Sunday, June 19, 2016

സാധാഹള്ളിയിലെ അജ്ഞാത ക്ഷേത്രത്തിലേക്ക് ഒരു യാത്ര

ഒരു ഒഫീഷ്യൽ ട്രെയിനിങ്ങിന്റെ ഭാഗമായി ആയി ആണ്  കുറച്ചു നാൾ മുൻപ് ബാംഗളൂരിൽ എത്തിയത്. രണ്ടു പകൽ ട്രെയിനിംഗ്. ബാംഗളൂരിൽ കറങ്ങാൻ കിട്ടുന്നത്  ആകെ ഒരു രാത്രി മാത്രം. അങ്ങിനെ രാത്രി ബാംഗളൂരിലെ തെരുവുകളിലൂടെ ഒറ്റക്കു വെറുത ലക്‌ഷ്യം ഒന്നും ഇല്ലാതെ നടക്കുമ്പോൾ ആണ് ഒരു ഫോൺ വന്നത്. ഞാൻ ബാംഗളൂരിൽ ഉണ്ട് എന്ന  ഫേസ് ബുക്ക്‌ പോസ്റ്റ്‌ കണ്ടു വിളിച്ചതാണ്. ഇത് വരെ നേരിൽ കണ്ടിട്ടിലാത്ത ഫ്രെഡി എന്ന ഫേസ് ബുക്ക്‌ ഫ്രണ്ട് ആയിരുന്നു അത്. ബാംഗളൂരിലെ പുതിയ വിമാന താവളത്തിന്റെ അടുത്താണ് താമസിക്കുന്നത് എന്നും അതിന്റെ അടുത്ത് ഒരു പാറമടയുടെ നടുവിലായി ഒരു ചെറിയ  അമ്പലം ഉണ്ട് എന്നും അറിയപ്പെടാത്ത പല സ്ഥാലങ്ങളെ പരിചയപ്പെടുത്തി ബ്ലോഗ്‌ എഴുതുന്ന ചേട്ടന് ഇത് പറ്റിയ സ്ഥലം ആകും എന്നും അവൻ പറഞ്ഞു.


വെറും ഒരു അമ്പലം കാണാൻ വേണ്ടി അതി രാവിലെ ഉണർന്നു ഇരു വശത്തേക്കും ആയി എഴുപതു കിലോമീറ്റർ ടാക്സി വിളിച്ചു പണം ചിലവഴിക്കാനും ഉറക്കം കളയാനും  മടി തോന്നിയത് കൊണ്ട് എനിക്ക് താല്പര്യം ഇല്ല എന്നും പിന്നീട് ഒരിക്കൽ ആകാം എന്നും പറഞ്ഞു ഒഴിയാൻ ശ്രമിച്ചു. ടാക്സിയൊന്നും വിളിക്കേണ്ട എന്നും  ബൈക്കിൽ പുലർച്ചെ അഞ്ചു മണിക്ക്  ഹോട്ടലിൽ വന്നു കൊണ്ട് പോകാം എന്നും തിരികെ ട്രെയിനിംഗ് തുടങ്ങുന്നതിനു മുൻപ് കൊണ്ട് എത്തിക്കാം എന്നും പറഞ്ഞപ്പോൾ മറ്റു ഒഴിവുകൾ പറയാൻ പറ്റാതെ ആയി. പിന്നെ ഒരു പരിചയവും ഇല്ലാത്ത എനിക്കു വേണ്ടി ഇത്രയും ബുദ്ധി മുട്ടാൻ തയാറാകുന്ന ഫ്രഡി എനിക്കായി എന്തെങ്കിലും നല്ല ഒരു കാഴ്ച കാത്തു വെച്ചിട്ടുണ്ടായിരിക്കും എന്നും മനസ്സു പറഞ്ഞു. അങ്ങിനെ ആണ് ബാംഗളൂരിലെ  സാധാഹള്ളിയുടെ അടുത്തുള്ള പേരറിയാത്ത അമ്പലം, ബാംഗളൂരിൽ ആരും അറിഞ്ഞിട്ടിലാത്ത ആ കൊച്ചു സ്ഥലത്തേക്ക് സ്ഥലത്തേക്ക് ഒരു യാത്ര പുറപ്പെട്ടത്‌ .


പുലർച്ചെ അഞ്ചു  മണിക്ക് മുൻപേ എം ജി  റോഡിലെ ഹോട്ടലിൽ എത്തി ചേർന്ന, അന്ന് ആദ്യമായി കണ്ട തൃശ്ശൂര്കാരൻ ആയ പതിനെട്ടുകാരൻ ഫ്രെഡി എന്ന ചെറുപ്പക്കാരനോടൊപ്പം അവന്റെ ഇരട്ടി പ്രായം ഉള്ള ഞാനും ബാംഗളൂരിലെ  തെരുവുകളിലൂടെ  ബൈക്കിൽ യാത്ര തുടങ്ങി. നല്ല തണുത്ത കാലാവസ്ഥ. വാഹനങ്ങൾ ഒട്ടും ഇല്ല. അടഞ്ഞു കിടക്കുന്ന കടകൾ, വലിയ വലിയ സ്ഥാപനങ്ങൾ ..ബാംഗളൂരിൽ പല തവണ വന്നിട്ടുണ്ട് എങ്കിലും ഇത്രയും പുലർച്ചെ ആ തെരുവുകളിലൂടെ യാത്ര ചെയ്യുന്നത് ആദ്യം ആയിട്ടായിരുന്നു. ശരിക്കും ആസ്വദിച്ച ഒരു യാത്ര .


ബാംഗളൂരിലെ പുതിയ വിമാന താവളത്തിലേക്കുള്ള വിശാലമായ റോഡിലൂടെ കുറെ ദൂരം പോയി വിമാന താവളം എത്തുന്നതിനു കുറച്ചു മുൻപ് ഇടതു വശത്തേക്ക് വണ്ടി തിരിച്ചു ഫ്രഡി  വണ്ടി നിറുത്തി. ഇനി അമ്പലത്തിലേക്ക് കുറച്ചു കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നും ഒരു ചായ കുടിച്ചു കഴിയുമ്പോളേക്കും നേരം വെളുത്തു വരും എന്നും പറഞ്ഞു. മുപ്പത്തഞ്ചോളം കിലോമീറ്റർ ദൂരം സാമാന്യം നല്ല  വേഗത്തിൽ പായുന്ന ബൈക്കിന്റെ പിറകിൽ തണുത്തു വിറങ്ങലിച്ചു ഇരുന്നതിനു ശേഷം കുടിക്കുന്ന ചൂട് ചായയുടെ രുചി, അതിന്റെ  സുഖം അത് ഒരിക്കലും മറക്കാനാവാത്തതായിരുന്നു .


