Thursday, December 30, 2010

കോവളം

രണ്ടാമത്തെ പ്രസവത്തിനു ഒരാഴ്ച മാത്രം ബാക്കിനില്കെ ഭാര്യ ഒരാഗ്രഹം പറഞ്ഞു. വീടിനു പുറത്തിറങ്ങിയിട്ട് രണ്ടാഴ്ചയായി എവിടെയെങ്കിലും കൊണ്ടുപോകണം എന്ന്. മനസ്സില്‍ ചിരിയാണ് വന്നത് . ഗര്‍ഭത്തിന്റെ ഏഴാം മാസത്തില്‍ വയനാടും എട്ടാം മാസത്തില്‍ ഗോവയും കറങ്ങി വന്നതെയുള്ളു. അതിനെക്കുറിച്ച് അറിഞ്ഞവരെല്ലാം എന്നെയാണ് ചീത്ത പറഞ്ഞത് . ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു വയസ്സായ മകനെയും കൊണ്ട് ഒറ്റയ്ക്ക് ഇത്രവഴി. എല്ലാവരുടെയും ചീത്ത കേട്ട് ചെവിക്കല്ലുപോട്ടിയ സമയത്താണ് ഭാര്യ വീണ്ടും ആവശ്യപ്പെടുന്നത് . പ്രേമ വിവാഹമായതുകൊണ്ടും, അതിന്റെ പേരില്‍ നാല് വര്‍ഷത്തോളം രണ്ടു വീട്ടില്‍ നിന്നും വിട്ടു നിന്നതുകൊണ്ടും ആര് പറഞ്ഞാലും അനുസരിക്കുന്ന സ്വഭാവം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇല്ലായിരുന്നു. വീടും പൂട്ടി പുറത്തിറങ്ങിയാല്‍ കാശും കഴിയുമ്പോള്‍ മാത്രം തിരിച്ചു വരുന്ന യാത്രകളായിരുന്നു പലതും.

തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് ഭാര്യ വീട് . ഏകദേശം എല്ലാ സ്ടലങ്ങളും പത്തിലധികം തവണ ഒരുമിച്ചു പോയിട്ടുള്ളതാണ്. കുറച്ചുകൂടി ആലോചിച്ചപ്പോള്‍ കോവളത്ത് മാത്രം വളരെ കുറച്ചേ ഒരുമിച്ചു പോയിട്ടുള്ളൂ എന്ന് തോന്നി. അതും ഹ്രസ്വ സന്ദര്‍ശനങ്ങള്‍. ഇത്തവണ ഒരു ദിവസ്സം മുഴുവനും കോവളത്ത് ചെലവഴിക്കാന്‍ തീരുമാനിച്ചു. ഭാര്യയുടെ അച്ഛനോടും അമ്മയോടും ഉച്ചക്ക് ഊണിനു മുന്‍പേ വരാമെന്നും പറഞ്ഞു വണ്ടിയെടുത്തു.അവര്‍ വെറുതെ ചിരിച്ചുകൊണ്ട് മകന് ടാറ്റ കൊടുത്തു . ഞങ്ങള്‍ രാത്രിയിലെ ഭക്ഷണവും കഴിച്ചിട്ടേ എത്തുകയുള്ളൂ എന്നവര്‍ക്കറിയാമായിരുന്നു.

ആര് വര്‍ഷം പഴക്കമുള്ള സ്കൂട്ടി പെപ്പായിരുന്നു ഞങ്ങളുടെ വാഹനം.കിഴക്കേകോട്ടയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റെര്‍ ഉണ്ട് കോവളം ബീച്ചിലേക്ക് . വീട്ടില്‍ നിന്നും മൊത്തം ഇരുപത്തിരണ്ടു കിലോമീറ്റര്‍. നഗരത്തിലെ തിരക്കിലൂടെ വളരെ പതുക്കെയേ വണ്ടിയോടികാന്‍ കഴിയുകയുള്ളൂ . പിന്നിലിരിക്കുന്ന ഭാര്യയും മകനും രണ്ടാഴ്ച്ചക്കുശേഷം പുറം ലോകം കണ്ടതിന്റെ ആവേശത്തിലാണ് . ഞാനാണെങ്കില്‍ സ്കൂട്ടി പെപ്പുമായി മല്പിടുത്തത്തിലായിരുന്നു, ബ്രേക്ക്‌ കയ്യിലാണെന്ന കാര്യം മറന്നു പലപ്പോഴും കാലുകൊണ്ട്‌ ബ്രേക്കിടാന്‍ പലതവണ നോക്കി .സ്ഥിരമായി ബൈക്ക് ഓടിച്ചിട്ട്‌ പെട്ടെന്ന് വണ്ടി മാറിയപ്പോള്‍ വന്ന ചെറിയ പരിജയക്കേട്‌.

