Friday, May 25, 2012

പാമ്പാടും പാറ

ആനയും പുലിയും കാട്ടുപോത്തും അടക്കം എല്ലാ വന്യ ജീവികളും ഉള്ള  മനുഷ്യവാസം ഒട്ടുമില്ലാത്ത  കൊടുംകാട് ,  പിന്നെ കൂട്ടിനായി നല്ല തണുപ്പും, വിഷ പാമ്പുകളും മാത്രം. അങ്ങിനെയുള്ള ഒരു കാട്ടില്‍ രണ്ടു ദിവസം ചിലവഴിക്കാന്‍ വരുന്നോ എന്ന ചോദ്യം വനയാത്രകളില്‍ തല്പരനായ ഒരു സുഹൃത്തില്‍ നിന്നും കേട്ടപ്പോള്‍ തന്നെ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 
പാമ്പാടും പാറ എന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തിന്റെ പേര് . പണ്ട് കൊടും കാട്ടില്‍  ഇടയ്ക്കു കാണുന്ന പാറകളില്‍ നൃത്തമാടുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വിഷ പാമ്പുകളെ കാണാറുള്ളത്‌ കൊണ്ടാണ് ഈ സ്ഥലത്തിന് പാമ്പാടും പാറ എന്ന പേര്‍ വന്നത് .  മൂന്നാറിലെ വരയാടുകള്‍ക്ക് പ്രശസ്തമായ രാജമലയിലൂടെ  കാറില്‍ എട്ടു കിലോമീറ്ററും , പിന്നെ കാട്ടിലൂടെ ഫോര്‍ വീല്‍ ഡ്രൈവ് മാത്രമുള്ള ജീപ്പില്‍  ഏഴു കിലോമീറ്ററും,അതിനു ശേഷം കൊടും കാട്ടിലൂടെ മൂന്നു  കിലോമീറ്റര്‍  കാല്‍നടയായും  സഞ്ചരിച്ചാല്‍ എത്തുന്ന ഒരു ഗുഹയിലാണ് രാത്രി താമസിക്കുന്നതും എന്നും കേട്ടപ്പോള്‍ ഈ യാത്രയുടെ ആവേശം വീണ്ടും ഇരട്ടിച്ചു .
ആനയുടെ വികൃതി ... രാജമലയില്‍ നിന്നും ഒരു പ്രഭാത കാഴ്ച 

രാജമലയിലെ വരയാടുകള്‍ 
ഒരു  ശനിയാഴ്ച പുലര്‍ച്ചയ്ക്ക് എറണാകുളത്തു നിന്നും രണ്ടു കാറുകളില്‍ ആയി യാത്ര പുറപ്പെട്ടു . എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍  - കോതമംഗലം  - അടിമാലി വഴി നൂറ്റി ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു   മൂന്നാറില്‍ എത്തി.  മൂന്നാറില്‍  ഒരു പുതിയ ദിവസം പൊട്ടി വിടരുന്ന കാഴ്ച സുന്ദരമായിരുന്നു . അടുത്ത് നില്‍ക്കുന്ന ആളെ പോലും മനസ്സിലാകാത്ത തരത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞ ഒരു പ്രഭാതക്കാഴ്ച  ശരിക്കും ആസ്വദിച്ചു . അല്പം  കഴിഞ്ഞു വെയില്‍ വന്നപ്പോള്‍  അകലെയുള്ള മലകളില്‍ സൂര്യ രശ്മികള്‍ പതിച്ചു സ്വര്‍ണ നിറത്തില്‍ നില്കുന്നത്  കാണാന്‍ കഴിഞ്ഞു . ആ മലകളില്‍ ഏറ്റവും ഉയരത്തില്‍ നില്‍കുന്ന മലയുടെ മുകളിലേക്കാണ് ഞങ്ങളുടെ യാത്രയെന്ന് ടീം ലീഡര്‍ നൌഷാദ്‌ പറഞ്ഞു തന്നു .
രാജമല 
രാജമലയില്‍ ഞങ്ങളെ കാത്തിരുന്നത് പേടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. വരയാടുകളുടെ പ്രജജന കാലമായതിനാല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടുള്ള രാജമലയുടെ പ്രവേശന കവാടത്തില്‍ ഒരു ഓട്ടോറിക്ഷ തകര്‍ത്തു തരിപ്പണമായി കിടക്കുന്ന കാഴ്ചയാണ് കണ്ണില്‍ പെട്ടത് . വാഹനങ്ങള്‍ കൂട്ടി മുട്ടി എന്തോ അപകടം പറ്റിയതാണ് എന്നാണു കരുതിയത്‌ . ഞങ്ങള്‍ക്കുള്ള  പ്രവേശാനുമതി  ഒപ്പിട്ടു തരുന്നതിനിടയില്‍   ഫോറെസ്റ്റ് ഓഫീസര്‍ ആണ് അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നത് . അവിടെ പലപ്പോഴും കാണപ്പെടാറുള്ള വളരെ അപകടകാരികളായ രണ്ടു ആനകളാണ് പടയപ്പയും വീരപ്പനും . അവയില്‍ വീരപ്പന്‍ എന്ന ഒറ്റയാന്‍  അല്പം മണിക്കൂറുകള്‍ക്കു മുന്‍പ് അവിടെ വന്നിരുന്നു . ആ ആനയുടെ വികൃതിയാണ് ഇതെന്നും, ഇതേ ഓട്ടോ റിക്ഷയെ ഒരു വര്ഷം മുന്‍പ്  ഈ ആന ആക്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു തന്നു.  ഈ ആനപ്പകയുടെ കാരണം ആര്‍ക്കും അറിയില്ലാത്രേ ? 
ഏറ്റവും പുറകിലെ ഞങ്ങള്‍ക്ക് വഴികാട്ടി ആയി വന്ന ആളുടെ ബാഗ് നോക്കൂ ...
 സ്വന്തം  ഉടുമുണ്ട് അഴിച്ചു ബാഗ് ആക്കി കെട്ടിയതാണ്‌ .