വീണ്ടും യാത്ര തുടങ്ങി .വീതി കുറഞ്ഞ ടാറിട്ട വഴി .നഗര കാഴ്ചകൾ കഴിഞ്ഞു നാട്ടിൻ പുറം തുടങ്ങി .വീടുകൾ വളരെ കുറവ്. ഉള്ളത് തന്നെ ചെറിയ വീടുകൾ. പശുക്കളും മറ്റു മൃഗങ്ങളും എല്ലാം വീടിന്റെ മുൻപിൽ തന്നെ കെട്ടിയിട്ടിരിക്കുന്ന ഒരു കാഴ്ച.. മുൻപിൽ  വിശാലമായ കൃഷിയിടങ്ങൾ. പെട്ടെന്ന് തന്നെ നഗര കാഴ്ചകളിൽ നിന്നും ഞങ്ങൾ ഗ്രാമ പ്രദേശത്തേക്ക് മാറി  ഇടയിൽ ആകെ കണ്ടത് Clarks Exotica Resort & Spa എന്ന ബോർഡ് മാത്രം ..ഒടുവിൽ കുറെ നേരം പോയ ശേഷം  ആളൊഴിഞ്ഞ  ഒരു പറമ്പിൽ ഫ്രഡി വണ്ടി നിറുത്തി. ഇനി അല്പം നടന്നാൽ ഞങ്ങൾ വിചാരിച്ച അമ്പലം ആയി. നേരം നന്നായി വെളുത്തിരുന്നു. പക്ഷെ  തണുപ്പ് ഒട്ടും വിട്ടു മാറിയിട്ടില്ല.

നരകപ്പാലത്തിൽ ഫ്രഡി ....
കുറച്ചു കൂടി നടന്നു എത്തി ചേർന്ന സ്ഥലത്തു കണ്ട കാഴ്ച കണ്ടു അന്തം വിട്ടു നിന്നു പോയി . ഒരു കൊക്കയുടെ അറ്റത്തു  എത്തി എന്നാണ് വിചാരിച്ചത്  .ഒരു വലിയ പാറ മട ആണ് അത്  എന്നു  വീണ്ടും നോക്കിയപ്പോൾ ആണ് മനസ്സിലായത്. താഴെ ഏക്കറുകണക്കായി പരന്നു കിടക്കുന്ന ഒരു വലിയ പാറമട. കേരളത്തിൽ എല്ലായിടത്തും കാണുന്ന കരിങ്കല്ലുകൾ പൊട്ടിച്ചെടുക്കുന്ന പാറ മട അല്ല എന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. കരിങ്കല്ല് മട ആയിരുന്നു എങ്കിൽ ഇത്രയും മനോഹരം ആയി കല്ലുകൾ മുറിച്ചെടുക്കാൻ പറ്റുകയില്ല. ഇതു ഗ്രാനൈറ്റോ, മാർബിളോ ചെത്തിയെടുക്കുന്ന മട ആയിരിക്കണം. പാറ പൊട്ടിച്ചു പൊട്ടിച്ചു താഴ്ച കൂടി ഇപ്പോൾ ഒരു പതിനഞ്ചു നില കെട്ടിടത്തിന്റെ ഉയരത്തിൽ താഴേക്കു പൊട്ടിച്ചു കഴിഞ്ഞ  അവസ്ഥയിൽ ആണ് ഇപ്പോൾ. അതിന്റെ നടുവിൽ ആയി ഒരു അമ്പലം. ആ അമ്പലം അവിടെ ബാക്കി നിറുത്തി  എല്ലാം പൊട്ടിച്ചെടുത്തിരിക്കുകയാണ്. അമ്പലത്തിലേക്ക് പോകാനുള്ള വഴി ആണ് അതിലും ഭീകരം. ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള പാറ പൊട്ടിച്ചെടുത്ത വഴി. ഇരു വശത്തും അഗാധമായ കൊക്ക എന്നു തോന്നുന്ന അത്രയും താഴ്ചയുള്ള പാറമട. അതിലൂടെ നടന്നു വേണം ഈ അമ്പലത്തിൽ എത്താൻ. ആകെ ഭീതി പെടുത്തുന്ന ഒരു അന്തരീക്ഷം.


ഫ്രഡിയോടൊപ്പം പതുക്കെ ആ അമ്പലത്തിലേക്കുള്ള, ഒരാൾക്ക്‌ മാത്രം നടക്കാൻ വീതിയുള്ള   വഴിയിലൂടെ നടന്നു. അതി ശക്തമായ തണുത്ത കാറ്റ്. താഴേക്കു നോക്കുമ്പോൾ തല കറങ്ങുന്നതു പോലെ.  താഴെ പാറമടയിൽ കിടക്കുന്ന ലോറി ഒരു ചെറിയ കളിപ്പാട്ടം പോലെ ആണ് തോന്നുന്നത്. കുറച്ചു നടന്നു എത്തിയപ്പോൾ പാറ കൊണ്ടുള്ള വഴിയുടെ ഇടയിൽ ഇരുമ്പു പാളികൾ കൊണ്ടു ഉണ്ടാക്കിയ ഒരു പാലം, കാൽ ചവിട്ടുമ്പോൾ ഇളകിയാടുന്ന ആ  പാലം കണ്ടപ്പോൾ നരകപ്പാലം എന്ന വാക്കാണ് മനസ്സിൽ ഓർമ്മ വന്നത്.ആ പാലത്തിൽ നിന്നും തണുത്ത കാറ്റും കൊണ്ടു താഴേക്കു നോക്കിയപ്പോൾ ബോധം പോകുന്ന പോലെ.  കേരളത്തിലെ പല ജില്ലകളിലെയും ഉയരം ഉള്ള മലകൾ എല്ലാം കീഴടക്കിയപ്പോൾ ഒന്നും തോന്നാത്ത ഒരു ഭയം ഇപ്പോൾ തോന്നി. 


ഒടുവിൽ നരകപ്പാലവും കടന്നു വീണ്ടും നടന്നു ആ പേരറിയാത്ത അമ്പലത്തിൽ എത്തി ചേർന്നു. ഓറഞ്ചു നിറത്തിൽ ചായം അടിച്ച ഒരു ഒറ്റ മുറി കെട്ടിടം. അതിന്റെ ഉള്ളിലും പുറമെയും ഏതോ വിഗ്രഹങ്ങൾ. ആരും ഇല്ല അവിടെ. പുറത്തുള്ള വിഗ്രഹത്തിനടുത്തുള്ള കല്ലുകളിൽ അധികം പഴക്കം ഇല്ലാത്ത ചോര കണ്ടു. കുറെ തൂവലുകളും. കോഴിയെയോ മറ്റോ പോലെ ബലി കഴിച്ചത് പോലെ .