അങ്ങിനെ ഏകദേശം ഒരു മണിക്കൂറെടുത്തു കൊവളത്തിനടുതെത്താന്‍ . അതിനുമുന്‍പ്‌ അതിമനോഹരമായ ഒരു പാറമടയുണ്ട് വഴിയില്‍ . പാറ പൊട്ടിച്ചു വലുതായ ഒരു കുളം . അതില്‍ നിറഞ്ഞു കിടക്കുന്ന തെളിഞ്ഞ വെള്ളം . എന്നും അവിടെ ഇറങ്ങി ഫോട്ടോ എടുത്തിട്ടേ പോകാറുള്ളൂ ഇത്തവണയും പതിവ് തെറ്റിച്ചില്ല . മനോഹരമായ കുറച്ചു ഫോട്ടോകള്‍ എടുത്തു വീണ്ടും യാത്രയായി. അങ്ങിനെ ഒടുവില്‍ കോവളത്തെത്തി .




കോവളത്ത് പ്രധാനമായും രണ്ടു ബീച്ചാണ് കാണാനുള്ളത് . ഒന്ന് ലൈറ്റ് ഹൌസ് ബീച്ച് , രണ്ടാമത്തേത് ഈവ്സ് ബീച്ച് അഥവാ ഹവ്വ ബീച് . അവിടെ മനോഹരമായ കുന്നിന്റെ മുകളില്‍ ലൈറ്റ് ഹൌസ് ഉള്ളതുകൊണ്ട് ആ ബീച്ചിനു ലൈറ്റ് ഹൌസ് ബീച്ചെന്നു പേരുവന്നു . പണ്ട് തരുണീമണികളായ വിദേശ വനിതകള്‍ ടോപ്ലെസ്സ് ആയി കുളിക്കാരുള്ളതുകൊണ്ടാണ്‌ രണ്ടാമത്തെ ബീച്ചിനു ഈവ്സ് ബീച്ച് അഥവാ ഹവ്വ ബീച് എന്ന് പേരുവന്നത് . ഇപ്പോള്‍ അതെല്ലാം മാറി . ബീച്ചില്‍ കുളിക്കുന്ന സ്തീകള്‍ മിനിമം രണ്ടു കഷണം തുണിയെങ്കിലും ഉടുക്കണം എന്നാണ് അവിടത്തെ നിയമം. (ഓരോരോ നിയമങ്ങള്‍, കുളിക്കുന്നിടത്തും അപ്പിയിടുന്നിടത്തുപോലും നിയമങ്ങള്‍ കൊണ്ടുവരുന്നത് ആരാണാവോ ? കല്യാണം കഴിഞ്ഞിട്ടും, കുട്ടിയുണ്ടായിട്ടും ബാച്ചിലര്‍ ആയി നടക്കുന്ന എന്നില്‍ ധാര്‍മികരോഷം ഉടലെടുത്തു.)

ലൈറ്റ് ഹൌസ് ബീച്ചിലേക്ക് ഇറങ്ങുന്ന വഴിയില്‍ ഇടതുവശത്തായി കുറച്ചു കടകളുണ്ട് . ഒരു ചെറിയ കാറിനുപോകാന്‍ മാത്രം വീതിയുള്ള കുത്തനെയുള്ള ഇറക്കമുള്ള റോഡ്‌ .ആരും വണ്ടി കൊണ്ടുപോകാറില്ല, ചിലര്‍ ബൈക്ക് ചാടിച്ചു കൊണ്ടുപോകുന്നത് മാത്രം കാണാം .വഴിയരുകില്‍ നിന്നും എനിക്കും മകനും ബര്‍മുടയും തോര്‍ത്തും വാങ്ങി. നിറവയറുമായി നില്‍ക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ കച്ചവടക്കാരി എത്രമാസമായെന്നു ചോദിച്ചു . ഉടന്‍ തന്നെ കല്ലുവെച്ച നുണ ഭാര്യയില്‍ നിന്നും പുറത്തുവന്നു. ആറ്. നന്നായി വയറുണ്ടല്ലോ.. ഇപ്പോള്‍ ഇത്ര വയറുണ്ട് എങ്കില്‍ പെണ്‍കുട്ടി തന്നെ . അവര്‍ പണം വാങ്ങുന്നതിനിടയില്‍ ഇത്തിരി അറിവും പങ്കുവെച്ചു .സത്യം പറഞ്ഞിരുന്നെങ്കില്‍ തിരുവനന്തപുരം ഭാഷയില്‍ ഒരു തെറി കേള്‍ക്കാമായിരുന്നു .