 
ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട പാതയിലൂടെയാണ് വീരപ്പന്‍ പോയിട്ടുള്ളത് എന്നും സൂക്ഷിക്കണം എന്നും ഈ ആന എങ്ങനെയാണ് പെരുമാറുക എന്ന് ആനക്ക് മാത്രമേ അറിയൂ എന്ന വാക്കുകള്‍ ആരിലും ഒരു ഭയപ്പാടും വരുത്തിയതായി  തോന്നിയില്ല . റോഡിലെ വളവുകളില്‍ വളരെ  ശ്രദ്ധിക്കണം  എന്നും സാഹസിക യാത്രകള്‍ നടത്തുന്ന നിങ്ങളോട്  ഞാന്‍ കാടിനെക്കുറിച്ചും , കുറെ ആളുകളെ കൊന്നിട്ടുള്ള ഒറ്റയാനെക്കുറിച്ചും  മറ്റും കൂടുതല്‍ പറയേണ്ട ആവശ്യം  ഇല്ല എന്നും എല്ലാം അനുഭവിച്ചു അറിഞ്ഞോളൂ   എന്നും പറഞ്ഞു അദ്ദേഹം ഞങ്ങളെ രാജമലയിലെ ആദ്യത്തെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിട്ടു. ഏകദേശം രണ്ടു മാസത്തോളമായി പൊതുജനങ്ങള്‍ കടന്നിട്ടില്ലാത്ത രാജമലയിലെ വരയാടുകളുടെ സാമ്രാജ്യത്തിലേക്ക് ....(കേരളത്തിലെ ആദ്യത്തെ ആദിവാസികളുടെ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക്  സാധനങ്ങള്‍ കൊണ്ട് പോകുന്ന ജീപ്പുകള്‍  മാത്രം അപൂര്‍വമായി കടന്നു പോകാറുണ്ട്)
രാജമലയിലെ സുന്ദരകാഴ്ചകള്‍ കണ്ടു സാവധാനത്തില്‍ വണ്ടിയോടിച്ചു.  വഴിയുടെ ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത്‌ കുന്നുകളും ആയിരുന്നു രാജമലയില്‍ . വീരപ്പനെ കണ്ടാല്‍ അവസാന കൈയായി  ഉപയോഗിക്കാന്‍ എറിഞ്ഞാല്‍  മാത്രം  പൊട്ടുന്ന പടക്കം  പലരും ബാഗില്‍ നിന്നും പോക്കറ്റിലേക്കു എടുത്ത് വെച്ചു. പക്ഷേ ആ വീരപ്പചിന്തകള്‍ മറക്കാനെന്നവണ്ണം  വഴിയരുകിലും റോഡിലും  വരയാടിന്റെ  കൂട്ടങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പിന്നെ നല്ല തണുത്ത കാറ്റും  ചെറിയ വെയിലും .ഹോണടിക്കാന്‍ പാടില്ല എന്ന നിര്‍ദേശം തികച്ചും പാലിച്ചു കൊണ്ടുള്ള യാത്രയായതിനാല്‍ വരയാടുകള്‍ വഴിമാറാന്‍ കൂട്ടാക്കിയില്ല. റോഡിനു നടുവിലിരുന്നു അമ്മയുടെ മുല ചുരത്തുന്ന വരയാടിന്‍ കുട്ടിയുടെ കാഴ്ച മനസ്സില്‍ എടുത്ത ഏറ്റവും നല്ല ചിത്രമായി. റോഡില്‍ ഇറങ്ങാതെ വരയാടുകളെ ശല്യപ്പെടുത്താതെ  കുറച്ചു  ഫോട്ടോകളും  വീഡിയോയും എടുത്തു . പല തവണ രാജമലയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത വരയാടുകളെ കാണുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും ആദ്യമായിരുന്നു. . 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ രാജമലയിലൂടെ സ്വന്തം വണ്ടിയില്‍ സഞ്ചരിച്ചു കൊണ്ട് കുറെ ദൂരം സഞ്ചരിക്കാമായിരുന്നു . പക്ഷേ ഇപ്പോള്‍ വനം വകുപ്പിന്റെ വണ്ടിയില്‍ മാത്രമേ പൊതുജനങ്ങളെ  രാജമലയിലേക്കു കടത്തി വിടൂ . പ്രവേശന ടിക്കെറ്റും വണ്ടിയുടെ ചാര്‍ജും അടക്കം   മുതിര്‍ന്ന ആളുകള്‍ക്ക്   45 രൂപയും  കുട്ടികള്‍ക്ക്  35  രൂപയുമാണ്  അവിടെ ഈടാക്കുന്നത് .
രാജമലയിലെ രണ്ടാമത്തെ ചെക്ക്‌ പോസ്റ്റും കടന്നു തേയില തോട്ടങ്ങളുടെ ഇടയിലൂടെ   കുറെ ദൂരം   പിന്നിട്ടപ്പോള്‍ ഒരു പഴകിയ കെട്ടിടം കണ്ടു. ഉള്ളിലായി ഒരു ചെറിയ ഒറ്റമുറി മാത്രമുള്ള കടയും . അവിടത്തെ ആളുകളുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അത്. തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ ഒരു പാട് ദൂരം നടന്നു  വന്നിട്ടാണ് ഇവിടെ എത്തുന്നത്‌ തന്നെ. തേയിലത്തോട്ടങ്ങളിലെ ചെറിയ കൂലിയിലും, ഈ ഒറ്റമുറിക്കടയിലെ കുറച്ചു സാധനങ്ങളിലും ഒതുങ്ങുന്ന അവരുടെ ജീവിതം കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി . 
ഈ സ്ഥലം വരെ മാത്രമേ കാറുകള്‍ക്ക് പോകാന്‍ കഴിയൂ .  ഇനിയുള്ള യാത്രക്ക് ഞങ്ങള്‍ക്ക് കൂട്ട് ജീപ്പ് മാത്രം. അതും ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള വണ്ടികള്‍ മാത്രം . റോഡ്‌ എന്ന കാര്യം ഇനി ഇല്ല .. കാട്ടുവഴികളിലൂടെ വല്ലപ്പോഴും ജീപ്പ് പോയി ഉണ്ടായ വഴി മാത്രമേ ഇനി ഉള്ളൂ  എന്ന് പറയാം . അവിടെയുള്ള  മരത്തണലില്‍ ഞങ്ങളുടെ വണ്ടിയും പാര്‍ക്ക് ചെയ്തു ഞങ്ങള്‍ക്കായി കാത്തു കിടന്നിരുന്ന ജീപ്പില്‍ വീണ്ടും  യാത്ര തുടങ്ങി . 