കോളേജ് പഠനത്തിന്റെ ഭാഗം ആയി ഫ്രഡി ഈ ഭാഗത്തു കൂട്ടുകാരോടൊപ്പം താമസം തുടങ്ങിയിട്ട് താമസം തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. അതു കൊണ്ടു തന്നെ ഈ അമ്പലത്തെ കുറിച്ചും ഇവിടത്തെ ആചാരങ്ങളെ കുറിച്ചും എന്നെ പോലെ തന്നെ ഒന്നും അവനറിയില്ല. ആരും ഇതു വരെ ഈ അമ്പലത്തെ കുറിച്ചു പറയുകയോ, ഇവിടേക്ക് ആളുകൾ പോകുന്നത് കാണുകയോ ചെയ്തിട്ടില്ല എന്നും അവൻ കൂട്ടിച്ചേർത്തു .


അമ്പലത്തിനു പുറകിൽ ഒരു വലിയ മരം നിന്നിരുന്നു. ആ മരത്തിൽ ബലമായി പിടിച്ചു നിന്നും താഴേക്കും മറ്റു ഭാഗങ്ങളിലേക്കും നോക്കി. അവിടെ നിന്നാൽ പല ഭാഗത്തെയും  കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. തനിയെ നിന്നാൽ ആ തണുത്ത കാറ്റിൽ അഗാധതയിലേക്ക് വീണു പോകുമോ അല്ലെങ്കിൽ ആ കാറ്റു ഞങ്ങളെ പറത്തി കൊണ്ടു പോകുമോ എന്ന ഭയം മനസ്സിൽ. താഴെ ഒരു പാട് വാഹനങ്ങൾ കിടന്നിരുന്നു. ലോറികളും വലിയ  പൊക്ലിയനുകളും ആയിരുന്നു അത്. വളരെ താഴ്ചയിൽ ആയിരുന്നതിനാൽ എല്ലാം സൂക്ഷിച്ചു നോക്കിയപ്പോൾ മാത്രം ആണ് കണ്ടത്. ഇപ്പോഴും ഗ്രാനൈറ്റ് അല്ലെങ്കിൽ മാർബിൾ  പൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ മട ആണ് അതു എന്നു ബോധ്യം ആയി. 

നരകപ്പാലം നടന്നു കയറുന്ന എന്റെ ഒരു ചിത്രം ..ഫ്രഡി പകർത്തിയത് ..

ഒരു പുതിയ സ്ഥലം കണ്ട സുഖം അല്ല മനസ്സിൽ തോന്നിയത്. പേരറിയാത്ത എന്തോ ഭീകരത അവിടെ ഉണ്ട് എന്ന തോന്നൽ. കുറെ ചിത്രങ്ങൾ എടുത്തു കുറെ നേരം ആ ഭീകരത ആസ്വദിച്ചു. പിന്നെ ഞങ്ങൾ  ഞങ്ങൾ തിരിച്ചു നടന്നു . ആ പഴയ നരകപ്പാലത്തിലൂടെ പാലത്തിലൂടെ. അവിടെ ചിലവഴിച്ച ഒരു മണിക്കൂർ സമയത്തിൽ വേറെ ആരും അവിടെ എത്തിയിരുന്നില്ല . വല്ലപ്പോഴും പൂജ നടക്കുന്ന ഒരു അമ്പലം ആയിരിന്നു എന്നു അതോടെ മനസ്സിലായി.


കേരളത്തിലെ എല്ലാ പാറമടകളെയും ചേർത്തു വെച്ചാൽ എങ്ങനെ ഉണ്ടാകും. ഏകദേശം അത്രയും വലിപ്പം ഉള്ള പാറമട ആണ് ഇത്. ആദ്യമായി ആണ്  ആണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്. ഭൂമി ദേവിയെ തുരന്നു പാതാളം വരെ എത്തി കൊണ്ടിരിക്കുന്ന ഭീകരം ആയ ഒരു പ്രകൃതി നശീകരണത്തിന്റെ കാഴ്ചയാണ് മുൻപിൽ കാണുന്നത്. ഇത്രയും വലിയ ഒരു വലിയ പ്രകൃതി നശീകരണം നടത്തുന്നതിന്റ ഇടയിൽ ഭക്തിയുടെ പേരിൽ ആണെങ്കിലും ഈ അമ്പലത്തെ മാത്രം നശിപ്പിക്കാതെ കൃത്യമായി പാറ പൊട്ടിച്ചു അമ്പലത്തെയും അവിടേക്കുള്ള വഴിയെയും കാത്തു സൂക്ഷിക്കുന്ന അപൂർവ കാഴ്ച കണ്ടു ഞങ്ങൾ മടങ്ങി ..


വീണ്ടും ബാംഗ്ളൂരിലേക്കു ബൈക്കിൽ  മടക്ക യാത്ര.  ബാംഗ്ളൂരിലെ ട്രാഫിക് തിരക്കുകൾക്കിടയിലൂടെ കുത്തി തിരുകി വണ്ടി ഓടിച്ചു ട്രെയ്നിങ് തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് എന്നെ തിരികെ ഹോട്ടലിൽ എത്തിച്ചു ഒരു നല്ല സൗഹൃദം മാത്രം തിരികെ വാങ്ങി ഫ്രഡി മടങ്ങി. ഈ ഒരു മറക്കാനാവാത്ത കാഴ്ച എനിക്കു കാണിച്ചു തരാൻ രണ്ടു തവണയായി നൂറ്റി അൻപതു കിലോമീറ്റർ .ദൂരം ആണ്  ഈ കുറഞ്ഞ സമയത്തിനുള്ളിൽ അവൻ ബൈക്കിൽ  യാത്ര ചെയ്തത്.


അല്ലെങ്കിലും ചില യാത്രകളും സൗഹൃദങ്ങളും അങ്ങിനെ ആണല്ലോ ? അവിചാരിതം ആയി കടന്നു വരും ..ജീവിത കാലം മുഴുവൻ മറക്കാനാവാത്ത ഓർമകൾ കുറച്ചു നേരം കൊണ്ടു നമ്മുടെ മനസ്സിൽ നിറച്ചു തരും...