ബീച്ചിലേക്ക് ഇറങ്ങിചെന്നപ്പോള്‍ തന്നെ വലിയോരാള്‍ക്കൂട്ടം കണ്ടു. ആര്‍ക്കോ അപകടം പറ്റിയിട്ടുണ്ട് എന്നാണ് തോന്നിയത് . വേഗം ഓടിച്ചെന്നു നോക്കി . വിദേശിയരായ രണ്ടു പേര്‍ ഒപ്പം അവരുടെ മൂന്നു കുട്ടികള്‍ . മൂന്ന്, അഞ്ച് , ഏഴ് അത്ര പ്രായം തോന്നിപ്പിക്കുന്ന ആ കുട്ടികള്‍ അവരുടെ അഭ്യസപ്രകടം പുറത്തെടുക്കുകയാണ്. ജിമ്നാസ്ടിക്ക്സ് പഠിച്ചിട്ടുണ്ട് അവരെല്ലാം എന്ന് പ്രകടനത്തില്‍ നിന്നും ബോധ്യമായി. തലകുത്തി നിന്നും, ശരീരത്തില്‍ എല്ലില്ല എന്നുതോന്നിപ്പിക്കുന്ന വിധത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍.

ആളുകള്‍ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും കയ്യടിക്കുകയും കൂവിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഞാനും മോനും അവരോടൊപ്പം കൂടി. ഭാര്യ എവിടെയാണ് എന്ന് പോലും നോക്കാതെ ...

വിദേശികള്‍ നമ്മുടെ നാട്ടില്‍ വന്നു കൈയ്യടി നേടുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ അകത്തേക്ക് വന്നു തലകുത്തി നിന്ന് ഡാന്‍സ് കളിക്കലും ശരീരം വളക്കലും തുടങ്ങി . അവനും കിട്ടി കുറെ കയ്യടി . അവന്‍ കളരി പഠിച്ചിട്ടുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വിദേശികള്‍ക്കും അവന്റെ പ്രകടനം ഇഷ്ടമായി . അവര്‍ എല്ലാം വീഡിയോയില്‍ പകര്തുന്നുണ്ടായിരുന്നു. എന്തായാലും ഇന്ത്യക്കാരുടെ മാനം കാത്തല്ലോ ? എനിക്ക് ആശ്വാസമായി .....

ഈ രസകരമായ നിമിഷങ്ങള്‍ . അധികം നീണ്ടുനിന്നില്ല. ബീച്ചിനെ സംരക്ഷിക്കാന്‍ നടക്കുന്ന പോലീസുകാര്‍ ഈ കാഴ്ച കണ്ടു കൊണ്ട് വന്നു. അവരും ഇത് കണ്ടു നില്കും എന്നാണ് കരുതിയത്‌ . എന്നാല്‍ അവര്‍ നിറുത്താന്‍ പറഞ്ഞു മലയാളത്തില്‍ . വിദേശികള്‍ക്കും എന്തോ പന്തികേട്‌ തോന്നി . അവര്‍ അഭ്യാസം അവസാനിപ്പിച്ചു . പോ പോ എല്ലാവരും പിരിഞ്ഞു പോ . ഇവിടെ ഇതൊന്നും പറ്റില്ല . ഇതൊക്കെ കാണിച്ചു കഴുത്തോടിഞ്ഞാല്‍ ആശുപത്രിയില്‍ കൊണ്ടുവാന്‍ ഞങ്ങളെകൊണ്ട് പറ്റില്ല.

ഇന്ത്യക്കാരന്‍ അഭ്യാസി പതുക്കെ ആള്‍കൂട്ടത്തില്‍ സ്കൂട്ടായി. ആളുകള്‍ പതുക്കെ പിരിഞ്ഞു .