ആ കാട്ടിലൂടെയുള്ള ജീപ്പ് യാത്ര തന്നെ രസകരം ആയിരുന്നു . മഹിന്ദ്രയുടെ ഒരു ചെറിയ പഴകിയ ജീപ്പ് , ഞങ്ങള്‍ പത്തുപേര്‍ , പിന്നെ ഡ്രൈവര്‍ , ഡ്രൈവറുടെ ഒരു സഹായി , പിന്നെ ഞങ്ങള്‍ക്ക് വഴികാട്ടാനും ഭക്ഷണം ഒരുക്കാനുമായി അവിടെ നിന്നും കയറിയ മൂന്നു പേര്‍ . അങ്ങിനെ പതിനഞ്ചു പേര്‍ ഒരു ജീപ്പില്‍ ... പിന്നെ ഞങ്ങള്‍ പത്തു പേരുടെയും നല്ല കനമുള്ള ബാഗുകള്‍ , ടെന്റുകള്‍. എല്ലാം ഭാരവും  വലിച്ചു കൊണ്ട് ആ ജീപ്പ് നീങ്ങി. സാധാരണ ഇരുപത്തഞ്ചു പേരെയും കൊണ്ട് ജീപ്പ് ഡ്രൈവ് ചെയ്തു പോകാറുണ്ട് എന്ന ഡ്രൈവറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒട്ടും  അതിശയോക്തി  തോന്നിയില്ല. യാത്രാ സൌകര്യം വളരെ കുറവായ മൂന്നാര്‍ ടൌണില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക്  യാത്ര ചെയ്യാന്‍ ആളുകള്‍  ഇപ്പോഴും ഓട്ടോ  റിക്ഷകളും  ജീപ്പുകളും ആണ്  ഉപയോഗിക്കുന്നത് . ഈ വണ്ടികളില്‍ കാശു വാങ്ങുന്നത്  ബസ്സുകളിലെപ്പോലെയാണ്.  ആളുകളുടെ എണ്ണം കൂടിയാല്‍  കൂടുതല്‍ കാശു കിട്ടുമെന്നത് കൊണ്ട് കൂടുതല്‍ പേര്‍ കയറുന്നതാണ് ഡ്രൈവര്‍ക്ക് ലാഭം. മറ്റു യാത്രാ മാര്‍ഗം ഇല്ലാത്ത , സ്ത്രീകളും കുട്ടികളും അടക്കമുള്ള  ഗതികെട്ട പാവം ആളുകള്‍ തിങ്ങി നിറഞ്ഞു പോകുന്ന ജീപ്പുകളും , ഓട്ടോറിക്ഷകളും  മൂന്നാറില്‍ ഇപ്പോളും കാണാം . 
വേഗത്തിലോടുന്ന ജീപ്പിന്റെ മുന്‍വശത്തെ ബോണറ്റില്‍ എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തിരിക്കുന്ന ആളുകളെ  ഈ യാത്രയിലാണ് ഞാന്‍ ആദ്യമായി കാണുന്നത് . ജീപ്പിന്റെ പുറത്തു ബോണറ്റില്‍ രണ്ടു പേര്‍ ഇരിക്കുന്നത് കൊണ്ട് ഡ്രൈവര്‍ക്ക് ഡ്രൈവറുടെ നേരെയുള്ള ചില്ലിലൂടെ   റോഡിന്റെ ഒരു ഭാഗം  മാത്രമേ കാണാന്‍ കഴിയൂ . അതൊന്നും അയാള്‍ക്ക് ഒരു പ്രശ്നമായി തോന്നിയില്ല .ശരിക്കും ഇരിക്കാന്‍ പോലും സ്ഥലം ഇല്ലാതെ   ശരീരത്തിന്റെ പകുതിഭാഗം പുറത്തിട്ടാണ്  വണ്ടി ഓടിക്കുന്നത് .എന്നാലും ഡ്രൈവര്‍ ചേട്ടന്‍ ആ കാട്ടുവഴികളിലൂടെ സാമാന്യവേഗത്തില്‍ വണ്ടിയോടിച്ചു. ഈ വണ്ടി മറിയാതെ , ഒരപകടവും ഇല്ലാതെ ലക്ഷ്യ സ്ഥാനത്തു എത്തുമോ എന്നറിയാത്ത ഒരു യാത്ര.  . ഈ ജീപ്പ് യാത്ര മുന്‍പ് നടത്തിയ മാമ്പാറ , മാട്ടുമല യാത്രകളെക്കാളും ഭീകരമായി തോന്നി .