Monday, April 20, 2015

കുളത്തനാം പാറ

തൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാൽ കാട്ടിലൂടെ മുപ്പതു അംഗ സംഘത്തെയും നയിച്ച്‌ കൊണ്ടു നടക്കുന്നതിനിടയിൽ ആണ്  കാട്ടിൽ  വഴി തെറ്റി പരിഭ്രമിച്ചു നില്ക്കുന്ന നാലു ചെറുപ്പക്കാരെ ഞാൻ പരിചയപ്പെട്ടത്‌ . മാതൃഭുമി യാത്രയിൽ അച്ചടിച്ച്‌ വന്ന,  ഞാൻ എഴുതിയ  മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തെ കുറിച്ചുള്ള വിവരണം വായിച്ചു കൊണ്ട് ആ  മാഗസിനും പിടിച്ചു പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട നാല് ചെറുപ്പക്കാരായിരുന്നു അവർ. എനിക്കും അവർക്കും തികച്ചും അവിസ്മരണീയം ആയ ഒരു കൂടിക്കാഴ്ച ആയിരുന്നു അത്. അറിയാത്ത ഒരു കാട്ടിലേക്ക് വെറുതെ ഒരു മാഗസിനും പിടിച്ചു യാത്ര തിരിക്കുക. കാട്ടിൽ വഴി തെറ്റി അലയുക. കൂടുതൽ അലഞ്ഞു തിരിയുന്നതിന് മുൻപ് ആ യാത്ര കുറിപ്പ് എഴുതിയ ആളെ അതെ കാട്ടിൽ വെച്ച് തന്നെ പരിചയപ്പെടുക . അങ്ങിനെ തികച്ചും അപ്രതീക്ഷിതം ആയി ആ കാട്ടിൽ നിന്നും എനിക്ക്  കിട്ടിയ സുഹൃത്തുക്കളിൽ ഒരാളായ അരുണിന്റെ  ആവശ്യ പ്രകാരം അവർക്ക് വേണ്ടി മാത്രം അധികം അറിയപ്പെടാത്ത,  വിരലിൽ എണ്ണാവുന്ന അത്രക്കും കുറച്ചു ആളുകൾ മാത്രം പോയിട്ടുള്ള തൃശ്ശൂരിലെ കുളത്തനാം പാറയിലെ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മനോഹരമായ വെള്ളചാട്ടത്തെയും തേടി ഒരു സാഹസിക യാത്ര നടത്താൻ  ഞാൻ തീരുമാനിച്ചത് .



ഒരു ഞായറാഴ്ച രാവിലെ എറണാകുളത്തു നിന്നും യാത്ര തുടങ്ങി. അരുണും ഞാനും അരുണിന്റെ  കുറച്ചു കൂട്ടുകാരും  ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഞാൻ പാലാരിവട്ടത്ത് നിന്നും കൂട്ടുകാർ ആലുവയിൽ നിന്നും ആണ് കയറിയത്. ആലുവയിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത് കൂട്ടുകാരിൽ മൂന്നു പേർ സ്ത്രീകൾ ആണ് എന്നറിഞ്ഞത്. പറവൂർ സ്വദേശിയായ മീന മേനോനും മകളായ ഒമ്പത് വയസ്സ് കാരി   ഉത്തരയും , പിന്നെ രാജഗിരിയിൽ റിസർച്ച് ചെയ്യുന്ന തിരുവനന്തപുരത്തുകാരിയുമായ ദിവ്യയും, പിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സജിയും ആണ് ഈ യാത്രയിലെ പങ്കാളികൾ. ആകെ ആറു പേർ. സ്ത്രീകളോടൊപ്പം പല തവണ കാട്ടിൽ പോയിട്ടുണ്ടെങ്കിലും ആളുകൾ അധികം പോകാത്ത വന്യ മൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ, അതും കാടിനെ ഒട്ടും അറിഞ്ഞിട്ടില്ലാതെ ഇവരെയും കൊണ്ടുള്ള യാത്ര  എങ്ങനെ ആയിരിക്കും എന്ന  ചെറിയ ആശങ്ക  യാത്രയുടെ തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നു.



ആലുവ - അങ്കമാലി - ചാലക്കുടി വഴി അതിവേഗം ആമ്പല്ലൂരിൽ എത്തി. അവിടത്തെ ഊട്ടുപുര ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് തന്നെ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി തിരിച്ചു കാറിൽ കയറും മുൻപേ സഹ യാത്രികരെ കുറിച്ചുള്ള ആശങ്കകൾ എല്ലാം മാറിയിരുന്നു. മീന മേനോൻ പറവൂരിൽ രണ്ടേക്കർ സ്ഥലത്ത് വനം വളർത്തുകയാണ് എന്ന അറിവ്   തികച്ചും അവിശ്വസനീയം ആയിരുന്നു. കുളങ്ങളും പാമ്പിൻ കാവും എല്ലാം ഉള്ള പഴയ തറവാട്ട്‌ വീട്ടിൽ താമസിക്കുകയും അതിനു ചുറ്റുമുള്ള സ്ഥലം മുഴുവൻ കാട് വളരാൻ അനുവദിക്കുകയും ചെയൂക എന്നത് ഒരു വലിയ കാര്യം ആയി തോന്നി. നാഷണൽ ഹൈവെയോട് ചേർന്ന് കിടക്കുന്ന കോടികൾ വിലവരുന്ന ആ സ്ഥലം പ്രകൃതിക്ക് വേണ്ടി അങ്ങിനെ മാറ്റിവെക്കാൻ എടുത്ത തീരുമാനം തികച്ചും അഭിനന്ദനം അർഹിക്കുന്നത് തന്നെ ആണ്. തനിച്ചു അല്ലാതെയും ഒരു പാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു പരിചയം ഉള്ള യാത്രകളെ പ്രണയിക്കുന്ന ദിവ്യയും ഈ യാത്രക്ക് പറ്റിയ കൂട്ടുകാർ തന്നെ ആണ്  എന്ന് അല്പനേരത്തെ സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി.


 

ആമ്പല്ലൂർ  - കല്ലൂർ  വഴി മാന്ദമംഗലം എന്ന സ്ഥലത്തെത്തി. മാന്ദമംഗലത്ത് നിന്നും കുറച്ചു ദൂരം പോയാൽ മരോട്ടിച്ചാൽ  വെള്ളച്ചാട്ടത്തിൽ എത്താം. പല തവണ പോയത് കൊണ്ടും ഞങ്ങളുടെ ലക്‌ഷ്യം കുളത്തനാം പാറ ആയതു കൊണ്ടും അവിടേക്ക് പോകാതെ നേരെ വണ്ടി വിട്ടു വെള്ളക്കാരിത്തടം എന്ന ഗ്രാമത്തിൽ എത്തി. ഒരു തനി നാട്ടിൻ പുറം. ഒന്നോ രണ്ടോ ചെറിയ കടകൾ . അവിടത്തെ ചായക്കടയുടെ മുൻപിൽ ഞങ്ങളുടെ വഴികാട്ടി ചേട്ടൻ നില്ക്കുന്നുണ്ടായിരുന്നു. ഫോറെസ്റ്റ് ഓഫീസിൽ നിന്നും ഈ യാത്രക്കുള്ള പ്രത്യേക അനുമതി വാങ്ങിക്കാൻ കുറെ സഹായങ്ങളും മറ്റും ചെയ്തു തന്ന ആ നാട്ടുകാരൻ  ആയ ചേട്ടനുമായി ഫോണിലൂടെ  പല തവണ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് ആദ്യമായി കാണുക ആയിരുന്നു. കയ്യിൽ ഒരു വലിയ വെട്ടു കത്തിയും പിടിച്ചാണ് ആളുടെ നില്പ്പ്.  കാട്ടിലെ യാത്രകളിൽ ഏറ്റവും ഒഴിച്ച് കൂടാനാവാത്ത വസ്തുവാണ് ഈ വെട്ടുകത്തി. ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കാനായി ഒരു ചെറിയ കത്തി എന്റെ . ബാഗിലും ഉണ്ടായിരുന്നു. ഒരു കിലോമീറ്റർ ദൂരം കൂടി മുന്നോട്ടു പോയാൽ ടാറിട്ട റോഡ്‌ അവസാനിക്കുമെന്നും അവിടെ നിന്നും ആണ് കുളത്തനാം പാറയിലേക്ക്‌  യാത്ര തുടങ്ങുന്നത് എന്നും ചേട്ടൻ പറഞ്ഞു തന്നു.



