരു ചെറിയ കൊക്കയുടെ അടുത്ത് വണ്ടി നിറുത്തി. മാട്ടുമല ഇതല്ലെന്നും ഫോട്ടോയെടുക്കാന്‍ അഞ്ചു നിമിഷം നിര്‍ത്തി തന്നതാണെന്നും ഡ്രൈവര്‍. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ എല്ലാവരും പുറത്തിറങ്ങി. അവിടെ നിന്നും നോക്കിയാല്‍ രണ്ടു മലകള്ക്കപ്പുറത്തു കാണുന്ന മലയാണ് മാട്ടുമല എന്ന് ഡ്രൈവര്‍ പറഞ്ഞു തന്നു . രാത്രി പത്തുമണി വരെ മാട്ടുമലയിലേക്ക് ആളുകളെ കൊണ്ട് ജീപ്പ് പോകാറുണ്ടെന്നും,  ആ രാത്രി യാത്രകളില്‍ ആനയടക്കമുള്ള വന്യ ജീവികളെ കാണാറുണ്ട്‌ എന്നും,  പലപ്പോഴും ആനയുടെ ഉപദ്രവം മൂലം  ജീപ്പ് ഉപേക്ഷിച്ചു ഓടേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു . പകല്‍ ഈ റോഡിലൂടെയുള്ള യാത്ര ഇങ്ങനെയാണെങ്കില്‍ രാത്രി ആനയേയും  ഭയന്നു ഇരുട്ടിലൂടെയുള്ള യാത്ര എങ്ങനെയായിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി .
കുറച്ചു ചിത്രങ്ങള്‍ എടുത്തതിനു ശേഷം വീണ്ടും യാത്ര തുടങ്ങി . പഴയ പോലെ ജീപ്പിന്റെ  കമ്പിയില്‍ മുറുകെ പിടിച്ചു വീണ്ടും കുറെ ദൂരം. ഇടയ്ക്കു മാട്ടുമലയിലേക്ക്  പോയി തിരിച്ചു വരുന്ന ജീപ്പുകള്‍ കാണാം. ഒരു ജീപ്പിനു വഴി കൊടുക്കാനായി മറ്റു ജീപ്പുകള്‍ റോഡില്‍ നിന്നും ഓടിച്ചു മാറ്റി അടുത്തുള്ള പാറയിലെക്കോ, കുറ്റിക്കാട്ടിലെക്കോ കയറ്റി നിര്‍ത്തും , അത് പോയിക്കഴിയുമ്പോള്‍ അതെ വേഗത്തില്‍ പുറകോട്ട് എടുക്കും . ആദ്യത്തെ തവണ റോഡില്‍ നിന്നും  പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റിയപ്പോള്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണു കരുതിയത്‌. എല്ലാവരും ഒന്ന് വിറച്ചു നോക്കിയപ്പോളാണ്  എതിരെ വന്ന വണ്ടിക്കു വഴി കൊടുക്കാനാണ് ഈ അഭ്യാസമെന്നു മനസ്സിലായത്‌. അങ്ങിനെ അങ്ങിനെ കുറച്ചു ദൂരം പോയി അവസാനം ഒരു വലിയ മലയുടെ ഏറ്റവും മുകളില്‍, ഒരു കൊക്കയുടെ അരുകില്‍ , ഒരു  പരന്ന വലിയ പാറയുടെ മുകളിലായി വണ്ടി നിറുത്തി.
ജീപ്പില്‍ നിന്നും മാട്ടുമലയിലേക്ക് കാലെടുത്തുവെച്ച ഞങ്ങളെ വരവേറ്റത് അതി വേഗത്തില്‍ വീശിയടിക്കുന്ന കാറ്റായിരുന്നു. തുറസായ ആ മലമുകളില്‍ തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്ന  സൂര്യന്റെ ചൂട്  ഒട്ടും നമ്മളെ അറിയിക്കാത്ത തരത്തില്‍ ,  നമ്മളെ പറത്തിക്കൊണ്ട്  പോകുമോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍  ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട്  ആ മലമുകളിലെ  പ്രകൃതി  സൌന്ദര്യവും ആസ്വദിച്ചു കുറച്ചു നേരം നിന്നു. ഇത്രയും നേരം അനുഭവിച്ച ആ ഭീകര യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റാന്‍ ആ കാറ്റിനും ആ പ്രകൃതിക്കും കഴിഞ്ഞു .