ജീപ്പിനു കയറാന്‍ പറ്റാത്ത ഉയരത്തിലുള്ള ഒരു മലയുടെ താഴെ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി .   അവിടെ നിന്നാണ്  ശരിക്കും ഉള്ള കാട് തുടങ്ങുന്നത് . കനമുള്ള ബാഗുകളും ടെന്റുകളും  ചുമന്നു മൂന്നു കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ രാത്രി താമസിക്കാനുള്ള ഗുഹയില്‍ എത്തുകയുള്ളൂ. വഴികാട്ടികളില്‍ ഒരാള്‍ ഏറ്റവും മുന്‍പില്‍ നടന്നു. ഏറ്റവും പുറകിലായി അവരില്‍ രണ്ടു പേരും . കാട്ടിലൂടെ നടക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ല എന്ന നിയമം എല്ലാവര്ക്കും  അറിയാവുന്നത് കൊണ്ട് ആരും പരസ്പരം സംസാരിക്കാതെ നടപ്പ് തുടങ്ങി . അതുപോലെ തന്നെ മുന്‍പേ നടക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ  വകഞ്ഞു മാറ്റി വിടുന്ന മരങ്ങളുടെയും മുല്ചെടികളുടെയും കമ്പുകള്‍ പുറകില്‍ നടക്കുന്നവരുടെ കണ്ണിലും ശരീരത്തിലും പറ്റി മുറിവേല്‍ക്കാതിരിക്കാന്‍ ഓരോരുത്തരും ഒരു നിശ്ചിത അകലത്തില്‍ മാത്രമേ കാട്ടില്‍ നടക്കാറുള്ളൂ.  മനുഷ്യരേക്കാള്‍ കേള്‍വി ശക്തിയും, കാഴ്ച ശക്തിയും, ഘ്രാണശക്തിയുമുള്ള  അപകടകാരികളായ ജീവികളുടെ ലോകത്തിലൂടെയാണ് ഈ യാത്ര. അവിടെ കാടിന്റെതായ ചില നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്.  പല യാത്രകളില്‍ നിന്നും കിട്ടിയ ഇത്തരം ചെറിയ അറിവുകള്‍ പാലിച്ചാല്‍ കാട്ടിലെ യാത്രകളില്‍ പല അപകടങ്ങളും ഒഴിവാക്കാനാകും എന്നറിയാവുന്നതു കൊണ്ട് എല്ലവരും  നിയമങ്ങള്‍ അനുസരിച്ചിരുന്നു.(വന്യ ജീവികള്‍ക്ക് മണം പിടിക്കാന്‍ അവസരം കൊടുക്കാതിരിക്കാന്‍ കാലത്ത് കുളിച്ചപ്പോളും, പല്ല് തേച്ചപ്പോഴും, വസ്ത്രം ധരിച്ചപ്പോഴും സോപ്പ് , പേസ്റ്റ്  , പെര്‍ഫും,  പൌഡര്‍ ഇവയൊന്നും ആരും ഉപയോഗിച്ചിരുന്നില്ല. കാട്ടില്‍ പെര്‍ഫും ആണ് ഏറ്റവും അപകടകാരി. നമ്മളറിയാതെ നമ്മുടെ വരവ് അകലെയുള്ള മൃഗങ്ങള്‍  മണത്തറിയും )
പലപ്പോഴും പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക്‌ കാട് ഭീകരമായി തോന്നും. പക്ഷെ കാടിന്റെ അകത്തെത്തി കാടിന്റെ കുളിര്‍മയും  , ശുദ്ധവായുവും  അനുഭവിച്ചു ,  അവിടെയുള്ള പലതരം ചെടികളും മരങ്ങളും കാണുകയും ഇതുവരെ കേട്ടില്ലാത്ത പല തരം ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍  നമുക്ക് കാടിനോടുള്ള പേടിയെല്ലാം പോകും, നിറഞ്ഞ പച്ചപ്പ്‌ , ആവശ്യത്തിനു തണുപ്പ് ..ഇവ രണ്ടും ഉണ്ടെങ്കില്‍ നമ്മളറിയാതെ കാടിനെ സ്നേഹിച്ചു പോകും . അത്തരം ഒരവസ്ഥയായിരുന്നു അവിടെ. ചിലയിടങ്ങളില്‍ ഞങ്ങള്‍ നടന്നിരുന്ന കാട്ടുവഴിയുടെ  ഒരു വശത്ത്  അഗാധമായ കൊക്കയും മറുഭാഗത്ത്‌ കൊടും കാടും ആയിരുന്നു . ചില ഭാഗത്ത്‌ മരങ്ങള്‍ ഒന്നും ഇല്ലാതെ വിശാലമായ പാറപ്പുറങ്ങളും കണ്ടു .
പുതിയതും പഴയതുമായ ആനപിണ്ടങ്ങള്‍ വഴിയില്‍ പലയിടത്തും കിടക്കുന്നത് കാണാമായിരുന്നു. ആനക്കൂട്ടങ്ങള്‍ കടന്നു പോയിട്ട് അധികം സമയം ആയിട്ടില്ല എന്ന് മനസ്സിലായി. പലയിടത്തും മരത്തിന്റെ ചില്ലകള്‍   ഒടിഞ്ഞു കിടന്നിരുന്നു. ചിലയിടങ്ങളില്‍ മരത്തിന്റെ തൊലി വലിച്ചു പൊളിച്ച അവസ്ഥയിലും ആയിരുന്നു . കാട്ടിലെ   ആന  പലപ്പോഴും  നമ്മളെ അദ്ഭുതപ്പെടുത്തും . ഇത്ര ചെറിയ ശരീരം ഉള്ള മനുഷ്യന്മാര്‍ക്ക് പോലും കയറാനോ ഇറങ്ങാനോ കഴിയാത്ത അത്രക്കും ഉയരത്തില്‍ ഉള്ള ഒരു സ്ഥലത്തോ അല്ലെങ്കില്‍ അത്രക്കും ഇടുങ്ങിയ ഒരു സ്ഥലത്തോ ഒക്കെ ആവും ആനയെ അവിചാരിതമായി നമ്മള്‍ കാണുക. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഏറ്റവും ഉയരത്തില്‍ (8842 ft.) പോലും  ആനകളെ ധാരാളമായി കാണാറുണ്ട് എന്ന്  അവിടേക്ക് സാഹസിക യാത്ര നടത്തിയ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വന്നു .പതിനഞ്ചു പേര്‍ വരി വരിയായി  ഇടുങ്ങിയ വഴിയിലൂടെ ഭാരവും താങ്ങി മലമുകളിലേക്ക് കയറുമ്പോള്‍ മുന്‍പില്‍ ഒരു ആന വന്നു പെട്ടാല്‍ എല്ലാം തീര്‍ന്നു. 
അങ്ങിനെ കുറെ നടന്നു ഞങ്ങള്‍ ഈ യാത്രയിലെ ബെയ്സ്‌ക്യാമ്പ് എന്ന് വിളിക്കാവുന്ന  ഒരു വലിയ മലയുടെ ഏറ്റവും അടിയിലായി സ്ഥിതി ചെയ്യുന്ന ഒരു ഗുഹയുടെ അടുത്തെത്തി. രാത്രിയിലെ താമസം  അവിടെയാണ് .   ഏകദേശം പതിനഞ്ചു പേര്‍ക്ക് സുഖമായി കിടക്കാവുന്ന രണ്ടു മുറികളുള്ള ഒരു പ്രകൃതിദത്തമായ ഒരു ഗുഹയായിരുന്നു അത്.  ഗുഹയിലേക്ക് വന്യ ജീവികള്‍ പ്രവേശിക്കാതിരിക്കാന്‍  വേണ്ടി മാത്രം ഒരു ചെറിയ വാതിലും  ഗുഹക്കു ഒരു പേരും  (TIGER CAVE) കൊടുത്തതും മാത്രമാണ് ആ ഗുഹയിലെ മനുഷ്യ നിര്മിതികള്‍ . ജോലിയുടെ ഭാഗമായി അവിടേക്ക് വരുന്ന വനം വകുപ്പ് ജീവനക്കാര്‍ രാത്രി താമസിക്കുന്നതിനു വേണ്ടി ഒരു പാട് കഷ്ടപ്പെട്ട്  കാട്ടിലൂടെ സിമന്റു ചാക്കുകളും മറ്റും കൊണ്ട് വന്നു ഉണ്ടാകിയെടുത്ത ഈ ഗുഹമുഖത്തിന്റെ അകലെ നിന്നുള്ള കാഴ്ച വളരെ മനോഹരം ആയിരുന്നു . ചെറുപ്പത്തില്‍ വായിച്ച ഫാന്റം കഥകളിലെ ഒരു ഗുഹാമുഖം . അതിന്റെ ഉള്ളില്‍ ആളുകള്‍ക്ക്  കിടക്കുന്നതിനായി മടക്കാവുന്ന കനം  കുറഞ്ഞ രണ്ടു കട്ടിലുകളും ഉണ്ടായിരുന്നു . ഒരു മുറി കിടക്കാനും മറ്റു മുറി അടുക്കളയായും ആണ്  അവര്‍ ഉപയോഗിച്ചിരുന്നത് .