കാട്ടിൽ കയറുന്നതിനു മുൻപേ വഴികാട്ടി ചേട്ടൻ മുന്നറിയിപ്പ് തന്നു. ആനകൾ  ഉള്ള കാട് ആണ്. പീച്ചി - വാഴാനി Wild life Sanctuary യുടെ ഭാഗമായി വരുന്ന കാടായതിനാൽ എല്ലാതരം മൃഗങ്ങളും കാണാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു ശബ്ദം ഇല്ലാതെ നടക്കണം. ആളുകൾ ഒട്ടും നടക്കാത്തത് കൊണ്ട് വഴിയിൽ പാമ്പുകളുടെ ശല്യം ഉണ്ടാകും . വീണു കിടക്കുന്ന ഇലകളുടെ അതെ നിറത്തിൽ ആയിരിക്കും ചില പാമ്പുകൾ. ചുരുട്ട എന്ന് പറയുന്ന, കൊത്തിയാൽ മരിക്കില്ല എങ്കിലും, ശരീരം മുഴുവൻ നീര് വന്നു വീർക്കുന്ന തരത്തിലുള്ള പാമ്പുകൾ ഇവിടെ ഒരു പാട് ഉണ്ട് എന്നും ആൾ  പറഞ്ഞു തന്നു. വനം വകുപ്പിൽ വാച്ചർ ആയി ജോലി നോക്കുന്ന, വർഷങ്ങളായി കാടിനെ അടുത്തറിയുന്ന ഒരു പാട് കാട്ടറിവുകൾ ഉള്ള ചേട്ടൻ പറയുന്നതെല്ലാം തല കുലുക്കി  നിന്ന്  കേട്ടു. വെള്ളച്ചാട്ടത്തിൽ ഇപ്പോൾ വെള്ളം വളരെ കുറവാണ് എന്നും ആൾ കൂട്ടി ചേർത്തു. വണ്ടിയിൽ നിന്നും ക്യാമറകളും ഭക്ഷങ്ങളും എല്ലാം എടുത്തു ഒരു ചെറിയ അരുവിയുടെ അരികിലൂടെ  അങ്ങിനെ ഞങ്ങൾ കുളത്തനാം പാറ യാത്ര തുടങ്ങി.



മഴ കഴിഞ്ഞിട്ട് അധികം ദിവസ്സങ്ങൾ കഴിയാത്തതിനാൽ നല്ല പച്ച പടിച്ച അവസ്ഥയിൽ ആയിരുന്നു കാട്. യാത്രയുടെ തുടക്കത്തിൽ കണ്ട ചെറിയ അരുവിയിൽ കുളിക്കാനും അലക്കാനും വണ്ടി കഴുകാനും ഒക്കെ വരുന്ന ആളുകൾ നടന്നുണ്ടായ നല്ല കാട്ടു വഴികളിലൂടെ ആയിരുന്നു തുടക്കത്തിൽ ഞങ്ങളുടെ യാത്ര. അൽപ ദൂരം പോയപ്പോഴേക്കും അത് അവസാനിച്ചു. നല്ല നിബിഡമായ കാട് തുടങ്ങി. വഴികാട്ടി ചേട്ടൻ മുൻപേ നടന്നു വെട്ടു കത്തി കൊണ്ട് "പണി" തുടങ്ങി. വഴിയിൽ തടസ്സം ആയി നിൽക്കുന്ന വള്ളികൾ, മരച്ചില്ലകൾ, മുൾച്ചെടികൾ ഇവയെല്ലാം വെട്ടി മാറ്റി പുറകെ വരുന്ന ഞങ്ങൾക്കായി വഴിയൊരുക്കുക എന്ന പ്രയാസമേറിയ ജോലി ചെയ്തു കൊണ്ടാണ് ചേട്ടന്റെ നടപ്പ് .ചേട്ടന്റെ വെട്ടുകത്തിയുമായി ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ഞങ്ങൾ ആറുപേർ പുറകെ നടന്നു.



പല നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നില്ക്കുന്ന പൂക്കൾ ആ  കാട്ടിലെ മനോഹര കാഴ്ചകളിൽ ഒന്നായിരുന്നു. അതെ പോലെ തന്നെ വലിയ വലിയ മരങ്ങൾ കടപുഴകി കിടക്കുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. വഴിയിൽ തടസ്സം ആയി ചിതലരിച്ചു കിടക്കുന്ന മരങ്ങൾക്ക് മുകളിലൂടെ ചാടിക്കടന്നും മറ്റും ആയിരുന്നു ഞങ്ങളുടെ യാത്ര. വഴിയിൽ പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആന പിണ്ടങ്ങൾ കണ്ടു. ദിവ്യയും മീനയും ഉത്തരയുമെല്ലാം പൂക്കളുടെയും മരങ്ങളുടെയും എല്ലാം ഫോട്ടോകൾ എടുത്തും കണ്ടും ആസ്വദിച്ച് കൊണ്ട് വളരെ പതുക്കെ എല്ലാവരുടെയും പുറകെ ആയിരുന്നു വരവ്.  അവരുടെ ആദ്യത്തെ വനയാത്ര. അത് കൊണ്ട് തന്നെ അവർക്ക് പൂര്ണ സ്വാതന്ത്യം കൊടുത്തു. എന്നാൽ വഴി തെറ്റി പോകാൻ അവസരം കൊടുക്കാതെ ഒരു നിശ്ചിത അകലത്തിൽ ഇടയ്ക്കിടെ അവരെ ശ്രദ്ധിച്ചു കൊണ്ട്  ശ്രദ്ധിച്ചു കൊണ്ട് യാത്ര തുടര്ന്നു .