ഈ മലമുകളില്‍ മൂന്നാറിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ കാണുന്ന തരത്തിലുള്ള വരയാടുകളെ സുലഭമായി കാണാറുണ്ട് എന്ന് കേട്ടത് സത്യമാണോ എന്നറിയാന്‍ അവിടെയെല്ലാം നോക്കി . പക്ഷെ ഒരെണ്ണത്തെ പോലും കണ്ടില്ല . ആദ്യത്തെ നോട്ടത്തില്‍ പുല്ലുകള്‍ നിറഞ്ഞ ആര്‍ക്കും നടന്നിറങ്ങാന്‍ കഴിയാത്ത ഒരു കൊക്കയായി തോന്നിയെങ്കിലും , അടുത്ത് ചെന്ന് നോക്കിയപ്പോള്‍ , അല്പം ശ്രദ്ധിച്ചാല്‍  പുല്ലുകള്‍ വകഞ്ഞു മാറ്റി നടന്നാല്‍ ഈ മലയുടെ താഴെ ചെല്ലാം എന്നും ബോദ്യമായി. അരയ്ക്കൊപ്പം  നില്‍ക്കുന്ന  പുല്ലുകളെ വകഞ്ഞു മാറ്റി കുറച്ചുദൂരം മാത്രം വെറുതെ നടന്നു നോക്കി.   അരമണിക്കൂര്‍ സമയം മാത്രമേ അവിടം ചിലവഴിക്കാന്‍ തരൂ എന്ന്  പറഞ്ഞിട്ടുള്ളതിനാല്‍ താഴേക്കിറങ്ങി ചെല്ലാനുള്ള ശ്രമം ഉപേക്ഷിച്ചു , കുറച്ചു ചിത്രങ്ങള്‍ മാത്രം എടുത്തു വീണ്ടും തിരികെ മല കയറി.
കുറെ സമയം കഴിഞ്ഞപ്പോള്‍ ജീപ്പിന്റെ ഡ്രൈവര്‍ വിളിക്കാന്‍ വന്നു. കുറച്ചു സമയം കൂടി വേണം എന്നും വാടക കൂടുതല്‍ തരാം എന്നും പറഞ്ഞു അയാളെ മടക്കിയയച്ചു  പിന്നെയും കുറെ സമയം അവിടെയെല്ലാം ചുറ്റിയടിച്ചു നടന്നു. ഇത്രയും വഴി വന്നിട്ട് ഈ സുന്ദരസ്ഥലം അരമണിക്കൂര്‍ മാത്രം ആസ്വദിച്ചു മടങ്ങാന്‍ മനസ്സ് വന്നില്ല.  വീണ്ടും കുറെ സമയം കൂടി അവിടെ ചിലവഴിച്ചു . ഒടുവില്‍ ഞങ്ങള്‍ മടങ്ങി.... മനസ്സും ക്യാമറയും നിറയെ മാട്ടുമലയുടെ ചിത്രങ്ങള്‍ നിറച്ച്....