ഇതാണ് ഞാന്‍ മുന്‍പേ പറഞ്ഞ നിയമം. ഒരു ബീച്ചില്‍ സ്വതന്ത്രമായി ഒന്ന് കളിക്കുവാന്‍ (കുളിക്കുവാനും) സമ്മതിക്കാത്ത നിയമവും നിയമപാലകരും . ആര്‍കും ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല , എന്നിട്ടും ആ കുട്ടികളുടെ സന്തോഷത്തെ തല്ലിക്കെടുതിയത് കണ്ടപ്പോള്‍ സങ്കടം തോന്നി . കളി കണ്ടു നിന്നപ്പോള്‍ ഒരു നല്ല ഫോട്ടോ പോലും എടുത്തില്ല . നിരാശനായി നടന്നു അടുത്ത കാഴ്ചക്കായി.






കാഴ്ചകള്‍ കണ്ടു നടന്നു ലൈറ്റ് ഹൌസ് ബീച്ചിന്റെ അറ്റത്ത് എത്തി. മകന്‍ അവന്റെ ഇഷ്ടഭക്ഷണം - ബിരിയാണി - ചോദിച്ചു തുടങ്ങി. മണി പതിനൊന്നര. നിര നിരയായി കിടക്കുന്ന രസ്റൊരെന്റുകള്‍ . പലരും വില നിലവാരം ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് . വിദേശികള്‍ മാത്രം ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു സ്ടലത്ത് കയറി . കടലിലേക്ക്‌ നോക്കിയിരുന്ന് ഭക്ഷണം കഴിക്കനാവുന്ന ഇരിപ്പിടം കണ്ടുപിടിച്ചു. സീറ്റിനടുത്ത്‌ തന്നെ ജീവനുള്ള ഞാന്ടിനെയും കൊഞ്ചിനെയും ഇടൂവെചിരുന്നു . ഓര്‍ഡര്‍ കൊടുത്തു അവിടെ ഇരുന്നാല്‍ ഉടന്‍ റെഡിയാക്കി തരും. അതാണ്‌ കോവളത്തെ രസ്റൊരന്റ്കളുടെ പ്രത്യേകത.

നാനൂറു രൂപ - നാല് കൊഞ്ചിന് . ബിരിയാണി ഒന്നിന് നുറ്റിഅന്‍പതും. രണ്ടും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നയാള്‍ ബിയര്‍ വേണോ എന്ന് ചോദിച്ചു. ഒരു പുതിയ അറിവായിരുന്നു അത് . അവിടത്തെ എല്ലാ നല്ല രസ്റൊരന്റ്കളിലെല്ലാം ബിയര്‍ കിട്ടുമത്രേ. ഗര്‍ഭിണിയായ ഭാര്യയെയും അരിവാങ്ങാന്‍ കാശില്ലാതെ വഴിയില്‍ പതുങ്ങിയിരിക്കുന്ന പോലീസുകാരെയും ഓര്‍ത്തപ്പോള്‍ ബിയര്‍ വേണ്ട എന്നും പറഞ്ഞു മറ്റുള്ള ആളുകളെ നോക്കി . മിക്കവരുടെ മുന്‍പിലും ബിയര്‍ ഗ്ലാസ്സുകള്‍ കണ്ടു. പക്ഷെ ബിയര്‍ കുപ്പികളെല്ലാം ആളുകള്‍ ഇരിക്കുന്നതിന്റെ താഴെയാണ് വെച്ചിരിക്കുന്നത് . പുറത്തുനിന്നും നോക്കിയാല്‍ എല്ലാവരും ജുസ് കുടിചിരിക്കുകയാനെന്നെ തോന്നു . സംഗതി കൊള്ളാം . തണുത്ത ബിയര്‍ വെറും എണ്പതു രൂപ മാത്രം .