ഏകദേശം ഒരു മണിക്കൂർ നടപ്പോൾ ഒരു വലിയ പൊള്ളയായ മരം കണ്ടു. മഴ പെയ്താൽ ഒരു പത്തു പേര്ക്ക് വേണമെങ്കിൽ ഉള്ളിൽ കയറി നിൽക്കാവുന്ന അത്ര വലുപ്പം   ആ മരത്തിന്റെ പൊള്ളയായ അടിഭാഗത്തിന് ഉണ്ടായിരുന്നു. അടിഭാഗം മുഴുവൻ പൊള്ളയായിട്ടും അത് എങ്ങനെ ആണ് ബാലൻസ് ചെയ്തു നിൽക്കുന്നത് എന്ന്  ചിന്തിച്ചും കുറെ നേരം അതിന്റെ ഉള്ളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തും അവിടെ എല്ലാവരും അൽപ സമയം വിശ്രമിച്ചു. കുറച്ചു നേരം കഴിഞ്ഞു വീണ്ടും യാത്ര തുടരാം എന്ന് പറഞ്ഞു നടന്നു തുടങ്ങിയപ്പോഴാണ് ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചിൽ പോലെയുള്ള ശബ്ദം കേട്ടത്. പെട്ടെന്ന് പുറകോട്ടു ഓടി ചെന്ന് നോക്കി. എല്ലാവരും ആകെ വിറച്ചു നില്ക്കുന്നു. ഒരു പാമ്പായിരുന്നു അവിടത്തെ വില്ലൻ. ദിവ്യ മരത്തിന്റെ ചിത്രം എടുക്കാനായി ബാഗ് ഒരു പാറപ്പുറത്ത് തുറന്നു വെച്ച് അതിൽ നിന്നും ക്യാമറ എടുത്ത ശേഷം ബാഗ് അടക്കാതെ അവിടെ ഇട്ടു കുറച്ചു കഴിഞ്ഞു വന്നു ബാഗ് എടുക്കാൻ നോക്കിയപ്പോൾ ആണ് ബാഗിന്റെ ഏകദേശം അടിയിൽ ആയി   ഒരു പാമ്പ് കിടക്കുന്നത് കണ്ടത്. അതിനെ കണ്ട അലർച്ചയാണ്‌ ഞങ്ങൾ കേട്ടത്. എന്തോ ഒരു ഭാഗ്യം, അശ്രദ്ധയോടെ ആരോടെങ്കിലും സംസാരിച്ചു കൊണ്ടാണ് ആ  ആണ് ബാഗ് എടുത്തതെങ്കിൽ തീർച്ചയായും പാമ്പ് കടി എല്ക്കുമായിരുന്നു. അതെല്ലെങ്കിൽ ആ പാമ്പ് ബാഗിനുള്ളിൽ കയറിക്കൂടിയിരുന്നെങ്കിലും  അപകടം ഉറപ്പായിരുന്നു.



അവരെ ആശ്വസിപ്പിച്ചു സാധാരണ സ്ഥിതിയിൽ ആക്കിയ ശേഷം വീണ്ടും യാത്ര തുടർന്നു. പാമ്പ് സംഭവം എന്റെ മനസ്സിൽ വളരെ കുറ്റബോധം ഉണ്ടാക്കി. കാട്ടിലേക്കുള്ള യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ഇത്. കാട്ടിൽ വെച്ച് ഷൂസ്  ,ബാഗ്, വസ്ത്രങ്ങൾ എന്നിവ അഴിച്ചു വെക്കേണ്ട അവരം ഉണ്ടാകുകയാണെങ്കിൽ , തിരിച്ചു വന്നു അത് കൈ കൊണ്ട് എടുക്കന്നതിനു മുൻപ് ഒരു വടി കൊണ്ടോ മറ്റോ തട്ടി നോക്കി ഇഴ ജന്തുക്കൾ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കണം എന്ന കാട്ടു യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അറിയാമായിരുന്നിട്ടും ഞാൻ അവരോടു പറഞ്ഞില്ല എന്നതാണ് എന്നിൽ വിഷമം ഉണ്ടാക്കിയത്. അതെ പോലെ തന്നെ പ്രധാനമാണ് കാട്ടിലൂടെ ഉള്ള കൂട്ടം ചേർന്നുള്ള നടപ്പ്. വരി വരി ആയി ആണ് സാധാരണ  നടക്കുക  എങ്കിലും ഒരു നിശ്ചിത അകലത്തിൽ വേണം എപ്പോഴും കാട്ടിലൂടെ നടക്കാൻ. മുൻപേ നടക്കുന്ന ആൾ വകഞ്ഞു മാറ്റി വിടുന്ന മരച്ചില്ലകളോ, കമ്പുകളോ പുറകിൽ നടക്കുന്ന ആളുടെ ശരീരത്തിൽ കൊണ്ട് മുറിവേൽക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. ഇനി ഒരിക്കലും ഇത് ആവർത്തിക്കാതിരിക്കാൻ  രണ്ടു കാര്യങ്ങളും അവരോടു പറഞ്ഞു കൊടുത്തു യാത്ര വീണ്ടും തുടർന്നു .



കാട്ടിൽ സാധാരണ കാണാറുള്ള അട്ടകൾ അവിടെ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട്  യാത്ര ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷെ എത്ര ശ്രദ്ധിച്ചു നടന്നിട്ടും വഴിയിലെ മുള്ളുകളും മറ്റും കൊണ്ട് പോറി പലരുടെയും കൈകളും കാലുകളുമൊക്കെ മുറിഞ്ഞിരുന്നു. ആരും അതൊന്നും കാര്യ മാക്കിയില്ല .ഒടുവിൽ നടന്നു നടന്നു ഞങ്ങൾ അവസാനം വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത്‌ എത്തിച്ചേർന്നു. അവിടെ പ്രകൃതി ഒരുക്കിയ ഒരു ചെറിയ "സ്വിമ്മിംഗ് പൂൾ" ആണ് ആദ്യം കാഴ്ചയിൽ പെട്ടത് . മുകളിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം  ഈ കുളത്തിൽ വീണു അതിലൂടെ ആണ് വെള്ളച്ചാട്ടം ഉണ്ടാകുന്നത്. കുളത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവായാതിനാൽ താഴെ കാര്യമായ വെള്ളച്ചാട്ടം ഉണ്ടാകില്ല എന്ന് ബോധ്യമായി.



കുറെ സമയം മുകൾഭാഗത്ത്‌ ചിലവഴിച്ച ശേഷം ക്ഷീണം എല്ലാം മാറ്റി ഞങ്ങൾ താഴത്തെ വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. ഇത്രയും നേരം  നടന്നു വന്ന വഴിയില്ലാത്ത കാടിനേക്കാൾ ഭീകരം  ആയിരുന്നു താഴേക്കുള്ള യാത്ര. മുകളിലേക്ക് ഉയർന്നു നില്കുന്ന മരങ്ങളോ മുൾചെടികളോ അവിടെ ഇല്ലായിരുന്നു. പക്ഷെ താഴെ നിറയെ വലിയ കനത്തിലുള്ള പേരറിയാത്ത വള്ളികളും അതിന്റെ ഇലകളും പടർന്നു കിടക്കുകയായിരുന്നു. വെട്ടിക്കളയാൻ പറ്റാത്ത വണ്ണം നിറഞ്ഞു പരന്നു കിടക്കുന്ന അതിന്റെ ഇടയിലൂടെ കാൽ വെച്ച് വേണം നടന്നു പോകാൻ.  അടുത്ത കാലത്തൊന്നും ഒരാൾ  പോലും അതിലൂടെ കടന്നു പോയതിന്റെ അടയാളം അവിടെ ഒന്നും കണ്ടില്ല .ഇതിന്റെ ഇടയിൽ ഇഴ ജന്തുക്കൾ ഉറപ്പായും കിടക്കുന്നുണ്ടാകും. ഒപ്പം ഉള്ള സ്ത്രീകൾ എല്ലാവരും ചെരിപ്പുകൾ ആണ് ധരിച്ചിരിക്കുന്നത്‌. കാലിൽ പോറിയത് പാമ്പാണോ മുള്ളാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. എന്തും വരട്ടെ എന്നും വിചാരിച്ചു ചേട്ടന്റെ പുറകെ വരി വരി ആയി താഴേക്കിറങ്ങി.