കടുത്ത വേനല്‍ ആയതിനാല്‍ കാട്ടില്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ് .  ഈ ഗുഹയില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തുന്ന ഒരു പാറയിടുക്കില്‍ നിന്നും വെള്ളം കിട്ടുമെന്നും ഇന്നും നാളെയും കഴിക്കാനുള്ള ഭക്ഷണം അവിടെയാണ് പാചകം ചെയ്യുന്നത് എന്നും  ഗുഹയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്ന  ഫോറസ്റ്റ് ഓഫീസര്‍   പറഞ്ഞു തന്നു .  രണ്ടു ദിവസ്സമായി ഈ കാട്ടില്‍ തനിച്ചു കഴിയുകയായിരുന്നു എന്നും ഇനി ഞങ്ങളോടൊപ്പം ഈ യാത്ര കഴിയുന്നത്‌ വരെ ഇവിടെ ഉണ്ടാകും എന്ന്   അദ്ദേഹം   പറഞ്ഞു .
ഗുഹയുടെ മുന്‍ വശത്ത് 
മൂന്നാറില്‍   ഹോട്ടലില്‍ നിന്നും  കൊണ്ട് വന്നിരുന്ന ഉച്ച ഭക്ഷണവും  കഴിച്ചു അല്പം വിശ്രമിച്ചശേഷം കാട്ടില്‍ ഒരു രാത്രി ചിലവഴിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങി. രാത്രിയില്‍ വെളിച്ചമാണ് പ്രധാനം. ഈ കൊടുംകാട്ടില്‍ , ഈ കൊടിയ തണുപ്പിനെയും വന്യ ജീവികളെയും എതിരിടാന്‍ ആകെ ഉള്ള ആയുധം തീയാണ്.  തീ കണ്ടാല്‍ ഒട്ടു മിക്ക ജീവികളും അതിന്റെ അടുത്തേക്ക് അടുക്കാറില്ല .ഒരു രാത്രി മുഴുവന്‍ കെടാതെ കത്തിക്കാന്‍ ആവശ്യമായ ഉണക്ക മരങ്ങളും അത് കത്തിക്കാന്‍ ആവശ്യമായ ഉണക്ക പുല്ലുകളും ശേഖരിച്ചു കൂട്ടാന്‍ ചെറിയ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞു കാട്ടിലേക്ക് കയറി .കാട്ടിലൂടെ അധികം സഞ്ചരിക്കുന്നതിനു മുന്‍പ്  തന്നെ  ഭാഗ്യത്തിന് ഒരു വലിയ മരം നിലത്തു വീണു കിടക്കുന്നത് കണ്ടു . വീഴ്ചയിലോ അതോ ചിതലരിച്ചിട്ടോ എന്നറിയില്ല പല കൊമ്പുകളും ഒടിഞ്ഞു വീണ അവസ്ഥയില്‍ ആയിരുന്നതിനാല്‍  വിറകു പറക്കല്‍ വളരെ എളുപ്പമായി. എല്ലാവരും കൂടി വേഗത്തില്‍ ആ മരക്കഷണങ്ങള്‍ എടുത്തു ഗുഹയുടെ ഏകദേശം അടുത്തുള്ള ഒരു പാറപ്പുറത്ത് കൂട്ടി വെച്ചു. 
ഗുഹയുടെ ഉള്ളില്‍ നിന്നും എടുത്ത ഒരു ഫോട്ടോ 
വൈകുന്നേരം ആകാറായപ്പോള്‍ ഗുഹയില്‍ നിന്നും കുറച്ചു നടന്നു പാചകം ചെയ്യുന്ന സ്ഥലത്തെത്തി . മഴക്കാലത്ത്‌ ഒരു പക്ഷെ അതിരപ്പിള്ളി വെള്ളചാട്ടത്തെക്കള്‍ ഉയരവും ഭംഗിയും തോന്നിപ്പിക്കും എന്നുറപ്പുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആണ് എത്തിയത് . മാര്‍ച്ച് അവസാനത്തിലെ കടുത്ത വേനല്‍ ആയിരുന്നതിനാല്‍ അവിടെ വെള്ളം ഒട്ടും ഒഴുകുന്നുണ്ടായിരുന്നില്ല . ഒരു വലിയ പാറയുടെ കുഴിയില്‍ നിറഞ്ഞു കിടന്നിരുന്ന വെള്ളം കുറച്ചു മാത്രം പുറത്തേക്കു ഒഴുകുന്നുണ്ട് . അടുത്ത് തന്നെ പാറപ്പുറത്ത് ആനയുടെ പുതിയ  പിണ്ടങ്ങളും കിടക്കുന്നുണ്ട് .  തെളിഞ്ഞ വെള്ളമാണ് എങ്കിലും ഈ വെള്ളം കുടിക്കാന്‍ പറ്റുമോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍  ഫോറസ്റ്റ് ഓഫീസര്‍   സംശയം മാറ്റി തന്നു. വെള്ളം തിളപ്പിച്ച്‌  ആറി വരുന്നതിനു  കാത്ത് നില്‍ക്കാതെ    ധൈര്യമായി  ഈ വെള്ളം കുടിച്ചോളൂ എന്നും , പക്ഷെ അതില്‍ അല്പം ഉപ്പു ഇട്ടു പത്തു മിനിട്ട് കഴിഞ്ഞതിനു ശേഷം കുടിക്കണം എന്നും അങ്ങിനെ ചെയ്‌താല്‍ ഏതു കാട്ടിലെ വെള്ളം കുടിച്ചാലും വയറിനും ആരോഗ്യത്തിനും ഒന്നും വരില്ല  എന്നും  അദ്ദേഹം ഉറപ്പു തന്നു . അടുത്ത യാത്രയില്‍ ഉപയോഗിക്കാന്‍ ഒരു പുതിയ അറിവ് തന്ന അദ്ദേഹത്തിന് മനസ്സില്‍ നന്ദിയും പറഞ്ഞു  ഉപ്പിട്ട്  തണുത്ത മരവിച്ച വെള്ളം രണ്ടു ഗ്ലാസ് കുടിച്ചു . 