അങ്ങോട്ടുള്ള യാത്രയില്‍ എല്ലാം അനുഭവിച്ചത് കൊണ്ട്  തിരികെയുള്ള യാത്ര രസകരവും ഭയപ്പാടില്ലാത്തതും  ആയിരുന്നു. ഏകദേശം അര മണിക്കൂര്‍ സമയം കൊണ്ട്  തിരികെ നെല്ലിയാംപതിയില്‍ എത്തി. ഈ ജീപ്പ് യാത്ര ഇത്രയും രസകരം ആക്കി തന്ന ഡ്രൈവര്‍ വിഷ്ണുവിനോട് നന്ദിയും പറഞ്ഞു മടങ്ങി. വിഷ്ണു കാണിച്ച വേഗതയും കയ്യടക്കവും ആണ് വെറും ഒരു ജീപ്പ് യാത്രയാകുമായിരുന്ന ഈ മാട്ടുമല യാത്ര ഇത്രയും അവിസ്മരണീയം ആക്കി തീര്‍ത്തത്. വിസിറ്റിംഗ് കാര്‍ഡുകള്‍ പരസ്പരം കൈമാറുമ്പോള്‍ വിഷ്ണു ഒരു സന്തോഷ വാര്‍ത്ത കൂടി തന്നു . ജനുവരിയില്‍ മിക്കവാറും മാമ്പാറ വീണ്ടും തുറക്കുമെന്ന് . 
തിരികെ മടങ്ങുമ്പോള്‍ പുതുവര്‍ഷത്തില്‍ വീണ്ടും സുഹൃത്തുക്കളോടൊപ്പം  നെല്ലിയാംപതിയില്‍ പോകേണ്ടി വരും എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. ഇനിയും അവിടെ കാഴ്ചകള്‍ ബാക്കിയാണ് . മാട്ടുമലയിലേക്ക്  നടന്നു കയറണം, ഒരിക്കല്‍ കൂടി    മാമ്പാറയില്‍ പോകണം.

ഇനിയും പേരിടാത്ത പുതിയ മലകളെയും, കാഴ്ചകളെയും കാട്ടി നെല്ലിയാമ്പതി മാടി വിളിക്കുമ്പോള്‍ പ്രകൃതിയെയും , യാത്രകളെയും ഒരു പാട്  സ്നേഹിക്കുന്ന ഞങ്ങള്‍ക്ക്  വീണ്ടും അവിടെ പോകാതിരിക്കാനാവില്ലല്ലോ ?

എന്റെ ഈ യാത്ര കൈരളി നെറ്റ് മാഗസിനില്‍ വായിക്കാം ...

Sunday, November 27, 2011

പാലരുവി

തിരുവനന്തപുരത്തു നിന്നും 71 കിലോമീറ്ററും,  കൊല്ലത്തുനിന്നും 75 കിലോമീറ്ററും  യാത്ര  ചെയ്‌താല്‍  തെന്മല എക്കോ ടൂറിസം സെന്ററില്‍ എത്തിച്ചേരാം  . തെന്മല യാത്രയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന , അവിടെ നിന്നും 18 km അകലത്തില്‍ കിടക്കുന്ന സുന്ദരമായ ഒരു വെള്ളച്ചാട്ടമാണ്  പാലരുവി . തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന സ്ഥലമായതിനാലും , ഒരു അവധി ദിവസ്സമായതിനാലും രണ്ടു സംസ്ഥാനക്കാരുടെയും തിരക്ക് മൂലം ഒട്ടും ആസ്വദിക്കാന്‍ കഴിയാതെ പോയ ഒരു പാലരുവി യാത്രയില്‍ എടുത്ത ആ വെള്ളച്ചാട്ടത്തിന്റെ ചില ചിത്രങ്ങള്‍ ഇതാ.













Sunday, November 6, 2011

പീച്ചി - അട്ടച്ചാല്‍ ട്രെക്കിംഗ്

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹസിക സാംസ്കാരിക കേന്ദ്രയുടെ (http://sskthrissur.webs.com/ഒരു സാഹസിക യാത്രയില്‍ ഞാനും പങ്കാളിയായി . തൃശ്ശൂരിലെ പീച്ചി ഡാമില്‍ നിന്നും കൊടും കാട്ടിലൂടെ ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കാടിനെ അറിയാന്‍ നടത്തിയ ആ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ ...