ഭക്ഷണം വരാന്‍ കുറെ സമയം എടുക്കും എന്നറിയാമായിരുന്നു. ഞങ്ങള്‍ക്ക് മുന്‍പിലായി ഇരിക്കുന്നത് ഒരു വിദേശ പ്രണയ ജോടികള്‍ . അവര്‍ പരസ്പരം ഭക്ഷണം കൊരിക്കൊടുക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു . അതും നോക്കിയിരുന്ന സമയത്താണ് ഒരു അമ്മൂമ്മ ഒരു കവറില്‍ ഒരു പടല പൂവന്‍ പഴവുമായി അവരുടെ അടുത്തേക്ക് വരുന്നത് കണ്ടത് . എന്റെ ശ്രദ്ധ അമ്മൂമ്മയിലെക്കായി. "എത്രയ വില". വിദേശ വനിതാ ഇഗ്ലീഷില്‍ ചോദിച്ചു. ഉടന്‍ മറുപടി വന്നു അതെ ഭാഷയില്‍ . "നൂറ്റി അമ്പതു " ഈശ്വരാ ആറ് പൂവന്‍പഴം .... ഈ വിലയോ. ഞാന്‍ ഞെട്ടി. വിദേശികള്‍ പരസ്പരം നോക്കി എന്തോ പറഞ്ഞു .പിന്നെ നിങ്ങള്‍ ഞങ്ങളെ പറ്റിക്കുകയാണ് . ഇതിനു മാക്സിമം അറുപതു രൂപയെ വരൂ എന്ന് പറഞ്ഞു. അമൂമ്മ വിട്ടില്ല . ഉറയില്‍ നിന്നും ഇത്തിരി പഴുപ്പുകൂടിയ തൊലിയുടെ നിറം കറുത്ത് തുടങ്ങിയ പഴം അവരെ കാണിച്ചു എന്നിട്ട് ഇംഗ്ലീഷില്‍ " ഞാന്‍ ആദ്യം കാണിച്ചുതന്നത് ഓര്‍ഗാനിക് ഫാമില്‍ നിന്നും കൊണ്ടുവന്ന പഴമാണ് . ജൈവവളം മാത്രം ഉപയോഗിച്ചത് . ഇത് കണ്ടില്ലേ ഈ കറുത്ത പഴം, ഇതുവേണമെങ്കില്‍ അന്‍പതിനു തരാം, കഴിച്ചാല്‍ ചിലപ്പോള്‍ കാന്‍സര്‍ വരും അതാണീ വിലക്കുറവ്. ". ഞാന്‍ വീണ്ടും ഞെട്ടി . അമ്മൂമ്മയുടെ നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് കേട്ടിട്ടും പിന്നെ പഴം വില്കുന്ന ആ മാര്‍ക്കറ്റിംഗ് തന്ത്രം കണ്ടിട്ടും . വിദേശികള്‍ വീണ്ടും കന്ഫുഷനിലായി . അവര്‍ അവസാനം നൂറുരൂപ പറഞ്ഞു . അമ്മൂമ്മ തരില്ലെന്നും. വിലപെശലുകള്‍ക്ക് ഒടുവില്‍ അവസാനം കച്ചവടം ഉറപ്പിച്ചു - നൂറ്റിയിരുപത് രൂപയ്ക്കു . ആ ആറ് പഴവും അവര്‍ക്ക് കൊടുത്തു ചിരി സഹിക്കാന്‍ പറ്റാതിരിക്കുന്ന ഞങ്ങളെയും ഒന്ന് നോക്കി അവര്‍ അടുത്ത ഇരയെ നോക്കി നടന്നു .






കുറച്ചു കാത്തിരിപ്പിന് ശേഷം ഭക്ഷണം കിട്ടി. ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്റെ ചെറിയ ചെറിയ കഷണങ്ങള്‍ എല്ലില്ലാതെ ഇട്ടിരിക്കുന്നു . ചീസിന്റെ ചെറിയ കഷണങ്ങളും. സ്പൂണും ഫോര്‍കും ഉപയോഗിച്ച് സുഗമായി കഴിക്കാം. സാധാരണ ചിക്കന്‍ കാലുമായി കടിപിടികൂടി കഴിക്കുകയാണ് പതിവ് . ഇത് തികച്ചും വ്യത്യസ്ടമായി തോന്നി. എന്നാല്‍ കൊഞ്ച് അത്ര രസകരമായി തോന്നിയില്ല . ആദ്യമായാണ് കഴിക്കുന്നത്‌ , ഒരു പക്ഷെ അതുകൊണ്ടായിരിക്കും. കോവളത്ത് സീസനായാല്‍ ഒരു പ്ലേറ്റ് കൊഞ്ചിന് അവര്‍ ആയിരം രൂപയോളം വാങ്ങാരുണ്ടെന്നു ഓര്‍ഡര്‍ എടുക്കാന്‍ വന്ന ആള്‍ പറഞ്ഞിരുന്നു.