മൂന്നു തട്ടുകളിലായി ആണ് ഈ വെള്ളച്ചാട്ടം കിടക്കുന്നത്. ഒന്നും രണ്ടും തട്ടുകളിലേക്ക് നമ്മുക്ക് ഇറങ്ങി ചെല്ലാം, മൂന്നാമത്തെ തട്ട് ഒട്ടും ഇറങ്ങി ചെല്ലാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരു കാട് പിടിച്ച ഗർത്തമാണ്. മഴക്കാലത്ത്‌ ഈ വെള്ള ചാട്ടങ്ങളുടെ അടുത്തേക്ക് പോലും എത്തി ചേരാൻ പറ്റില്ല.  വെള്ളം കുറഞ്ഞാൽ കാണാൻ ഒട്ടും ഭംഗി ഉണ്ടാകുകയും ഇല്ല. ഉള്ള വെള്ളച്ചാട്ടത്തിന്റെ നേരെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റാത്ത തരത്തിൽ ആണ് അവിടത്തെ ഭൂപ്രകൃതി .മനുഷ്യർക്ക്  ആസ്വദിക്കാൻ പിടി തരാതെ പ്രകൃതി ദേവി ഈ സൌന്ദര്യം മുഴുവൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന് അവിടെ നിന്നപ്പോൾ തോന്നിപ്പോയി.



പ്രതീക്ഷിച്ചത് പോലെ തന്നെ വെള്ളച്ചാട്ടത്തിൽ വെള്ളം വളരെ കുറവായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടം തന്നെ ആയിരുന്നു അത് എന്ന് അവിടത്തെ പാറകൾ കണ്ടാൽ അറിയാം. പക്ഷെ ഇപ്പോൾ ഒരു ഭാഗത്ത്‌ കൂടി മാത്രമേ വെള്ളം വീഴുന്നുള്ളൂ. ഏറ്റവും മുകളിൽ നിന്നും വെള്ളം ചാടിവന്നു പാറകളിൽ തട്ടി ചിതറിതെറിച്ചു പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വെള്ളം വീണു പൂപ്പൽ പിടിച്ചു പച്ച നിറത്തിൽ ആയിരുന്നു പാറകൾ എല്ലാം. . ബാഗുകൾ എല്ലാം  കുറച്ചകലെ ഒരു പാറപ്പുറത്ത് വെച്ച് എല്ലാവരും കുളിക്കാൻ ഇറങ്ങി. നല്ല തണുത്ത വെള്ളം. മുകളിൽ നിന്നും വീഴുമ്പോൾ ആരോ മസ്സാജ് ചെയ്യുന്നത് പോലെ തോന്നി. കണ്ണുകളടച്ചു കുറെ സമയം ആ സുഖത്തിൽ മുഴുകി നിന്നു . അത്രയും സമയം നടന്നു വന്ന ക്ഷീണവും, ചെറിയ മുറിവുകളുടെ നീറ്റലും  വിയർപ്പും എല്ലാം ആ വെള്ളത്തിൽ കഴുകിക്കളഞ്ഞു. ഞാനൊഴികെ എല്ലാവരുടെയും ആദ്യത്തെ അനുഭവം ആയിരുന്നു കൊടുംകാട്ടിലെ തണുത്ത വെള്ളത്തിലെ പ്രകൃതിയുടെ "ഷവറിലെ" ഈ കുളി. ആണ്‍ - പെണ്‍ വ്യതാസം ഇല്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു  ആ അനുഭവം ശരിക്കും ആസ്വദിച്ചറിഞ്ഞു.



കുറെ നേരം കഴിഞ്ഞപ്പോൾ അവിടത്തെ കുളി മതിയാക്കി അതെ വസ്ത്രത്തോടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു.നേരെ താഴേക്ക്‌ ഇറങ്ങി രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ എത്താൻ വഴിയൊന്നും ഇല്ല .ആദ്യം ഇറങ്ങി വന്ന വഴിയെക്കാൾ കൂടുതൽ ദൂരം അതിനേക്കാൾ വലിയ വള്ളിപടർപ്പുകൾ കടന്നു, കുറെ ദൂരം ചുറ്റി വളഞ്ഞു വേണം വേണം അവിടെ എത്താൻ. അതും ഒരു കണക്കിന് നടന്നു തീർത്തു . പല കാടുകളിൽ നടന്നിട്ടുണ്ട് എങ്കിലും നിലത്തു വീണു കിടക്കുന്ന കാട്ടു വള്ളികളുടെയും ഇലകളുടെയും  ഇടയിൽ എവിടെയാണ് കാലു വെക്കുന്നത് എന്നറിയാതെ ഈ ജീവനെ  വെറും ഭാഗ്യത്തിന് വിട്ടു കൊടുത്തു നടക്കുന്നത് ആദ്യമായിട്ടായിരുന്നു.



രണ്ടാമത്തെ വെള്ളച്ചാട്ടം ആദ്യത്തെതിനേക്കാൾ നാലിരട്ടി വിസ്തൃതി ഉള്ളതായിരുന്നു. ഒരു ഭാഗത്ത്‌ മാത്രമേ അവിടെയും വെള്ളം ഉണ്ടായിരുന്നുള്ളൂ. പക്ഷെ വെള്ളം എപ്പോഴും  വീണു പച്ചനിറത്തിലുള്ള പൂപ്പൽ പിടിച്ച വലിയ പാറകൾ, അവക്കിടയിലൂടെ വളര്ന്നു വന്ന മരങ്ങളുടെ വേരുകൾ എല്ലാം ചേർന്ന ഒരു പ്രത്യേക കാഴ്ച ആയിരുന്നു അവിടെ. അടുത്ത തവണ മഴക്കാലത്ത് ഇവിടെ വരണം. എന്ത് തന്നെ സംഭവിച്ചാലും ഈ മനോഹര കാഴ്ച പൂർണമായും ക്യാമറയിലും, മനസിലും ഒപ്പിഎടുക്കണം. മനസ്സിൽ അങ്ങിനെ തീരുമാനിച്ചുറപ്പിച്ചു.