Saturday, October 22, 2011

കനോലി പ്ലോട്ട്

ലോകത്തിലെ മനുഷ്യനിര്‍മിതമായ ആദ്യത്തെ തേക്കിന്‍ തോട്ടം ഇന്ത്യയിലാണ് എന്നും അത് നമ്മുടെ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ നിലമ്പൂരിലെ കനോലി പ്ലോട്ട് ആണ് എന്നതും വളരെ അടുത്ത കാലത്താണ് അറിഞ്ഞത് . അത് പോലെ തന്നെ കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തില്‍ കൂടി ചാലിയാര്‍ പുഴയെ മുറിച്ചു കടന്നാണ് കനോലി പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത് എന്ന് കൂടി കേട്ടപ്പോള്‍ ഇത്രയും പ്രത്യേകതകള്‍ ഉള്ള ആ സ്ഥലം കാണാന്‍ വേണ്ടി മാത്രം ഒരു യാത്ര നടത്തിയാലും അത് ഒരു നഷ്ടമാവില്ല എന്ന് തോന്നി. അങ്ങിനെയാണ് ഞാന്‍ രണ്ടു സുഹൃത്തുക്കളെയും കൂട്ടി കനോലി പ്ലോട്ടിലേക്ക് മാത്രമായി ഒരു യാത്ര നടത്താന്‍ തീരുമാനിച്ചത് .
കോഴിക്കോട് - നിലംബൂര്‍ - ഗൂഡല്ലൂര്‍  - ഊട്ടി റോഡില്‍ നിലമ്പൂര്‍ ടൌണ്‍ എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് ഇടതു വശത്തായാണ് കനോലി പ്ലോട്ട്. പൊതു ജനങ്ങള്‍ക്ക്‌ തേക്ക് മരങ്ങള്‍ വാങ്ങാന്‍ സൗകര്യം ഉള്ള ഗവര്‍മെന്റിന്റെ തേക്ക്  ഡിപ്പോയിലേക്കുള്ള വഴിയും കാനോലി പ്ലോട്ടിലേക്കുള്ള വഴിയും ഒന്നാണ് .
കാറ് റോഡരുകില്‍ നിര്‍ത്തി തുറന്നു കിടന്ന ടിക്കറ്റ്‌ കൌണ്ടറിലൂടെ  പത്തു രൂപയുടെ മൂന്നു ടിക്കെറ്റും എടുത്ത് ഞങ്ങള്‍ 300 മീറ്റര്‍ അകലെയുള്ള കനോലി പ്ലോട്ടിലേക്ക് നടന്നു . കനോലി പ്ലോട്ടിലേക്കുള്ള പ്രവേശന സമയം രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമാണ് എന്ന ബോര്‍ഡും വായിച്ചായിരുന്നു ഞങളുടെ നടപ്പ്.
ഇരു വശത്തും തണല്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ നടന്നെത്തിയത്‌ ചാലിയാര്‍ പുഴയുടെ കരയില്‍ ആയിരുന്നു. വേനലിന്റെ കാഠിന്യം മൂലം അല്പം മെലിഞ്ഞുണങ്ങിയെങ്കിലും വളരെ സുന്ദരിയായിരുന്നു ചാലിയാര്‍ പുഴ. അടുത്ത കാലം വരെ കനോലി പ്ലോട്ടിലേക്ക് വരുന്ന സന്ദര്‍ശകര്‍    റോഡില്‍ നിന്നും പുഴയിലേക്കുള്ള പടികള്‍ ഇറങ്ങി  പുഴയുടെ അടുത്തെത്തി കടത്ത് വഞ്ചിയില്‍ കയറിയാണ് പുഴക്കപ്പുത്തുള്ള കനോലി പ്ലോട്ടിലേക്ക് പ്രവേശിച്ചിരുന്നത് . തൂക്കുപാലം വന്നതോടെ ഈ കടത്തു വഞ്ചി യാത്ര അവസാനിപ്പിച്ചു. അത് കൊണ്ട് തന്നെ ഈ ഭാഗത്ത്‌ പുഴയില്‍ ഇറങ്ങാന്‍ ആരെയും അനുവധിക്കാറുമില്ല . 