ഇതിനിടയില്‍ സാരിയുടുത്ത് സുന്ദരിയായ ഒരു സ്ത്രീയും പിറകെ അവരുടെ ഭര്‍ത്താവും രസ്റൊരന്റിലേക്ക് വന്നു .എന്റെ ഭാര്യയുടെ പുറകിലെ സീറ്റിലാണ് ആ സ്ത്രീ ഇരുന്നത് . ഞാന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവരറിയാതെ അവരെ ശ്രദ്ധിച്ചു . ഏതോ നല്ല പണക്കാരായ ദമ്പതികള്‍ .

മകന്റെ സംസാരവും കേട്ടും അവനോടു ചിരിച്ചും കഴിക്കല്‍ തുടരുമ്പോള്‍ കാലിലൊരു തോണ്ടല്‍ . സ്വന്തം ഭാര്യയാണ് . ഒന്നും ചോദിക്കാതെ അവളെ നോക്കി . അവളുടെ ചെവിയില്‍ വിരലുകൊണ്ട് പിടിച്ചിട്ടുണ്ട് അവള്‍ . മിണ്ടാതിരുന്നു പുറകിലെ സംസാരം ശ്രദ്ദിക്കാനാണ് ഈ ചെവി സിഗ്നല്‍ . ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഇത്തരം ചില സിഗ്നലുകള്‍ പല നല്ല കാഴ്ചകളും തരാറുണ്ട് . ചെവി വട്ടം പിടിച്ചു . അല്പം മുന്‍പ് വന്ന ചേട്ടന്‍ മൊബൈലില്‍ സംസാരിക്കുകയാണ് . പച്ച മലയാളത്തില്‍ . " എത്ര പറഞ്ഞാലും പതിനയ്യായിരം രൂപയൊക്കെ വളരെ കൂടുതല്ലേ ബായി . ഒരു രാത്രി മതി, രാവിലെ ഞാന്‍ പോകും. ഒരു നിമിഷം മറ്റേ തലക്കല്‍ നിന്നും എന്തോ പറഞ്ഞു . അയാള്‍ വീണ്ടും തുടര്‍ന്ന് " ഞാന്‍ മലയാളിയാ. ഈ അടുത്ത നാട്ടുകാരനാ. വെള്ളക്കരോട് പറയുന്നതുപോലുള്ള റേറ്റ് എന്നോട് പറയരുത് . അതെ ആള്‍ എന്റെ മുന്‍പിലുണ്ട് , മറ്റേ രേസ്റൊരന്റില്‍ , കണ്ടു. സംസാരിച്ചു, കുഴപ്പമില്ല പക്ഷെ റേറ്റ് ഒന്നു കുറക്കണം ". മറുതലക്കല്‍ നിന്നും കുറെ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു. അവസാനം എന്തോ തീരുമാനമായി . ഇതിനിടയില്‍ മകനെന്തോ പറഞ്ഞതുകൊണ്ട് മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല . അല്പം കഴിഞ്ഞപ്പോള്‍ "ആ നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീ" അയാളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങി എഴുനേറ്റു പോയി . പിന്നെ അയാള്‍ ബീര് ഓര്‍ഡര്‍ ചെയ്യുന്നതും കണ്ടു .

കോവളത്തെ മാംസ കച്ചവടത്തെ കുറിച്ച് ഒരുപാട് കഥകള്‍ കേട്ടിടുണ്ട് . ഇപ്പോള്‍ നേരില്‍ ഒരു വിലപേശലും . ഭാര്യയും അന്തം വിട്ടിരിക്കുകയാണ് . ബാംഗ്ലൂര്‍ , ഗോവ ഇവിടങ്ങളിലൊക്കെ ഇത്തരക്കാരെ കുറെ ഞങ്ങള്‍ പല യാത്രകളിലും കണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായിരുന്നു . അതും ഇത്ര സുന്ദരിയായ ഒരു സ്ത്രീ . എന്തിനാ അവര്‍ ?