അരുണും സജിയും വലിയ പാറകളിൽ വലിഞ്ഞു കയറിയും, വെള്ളച്ചാട്ടത്തിന്റെ അടിയിലെ പാറകളിൽ മലർന്നും കമിഴ്ന്നും കിടന്നു കാട്ടിലെ കുളിയും ആ പ്രദേശത്തിന്റെ ഭംഗിയും  ശരിക്കും ആസ്വദിക്കുണ്ടായിരുന്നു. ഒരു പാട് സമയം എടുത്ത് രണ്ടു സ്ഥലത്തെയും കുളികൾ കഴിഞ്ഞു ഒരു പാറപ്പുറത്തിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. ഹോട്ടലിലെ വെറും വെജിറ്റെറിയൻ ഭക്ഷണം ആയിട്ട് പോലും എല്ലാവരും നല്ല ആർത്തിയോടെ കഴിച്ചു, ബാക്കി വന്നതും  ഭക്ഷണം കഴിച്ച പേപ്പർ   പാത്രങ്ങളും എല്ലാം ഒരു കവറിൽ ആക്കി ബാഗിൽ തന്നെ എടുത്തു വെച്ചു. ഈ മനോഹര സ്ഥലത്ത് ഞങ്ങളുടെതായി കുറച്ചു കാൽപാടുകൾ മാത്രമേ അവശേഷിക്കാവൂ എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു.



വന്ന വഴിയിലൂടെ ആയിരുന്നില്ല ഞങ്ങളുടെ മടക്ക യാത്ര. വഴികാട്ടി ചേട്ടനോട് കാരണം തിരക്കി. നമ്മൾ വന്ന വഴിയിൽ ആനകൾ ഉണ്ടായിരുന്നു എന്നും നേരിട്ട് കണ്ടില്ല എങ്കിലും വളരെ അടുത്തുള്ള പോലെ ഉള്ള മണം കിട്ടിയെന്നും പാമ്പിനെ കണ്ടു പേടിച്ച നിങ്ങളോട് ഇത് കൂടി പറയണ്ട എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ചേട്ടൻ എന്നോട് മാത്രമായി പറഞ്ഞു. പലയിടത്തും ആന പിണ്ടങ്ങൾ കണ്ടിരുന്നു എങ്കിലും ഇത്ര അടുത്ത് കൂടി ആണ് കടന്നു വന്നത് എന്നെനിക്കറിയില്ലായിരുന്നു.ഒരു സ്ഥലത്ത് വെച്ച് ആന മൂത്രത്തിന്റെ രൂക്ഷഗന്ധം അൽപ സമയം അനുഭവപ്പെട്ടത് മനസ്സിൽ ഓർമ്മ വന്നു. ചിലപ്പോൾ ആ ഭാഗത്തായിരിക്കും ആന നിന്നിട്ടുണ്ടാകുക . ഉത്തരയെ ആന പിണ്ഡത്തിന്റെ അടുത്ത് നിർത്തി  പല തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.




ഈ യാത്രയിൽ എന്നെ അമ്പരപ്പിച്ചത്  ഒമ്പത് വയസ്സുകാരിയായ ഉത്തരയാണ്. ഒരു പരാതിയും പറയാതെ , കാര്യമായി ഒന്നും സംസാരിക്കാതെ, കാടിനെ തികച്ചും ആസ്വദിച്ചു കൊണ്ടായിരുന്നു നടപ്പ്. മുള്ളുകൾ കൊണ്ട് പലയിടത്തും മുറിഞ്ഞെങ്കിലും അത് പോലും കാര്യം ആകാതെ ഉള്ള നടപ്പ് ഒരു പാട് ഇഷ്ടമായി .വീട്ടിൽ സ്വന്തം ആയി കാടുള്ളത് കൊണ്ടാകും കാടിനോടുള്ള ഈ പരിചിത ഭാവം എന്ന് തോന്നി.



ആന പിണ്ടങ്ങൾ ഒരു പാട് കണ്ടെങ്കിലും വഴിയില്ലാത്ത , വഴിയറിയാത്ത ഈ കാട്ടിൽ വെച്ച് ആനയെ ഒരിക്കലും കണ്ടു മുട്ടരുതേ എന്ന ആഗ്രഹത്തോടെ നടന്നു ഞങ്ങൾ സുരക്ഷിതരായി രാവിലെ നടന്നു കയറിയ അരുവിയുടെ അടുത്ത് എത്തി ചേർന്നു. ഇനി റോഡിലേക്ക് കുറച്ചു ദൂരം മാത്രം. കുറെ പേടിച്ചെങ്കിലും ആർക്കും കാട് വിട്ടു നാട്ടിലേക്ക് കയറാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആദ്യത്തെ യാത്രയിൽ തന്നെ അരുണും,സജിയും ,ദിവ്യയും, മീനയുമെല്ലാം കാടിനെ അത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.



വഴികാട്ടി ചേട്ടന് പണവും കൊടുത്തു വീട്ടിൽ കൊണ്ട് വിട്ടു തിരികെ വരാം എന്നും പറഞ്ഞു സജിയും അരുണും യാത്രയായി. ഞാൻ മറ്റുള്ളവരെയും കൊണ്ട് അരുവിയിലേക്ക് ഇറങ്ങി നാട്ടിൻപുറത്തെ പുഴകളിലും തോടുകളിലും സൗജന്യമായി കിട്ടുന്ന "ഫിഷ്‌ സ്പാ" അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ആ അരുവിയിൽ നിറയെ പരൽ മീനുകൾ ആയിരുന്നു. കാല് വെറുതെ വെച്ച് കൊടുത്താൽ മതി. നിമിഷങ്ങൾ കൊണ്ട് നമ്മുടെ കാലിനെ ആ മീനുകൾ വൃത്തിയാക്കിത്തരും.എറണാകുളത്തെ ഒബെരോണ്‍ മാള്ളിൽ നാനൂറു രൂപയാണ് ഒരു തവണ ഫിഷ്‌  സ്പാ ചെയ്യാൻ എന്ന് മീനക്കും ദിവ്യക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ സൌജന്യം ആയി കിട്ടുന്ന ഫിഷ്‌ സ്പാ എല്ലാവരും ശരിക്കും മുതലാക്കി
.


ഏകദേശം ഒരു മണിക്കൂർ അവിടെ സംസാരിച്ചും ഫിഷ്‌ സ്പാ ചെയ്തും സമയം ചിലവഴിച്ചു അവസാനം ഞങ്ങൾ മനസ്സില്ലാ മനസ്സോടെ ആ സുന്ദര ലോകത്തോട്‌ വിട പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം..പുതിയ സൌഹൃദങ്ങൾ തന്ന ഒരു ദിവസം. അടുത്ത് തന്നെ മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം എന്നും പറഞ്ഞു പരസ്പരം കൈകൾ കൊടുത്തു ഈ മനോഹരം ആയ യാത്ര അവസാനിപ്പിച്ചു.



====================================================================