പുഴയിലേക്ക് ഇറങ്ങാതെ തൂക്കുപാലത്തിലേക്ക് എത്തിച്ചേരാനായി ഒരു സുന്ദരമായ നടപ്പാത അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇരു വശത്തും മരങ്ങളും പേരറിയാത്ത വള്ളികളും തൂങ്ങി കിടക്കുന്ന ആ വഴിയിലൂടെ ഉള്ള നടത്തം ശരിക്കും രസകരമായിരുന്നു. സൂര്യന്റെ വെയില്‍ അല്പം പോലും ഞങളുടെ ശരീരത്തില്‍ ഏല്‍പ്പിക്കാതെ തടഞ്ഞു നില്‍ക്കുന്ന മരങ്ങളുള്ള ആ പാതയിലൂടെ നടന്നു തൂക്കുപാലത്തിന്റെ അടുത്തെത്തി.
കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്നവകാശപ്പെടുന്ന ആ പാലത്തിലെ കൈവരികള്‍ പിടിച്ചു ചാലിയാര്‍ പുഴയും നോക്കി പതുക്കെ കാനോലി പ്ലോട്ടിലേക്ക്   നടന്നു . ഓരോ ആളുകള്‍ കയറുമ്പോഴും ആ പാലം കുലുങ്ങുന്നുണ്ടായിരുന്നു. ഒരേ സമയം ഇരുപതു പേര്‍ മാത്രമേ കയറാവൂ എന്ന് പാലത്തിന്റെ തുടക്കത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . കൂടുതല്‍ ആളുകള്‍ കയറുന്നതിനെ തടയാനായി ഒരു ആളെയും അവിടെ നിയോഗിച്ചിട്ടുണ്ടായിരുന്നു. 
തൂക്കുപാലത്തിലൂടെ നടന്നു ചെന്നെത്തിയത്  വിശാലമായ  ഒരു തേക്കിന്‍ തോട്ടത്തിലേക്കായിരുന്നു.  നോക്കുന്നിടത്തെല്ലാം വലിയ വലിയ തേക്ക് മരങ്ങള്‍ മാത്രം. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പിടിച്ചാല്‍ പോലും വട്ടമെത്താത്ത അത്രയും വണ്ണമുള്ള ചില തേക്ക് മരങ്ങളെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത് .  ഈ മരങ്ങളെയും കണ്ട്, ആ സുന്ദരഭൂമിയിലൂടെ  എല്ലാം മറന്ന് നടക്കാനായി ഓടു വിരിച്ച നടപ്പാതകള്‍ അവിടെ  ഒരുക്കിയിട്ടുണ്ടായിരുന്നു. ആളുകള്‍ക്ക്  വെയിലും മഴയും ഏല്‍ക്കാതെ ഇരിക്കാനായി നടപ്പാതയില്‍ പലയിടത്തും  മേല്ക്കൂരയോടുകൂടിയ ചെറിയ വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. 
അവിടെയുള്ള കൂടുതല്‍ മരങ്ങളും വളരെ ഉയരത്തില്‍ നില്‍ക്കുന്നവയായിരുന്നു . ആകാശത്തില്‍ മുട്ടി നില്‍ക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വലിപ്പത്തിലുള്ള മരങ്ങള്‍ ആയിരുന്നു അവയെല്ലാം . അതുകൊണ്ട് തന്നെ ആ മരങ്ങളുടെ മുഴുവന്‍ വലിപ്പം ആസ്വദിക്കാവുന്ന ഒരു ഫോട്ടോയെടുക്കാന്‍ എന്റെ ചെറിയ ക്യാമറക്ക്‌  പോലും കഴിഞ്ഞില്ല. 