രാത്രി ഇരുട്ടി തുടങ്ങി. അസഹനീയമായ നല്ല തണുത്ത കാറ്റും വീശിത്തുടങ്ങി. എത്രയും പെട്ടെന്ന് ഭക്ഷണവും കഴിച്ചു ഗുഹയുടെ അടുത്തേക്ക്  മടങ്ങണം എന്നാണ് നിര്‍ദേശം. അതിനു കാരണവും ഉണ്ട് . ആ കാട്ടില്‍ വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത് .  കാട്ടില്‍ വെറും  അഥിതികളായി വന്ന മനുഷ്യര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല ഈ വെള്ളം എന്നും നമ്മള്‍ മാറാന്‍ അക്ഷമരായി നില്‍ക്കുന്ന വന്യജീവികള്‍ പലയിടത്തും നില്‍ക്കുന്നുണ്ട്  എന്നും ഫോറെസ്റ്റ് ഓഫീസര്‍   പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌ .ഈ തീയും ഇത്രയും അധികം ആളുകളെയും കണ്ടത് കൊണ്ടാണ് അവയൊന്നും അടുത്തേക്ക് വരാത്തതെന്നും അദ്ദേഹം പറഞ്ഞു . പിന്നെ അധിക സമയം അവിടെ നിന്നില്ല . കാട്ടിലൂടെ വരി വരി ആയി ടോര്‍ച്ചുകളുടെ വെളിച്ചത്തില്‍ തിരികെ നടന്നു ഗുഹയുടെ അടുത്തെത്തി . 
രാത്രിയായതോടെ തണുപ്പ് ഒട്ടും സഹിക്കാന്‍ പറ്റാത്തതായി. തണുപ്പിനെ കൂട്ടാനായി കാറ്റും വന്നെത്തി.  തണുപ്പിനെ  പ്രതിരോധിക്കാനുള്ള   വസ്ത്രങ്ങള്‍ എല്ലാം ധരിച്ചിട്ടും തണുപ്പ് കടന്നു ചെവി വേദനിക്കാന്‍ തുടങ്ങി. ക്യാമ്പ് ഫയറിനു ചുറ്റും എല്ലാവരും ഇരുന്നു സംസാരം തുടങ്ങി. കാട്ടില്‍ പോയ അനുഭവങ്ങളും അറിവുകളും പങ്കു വെക്കുകയാണ് പലരും. വളരെ ശ്രദ്ധയോടെ ഈ കഥകള്‍ കേട്ടിരുന്നു .  കാട്ടില്‍ ഒറ്റയ്ക്ക് വഴി തെറ്റി പോയാല്‍ എന്ത് ചെയ്യണം , ആനയെ കണ്ടാല്‍ എന്ത് ചെയ്യണം , കാട്ടു പോത്തിന്റെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്  അങ്ങിനെ അങ്ങിനെ ഒരുപാട്  കാടന്‍ അറിവുകളും കഥകളും പരസ്പരം പങ്കു വെച്ചു.  ഈ മലയുടെ താഴെയുള്ള പുഴയില്‍ അപൂര്‍വമായ ഒരു തരം മത്സ്യം ഉണ്ടെന്നും (പേര്  ഞാന്‍ മറന്നു പോയി), ഇത്രയും രുചികരമായ  മറ്റൊരു മത്സ്യം ഇത് വരെ കഴിച്ചിട്ടില്ലെന്നും  ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു  വിദേശികള്‍ അവരുടെ നാട്ടില്‍ നിന്നും കൊണ്ട് വന്ന മത്സ്യമാണ് അതെന്നും നല്ല തണുത്ത ജലത്തില്‍ മാത്രം വസിക്കുന്ന ആ മീനുകള്‍  കേരളത്തില്‍  മറ്റൊരിടത്തും കാണാന്‍ കഴിയില്ല എന്നും അദ്ധ്യേഹം കൂട്ടി ചേര്‍ത്തു. 


കാട്ടിലെ രാത്രികളില്‍, എത്ര ക്ഷീണം ഉണ്ടെങ്കില്‍ പോലും ആരും നേരത്തെ കിടന്നു ഉറങ്ങാറില്ല . നേരത്തെ ഉറങ്ങി ഒരു ഉറക്കം കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞാന്‍ പിന്നെ പലര്‍ക്കും ഭയം തോന്നി ഉറങ്ങാന്‍ കഴിയില്ല. മറ്റുള്ളവര്‍ ഉറങ്ങുന്നതും നോക്കി നെടുവീര്‍പ്പിട്ടു, ഓരോ  അനക്കവും കേള്‍ക്കുമ്പോള്‍ പേടിച്ചു  വിറച്ചു നേരം വെളുപ്പിക്കേണ്ടി വരും.  അകലെ മിന്നാമിന്നികള്‍ ഒരുപാടെണ്ണം ഒരുമിച്ചു കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെളുത്ത സാരിയുടുത്ത പ്രേതമാണ്‌ എന്ന് പലപ്പോഴും നമുക്ക് തോന്നും . അതെ പോലെ നാട്ടിലെ പോലെ ഒരേ സ്വരത്തിലല്ല കാട്ടിലെ തവളകള്‍ കരയുക. ചിലപ്പോള്‍ മൊബൈലിലെ പോളിഫോണിക് റിംഗ് ടോണിനെ അനുകരിച്ചു അതേ ശബ്ദത്തിലും വ്യക്തതയിലും ആയിരിക്കും അവ കരയുക. തവളയില്‍ നിന്നാണ് ഈ  പല ശബ്ദങ്ങള്‍ വരുന്നത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നും . ഈ വ്യസ്തസ്ഥ സ്വരങ്ങള്‍ പരിചയമാകുന്നത് വരെ കാട്ടില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടാണ്. അതൊഴിവാക്കാനായി അര്‍ദ്ധരാത്രി  പന്ത്രണ്ടു - ഒരു മണിവരെ എന്തെങ്കിലും സംസാരിച്ചു അങ്ങിനെ കൂട്ടമായി  ഇരിക്കും . പിന്നെ ഒറ്റ ഉറക്കമാണ് . ആ ഉറക്കം കഴിഞ്ഞു എഴുനേല്‍ക്കുമ്പോള്‍ നേരം വെളുത്തിട്ടുണ്ടാകും. 