അവിടെയുള്ള ഓരോ മരങ്ങള്‍ക്കും ഓരോ നമ്പര്‍ ഇട്ടിരുന്നു . ഇരുപത്തി മൂന്നാമത്തെ നമ്പര്‍ തേക്ക് മരം ആയിരുന്നു കാനോലി പ്ലോട്ടിലെ ഏറ്റവും ഉയരം ഉള്ള മരം.  നിലംബൂരിലെയും പരിസരങ്ങളിലെയും ഏറ്റവും വലുപ്പമുള്ള തേക്ക് മരമാണിത് . ആ തേക്കിന്റെ ഉയരം  46.5 മീറ്റര്‍ ആണ് . 
ബ്രിട്ടീഷുകാര്‍ക്ക് കപ്പലുകളും മറ്റും  നിര്‍മ്മിക്കുന്നതിന് ആവശ്യമായ തേക്ക് മരങ്ങള്‍ മുടക്കമില്ലാതെ കിട്ടുന്നതിനു വേണ്ടി  മലബാര്‍ കലക്ടര്‍ ആയിരുന്ന H V CONOLLY യുടെ നിര്‍ദേശപ്രകാരം ഫോറെസ്റ്റ് ഓഫീസര്‍ ആയിരുന്ന സര്‍ ചാത്തുമേനോന്‍ ആണ് ഈ തേക്കിന്‍ തോട്ടം ഇവിടെ  വെച്ച് പിടിപ്പിച്ചത് . അങ്ങിനെ ഇതിനു തുടക്കം ഇട്ട  H V CONOLLY യുടെ സ്മരണക്കായാണ് ഈ സ്ഥലത്തിന് കനോലി പ്ലോട്ട്  എന്ന പേര് കൊടുത്തത് .
1846 ലാണ്  ഇവിടെ തേക്കിന്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചത് . 5.675 ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ തോട്ടത്തില്‍ ഇപ്പോള്‍  117 മരങ്ങള്‍ ആണ് ഉള്ളത് .  
1841 - 1855 കാലഘട്ടത്തില്‍ , നിലമ്പൂരിലും പരിസരങ്ങളിലും ആയി ഏകദേശം 1500 ഏക്കര്‍ സ്ഥലത്താണ് ചാത്തുമേനോനും കൂട്ടാളികളും തേക്കിന്‍ തൈകള്‍ നട്ട് പിടിപ്പിച്ചത് . അതോടെയാണ്  "ഇന്ത്യയിലെ തേക്കിന്‍ തോട്ടങ്ങളുടെ പിതാവ് " എന്ന പേര് അച്ചുതമേനോന് സ്വന്തമായി തീര്‍ന്നത് .
ബ്രിട്ടീഷുകാര്‍ക്ക്  തേക്ക് ഇത്രക്കും പ്രിയ്യപ്പെട്ട മരം ആകാനുള്ള കാരണം  അതിന്റെ ഉറപ്പു തന്നെ ആയിരിക്കണം . ചൈനക്കാര്‍ ഇരുമ്പ് മരം (IRON WOOD) എന്ന് വിളിക്കുന്ന നമ്മുടെ ഈ തേക്ക് ആയിരം വര്ഷം മണ്ണിലോ വെള്ളത്തിലോ കിടന്നാല്‍ പോലും നശിക്കില്ലത്രേ. പ്രശസ്തമായ TITANIC കപ്പലിന്റെതടക്കം പല കപ്പലുകളുടെയും ഡെക്ക് ഉണ്ടാക്കിയിരികുന്നത്  തേക്ക് മരം കൊണ്ടാണത്രേ. മഹാരാഷ്ട്രയിലെ SALSETTE ISLAND ല്‍ കണ്ടെത്തിയ രണ്ടായിരം വര്ഷം പഴക്കമുള്ള ഒരു ഗുഹാ ക്ഷേത്രത്തിലെ തേക്ക് പാളികള്‍ക്ക്‌ ഒരു കേടുപാടുകളും ഉണ്ടായിരുന്നില്ല എന്ന്  എവിടെയോ വായിച്ചത് കാനോലി പ്ലോട്ടിലെ വലിയ തേക്ക് മരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നു.