പതിനാലുപേര്‍ക്ക്  ഗുഹയിലെ കട്ടിലില്‍ കിടക്കാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ കുറച്ചു പേര്‍ പുറത്തു കിടന്നു. ക്യാമ്പ് ഫയറിന്റെ ചൂട്  ഗുഹയിലേക്ക് വരാത്തത് കൊണ്ട് ആ തണുപ്പില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് പുറത്തു കിടക്കുന്നതാണ് എന്നെനിക്കു തോന്നി . എട്ടു പേര്‍ ഗുഹയിലും ഞാനും  ഫോറസ്റ്റ്  ഓഫീസറും  അടക്കം ആറു പേര്‍ പുറത്തെ പാറപ്പുറത്തും കിടന്നു . തണുപ്പ് കാരണം തീയുടെ വളരെ അടുത്തായിരുന്നു കിടപ്പ്  .  ഉറക്കത്തില്‍ ആര് ആദ്യം എണീറ്റാലും നേരം വെളുക്കുന്നത്‌ വരെ തീ ആളിക്കത്തിക്കണം എന്ന്  അദ്ദേഹം  ഉപദേശം തന്നു.  ഞാന്‍ പതിയെ സ്ലീപ്പിംഗ് ബാഗിനുള്ളില്‍ കയറി കൂടി കണ്ണുകള്‍ അടച്ചു .

പുലര്‍ച്ചെ എണീറ്റ്‌ നോക്കുമ്പോള്‍  ഫോറസ്റ്റ് ഓഫീസര്‍  മാത്രം ഉറങ്ങാതെ തീ കാഞ്ഞിരിക്കുന്നു , ബാക്കിയുള്ളവര്‍ എല്ലാവരും നല്ല  ഉറക്കത്തിലാണ്  .  സൂര്യനുദിക്കുന്നതും കാത്ത്  വീണ്ടും സ്ലീപ്പിംഗ് ബാഗിനുള്ളില്‍ തന്നെ കിടന്നു. എണീല്‍ക്കാന്‍ തോന്നുന്നില്ല .  അത്രക്കും സുഖകരം ആയിരുന്നു ആ   കാലാവസ്ഥ . നേരം വെളുത്തു  എല്ലാവരും എണീറ്റപ്പോള്‍ ഒരുമിച്ചു താഴെപോയി  കുപ്പിയില്‍ വെള്ളവും എടുത്തു ഒഴിഞ്ഞ ഒരിടത്ത് പോയി  പ്രഭാത കൃത്യങ്ങള്‍ നടത്തി തിരിച്ചു വന്നു. കുളി എല്ലാം  ഇനി വീട്ടില്‍ പോയിട്ടാണ് .  ഇനിയത്തെ   യാത്ര പാമ്പാടും പാറയുടെ ഏറ്റവും മുകളിലേക്കാണ് . നാല് കിലോമീറ്റര്‍ അങ്ങോട്ട്‌ .. തിരികെ നാല് . പിന്നെ ഗുഹയില്‍ നിന്നും തിരിച്ചു ജീപ്പ് കിട്ടുന്നത് വരെ ഒരു മൂന്നു കിലോമീറ്റര്‍ . അങ്ങിനെ പതിനൊന്നു കിലോമീറ്റര്‍ ഇന്ന് നടക്കണം . മനസ്സും ശരീരവും ആ കഠിന യാത്രക്ക് തയാറായി തുടങ്ങി .
മുകളില്‍ കാണുന്നതാണ് കടുവയുടെ കാഷ്ടം.
താഴെ പുലിയുടെ കാഷ്ടമാണ്    



പ്രഭാത ഭക്ഷണവും കഴിച്ചു യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ ഫോറസ്റ്റ് ഓഫീസര്‍ ഈ ഗുഹയുടെ പരിസരത്ത് മിക്ക ദിവസ്സങ്ങളിലും ര്രാത്രി  വരാറുള്ള, ഇന്നലെയും വന്ന  ചില ആളുകളെ പരിചയപ്പെടുത്താം എന്നും പറഞ്ഞു ഞങ്ങള്‍ ഇന്നലെ കിടന്നിരുന്നതിന്റെ അല്പം അകലെയുള്ള പാറപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി . അവിടെ കിടന്നിരുന്ന ഒരു ജീവിയുടെ  കാഷ്ടം കാണിച്ചു അതെന്താണ് എന്നറിയാമോ എന്ന് ചോദിച്ചു . കാടിനെ അറിയുന്ന പലരില്‍ നിന്നും പെട്ടെന്ന് ഉത്തരം വന്നു .. കടുവയുടെ  കാഷ്ടമായിരുന്നു അത് .  മറ്റൊരിടത്ത് കിടന്നിരുന്നത് പുലിയുടെ കാഷ്ടമായിരുന്നു. രണ്ടു കാഷ്ടങ്ങളുടെയും ഓരോ  കഷണങ്ങള്‍ കയ്യിലെടുത്തു എങ്ങിനെയാണ് കടുവയുടെയും പുലിയുടെയും കാഷ്ടങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുന്നത്‌ എന്നും പറഞ്ഞു തന്നു. കടുവയുടെ കാഷ്ടത്തിന്റെ ഉയരം ഏകദേശം ഒരു സെന്റിമീറ്റര്‍ കാണുമെന്നും പൂച്ച വര്‍ഗത്തില്‍ പെട്ട പുലിയുടെ കാഷ്ടം ചെറുതായിരിക്കുമെന്നും  മുക്കാല്‍ സെന്റിമീറ്റര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ആ  വിശദീകരണത്തില്‍ നിന്നും മനസ്സിലായി. ഞങ്ങള്‍ രാത്രിയില്‍ പേടിച്ചു ഉറങ്ങാതിരുന്നാലോ എന്ന്  കരുതിയാണ്  ഇത്  പറയാതിരുന്നത് എന്നും രാത്രിയില്‍  ഒരു പോള കണ്ണടക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി കാവലിരിക്കുകയായിരുന്നു എന്നും കേട്ടപ്പോള്‍ ഞങള്‍ തരിച്ചിരുന്നു പോയി . എന്താണ് മറുപടി കൊടുക്കുക എന്ന്  അറിയാതെ ...