കനോലി പ്ലോട്ടിലെത്തുന്ന സന്ദര്‍ശകര്‍ ചാലിയാര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനായി  ആ സ്ഥലത്തിന് ചുറ്റുഭാഗത്തുമായി   കമ്പി വേലി കെട്ടി തിരിച്ചിരുന്നു. പക്ഷെ ആ കമ്പി വേലി ഭേദിച്ചു സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകള്‍ പുഴയില്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങളും അവരില്‍ ഒരാളായി . പുഴയുടെ കരയിലൂടെ കുറച്ചു ദൂരം നടന്നു തിരക്കില്ലാത്ത ഒരിടത്ത്  , ആ യാത്രയുടെ ക്ഷീണം മുഴുവനും  തണുത്ത, കണ്ണ് നീരിനേക്കാള്‍ പരിശുദ്ധമെന്നു  തോന്നിപ്പിക്കുന്ന വെള്ളത്തില്‍ കുളിച്ചു കളഞ്ഞു പുതിയ ആളുകളായി ഞങ്ങള്‍ മാറി.
കുറെ നേരം കഴിഞ്ഞു അവിടെയുള്ള ഓരോ തേക്ക് മരത്തെയും അടുത്ത് കണ്ടും ഫോട്ടോയെടുത്തും പരസ്പരം തേക്കുകളെ കുറിച്ചും നിലമ്പൂരിലെ പഴയ  തടി വ്യാപാരത്തെ കുറിച്ചും സംസാരിച്ചും ഞങള്‍ അവിടെ നിന്നും തിരിച്ചു നടന്നു.  തിരികെ തൂക്കുപാലത്തിലൂടെ നടന്നു പാലത്തിന്റെ തുടക്കത്തില്‍ എത്തി അവിടെ കാവല്‍ നില്‍കുന്ന ആളുടെ അനുവാദം അല്‍പ സമയത്തേക്ക്  ഒരാള്‍ക്ക്‌ മാത്രമായി വാങ്ങി, ഇപ്പോള്‍ സന്ദര്സകര്‍ക്ക്  ഒട്ടും പ്രവേശം ഇല്ലാത്ത ആ  പഴയ  കടവിലിറങ്ങി പാലത്തിന്റെ അടിഭാഗത്തുനിന്നുമുള്ള  കുറെ ചിത്രങ്ങള്‍ തിടുക്കത്തില്‍ എടുത്തു മടങ്ങി പോന്നു .
ഏറ്റവും അടുത്ത കൂട്ടുകാരോടൊപ്പം ഒരു പാട് പ്രത്യേകതകള്‍ ഉള്ള സ്ഥലത്ത്  ഒരു നല്ല  ദിവസം ചിലവഴിച്ചതിന്റെ ഓര്‍മ്മയുമായി മടങ്ങുമ്പോള്‍  മനസ്സ് ഒരു തീരുമാനം എടുത്തിരുന്നു. സ്വന്തമായുള്ള നാല് സെന്റ്‌ സ്ഥലത്തിനെ മൂലയില്‍ ഒരു ചെറിയ മരം എങ്കിലും വെച്ച് പിടിപ്പിക്കണം. ആയിരത്തി അഞ്ഞൂറ് ഏക്കറില്‍ തേക്ക് മരം നട്ട അച്യുതമേനോന്‍ ആവാന്‍ ഒരിക്കലും കഴിയില്ല എന്നറിയാമെങ്കിലും അടുത്ത തലമുറയ്ക്കും എനിക്കും വേണ്ടി  ഒരു മരമെങ്കിലും നടണം . എന്റെ  ഈ യാത്രകള്‍ അവസാനിക്കുന്ന, ആരോഗ്യം നശിക്കുന്ന കാലത്ത്  ആ മരത്തിന്റെ കാറ്റും തണലും ഏറ്റു കിടന്നു പതുക്കെ ഈ ലോകത്തോട്‌ വിട പറയണം.