പാമ്പാടും യാത്രയിലേക്കുള്ള വഴി ശരിക്കും ദുര്‍ഘടം പിടിച്ചതായിരുന്നു. ഒരു വലിയ മല കയറിയങ്ങി അതിനെക്കാള്‍ വലിയ മറ്റൊരു മല കയറുമ്പോഴേ പാമ്പാടും പാറയിലെത്തൂ.  വല്ലപ്പോഴും മാത്രം ആളുകള്‍ പോകുന്ന ഇടമായത് കൊണ്ട്  വഴിയില്‍ പലയിടങ്ങളിലും  തടസ്സമായി നിന്ന ചെടികളും മുല്പടര്‍പ്പുകളും കത്തികള്‍ കൊണ്ട് വെട്ടിമാറ്റിയായിരുന്നു ഞങ്ങളുടെ യാത്ര. കുറെ നേരം കാട്ടിലൂടെ നടന്നു കഴിയുമ്പോള്‍ ചിലയിടങ്ങളില്‍ വിശാലമായ പാറപ്പുറങ്ങള്‍ കാണാം. ചിലയിടങ്ങളില്‍ ചില ഉയരമുള്ള പാറകളില്‍ വലിഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യേണ്ടി വന്നു .  അത്  കൊണ്ട് തന്നെ കുറെ സമയം എടുത്തു പാമ്പാടും പാറയുടെ ഉച്ചിയില്‍ എത്താന്‍.  ആ മലനിരകളിലെ ഏറ്റവും വലിയ മലയാണ് പാമ്പാടും പാറ . അവിടെ നിന്നും നോക്കിയാല്‍ തമിഴ്നാട്ടിലെ വാല്‍പ്പാറ , ആനക്കൂട്ടങ്ങള്‍ ഒരുപാട് വെള്ളം കുടിക്കാന്‍ വരുന്ന അടിമാലിക്കടുത്ത  ആനക്കുളം , കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ  ഇടമലക്കുടി എന്നീ സ്ഥലങ്ങള്‍ അകലത്തിലായി  കാണാം.
ഓരോ ചുവടു വെക്കുമ്പോഴും പുലിയോ കടുവയോ വഴിയില്‍ പതിയിരിക്കുന്നുണ്ടാകും എന്ന തോന്നലായിരുന്നു എല്ലാവരുടെയും മനസ്സില്‍ . പതിനാലുപെരുടെ ഇരുപത്തെട്ടു കണ്ണുകള്‍ വന്യ ജീവികളെ തിരഞ്ഞു നടക്കുകയായിരുന്നു . പക്ഷെ ഒരു അപകടവും കൂടാതെ കുറെ നേരത്തെ നടത്തത്തിനു ശേഷം   മല മുകളില്‍ എത്തിയപ്പോള്‍ എന്തോ നേടിയ ഒരു പ്രതീതിയായിരുന്നു എല്ലാവരുടെയും  മനസ്സില്‍ . മുള്‍ച്ചെടികള്‍ കൊണ്ട് വരഞ്ഞു കീറിയ ശരീരത്തിന്റെ വേദനയോ, കാട്ടില്‍ നിന്നും ശരീരത്തില്‍  കയറിയ അട്ടകളെ അടര്‍ത്തിമാറ്റിയപ്പോള്‍ പുറത്തു വന്ന രക്തമോ ഒന്നും ആരും ഓര്‍ത്തില്ല. ആ മല മുകളില്‍ മേഘം ഞങ്ങള്‍ക്ക് താഴെയായിരുന്നു .. ഞങ്ങളായിരുന്നു ഏറ്റവും മുകളില്‍ . മേഘം താഴെയാകുന്ന അപൂര്‍വ കാഴ്ചയും കണ്ടു പരസ്പരം ശരീരത്തെ തലയണ ആക്കി ആ മലമുകളില്‍ തണുത്ത കാറ്റും കൊണ്ട്  കുറെ നേരം എല്ലാവരും കിടന്നു. 
പാമ്പാടും പാറയുടെ ഏറ്റവും മുകളില്‍ നിന്നും എടുത്ത ഫോട്ടോ.
കേരളത്തിന്റെ പല ഭാഗങ്ങളില്‍  താമസിക്കുന്ന  പത്തു പേര്‍. അവര്‍  സ്വന്തം ജീവിതം പണയം വെച്ച് ഈ  യാത്ര നടത്തിയത്  എന്തിനു വേണ്ടിയാണ് ? പലപ്പോഴും സ്വയം ചോദിക്കാറുള്ള  ചോദ്യം ആ മലമുകളില്‍ കിടക്കുമ്പോള്‍ വീണ്ടും മനസ്സില്‍ ഉയര്‍ന്നു വന്നു .  ആര്‍ക്കും  വ്യക്തമായി  അതിന്റെ  ഉത്തരം അറിയില്ല . കാണാകാഴ്ചകള്‍ ഒരുക്കി ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രകൃതി ദേവി വിളിക്കുമ്പോള്‍  പോകാതിരിക്കാനാവില്ല എന്ന സത്യം മാത്രം എല്ലാവര്ക്കും അറിയാം . ഏതെങ്കിലും ഒരു യാത്രയില്‍ , ഒരപകടത്തില്‍ തീരുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കും. 
അല്ലെങ്കിലും മരണവും ഒരു യാത്രയാണല്ലോ ?
 ഒരു സുന്ദര ലോകത്ത് നിന്നും മറ്റൊരു സുന്ദര ലോകത്തേക്കുള്ള മനോഹര യാത്ര ...