ഭക്ഷണം കഴിഞ്ഞു ബീച്ചില്‍ കുളിക്കാനിറങ്ങി. കോവളത്തെ കടലിനു ആഴം കുറവാണ് . അപകടങ്ങള്‍ ഒരു പരിധിവരെ കുറവാണ് . പിന്നെ ലൈഫ് ഗാര്‍ഡുകള്‍ അവരുടെ ജോലി നന്നായി ചെയുന്നുണ്ടായിരുന്നു . ഒരു നിശ്ചിത ദൂരം വിട്ടു നീന്തിയാല്‍ അവര്‍ വിസില്‍ അടിച്ചു ആളുകളെ മടക്കി വിളിക്കും , ചിലപ്പോള്‍ ചീത്തയും വിളിക്കും . ഉച്ച വെയിലിനെ വകവെക്കാതെ തിരയില്‍ മറയുന്ന സ്വദേശികളും വിദേശികളും . വിദേശികളുടെ രണ്ടു കഷണം വസ്ത്രം പല സ്വദേശികളും ആസ്വദിക്കുകയും അവരറിയാതെ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുളിയുടെ ഇടയില്‍ ഭാര്യയുടെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി ഞാനും കുറച്ചെണ്ണം എടുത്തു . കുറച്ച് ചെറുപ്പക്കാര്‍ അവരില്‍ ഒരാളെ മണല്‍ കൊണ്ട് തലയോഴികെ എല്ലാം മൂടുന്നുണ്ടായിരുന്നു . അവരുടെ അടുത്ത് ചെന്ന് ഫോട്ടോയെടുത്തു .


കുളി കഴിഞ്ഞു വേഷം മാറാനാണ് ഏറ്റവും ബുദ്ധിമുട്ട് . അതിനുള്ള ഒരു സൌകര്യവും അവിടെ ഒരിക്കിയിട്ടില്ല. ഇത്രയും പേരുകേട്ട ബീച്ചില്‍ ഒരു ടോയ്ലെറ്റ് സൗകര്യം പോലും ഇല്ല . മുമ്പ് അവിടെ ഉണ്ടായിരുന്ന മൊബൈല്‍ ടോയ്ലെട്റ്റ് എല്ലാം പൊളിഞ്ഞു നാശമായി ആര്‍ക്കും കയറാന്‍ പറ്റാതെ ബീച്ചിനടുത്തുള്ള തെങ്ങില്‍ പറമ്പില്‍ കിടക്കുന്നുണ്ടായിരുന്നു. അടുത്ത വരവിലെങ്കിലും ഈ ഗതി മാറുമോ ? പ്രതീക്ഷ കുറവാണ് ........കേരളമല്ലേ ? ഒരു കണക്കിന് വസ്ത്രം മാറി....







കുളിയും കളിയുമെല്ലം കഴിഞ്ഞു . ബീച്ചിനടുത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്നു ഐസ്ക്രീമും കഴിച്ചു' കുറെ സമയം വിശ്രമിച്ചു. സമയം കടന്നു പോയതറിഞ്ഞില്ല . ഒരു നല്ല ദിവസം തീരാറായി . ബാഗ്‌ എടുത്ത് പുറത്തിട്ടു , ഒരു കൈയില്‍ മകനും മറുകയ്യില്‍ ഭാര്യയുമായി തിരിച്ചു നടന്നു . കയറ്റം കയറി. വണ്ടികളെല്ലാം പാര്‍ക്ക്‌ ചെയ്യുന്നത് കുറച്ച് താഴെയാണ് . വണ്ടി പാര്‍ക്ക്‌ ചെയ്യുന്ന്നതിന്റെ അടുത്ത വേറെ ഒരു ബീച് ഉണ്ട് . വണ്ടിയുമായി, വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവിടെ ഒന്നു കറങ്ങി. ആളുകള്‍ മീന്‍ പിടിക്കുന്നതും മറ്റും ഫോട്ടോയെടുത്തു . അവിടെയും കുറച്ച് പേര്‍ കുളിക്കുണ്ടായിരുന്നു. പല ആളുകളും വണ്ടി പാര്‍ക്ക്‌ ചെയ്തു നോക്കുമ്പോള്‍ കാണുന്ന ആദ്യത്തെ ബീച്ചായ ഇവിടെ വന്നു കുളിച്ചുശേഷം ഇതാണോ കോവളം എന്നും പറഞ്ഞു കളിയാക്കി മടങ്ങി പോരാറുണ്ട് എന്ന സത്യം , ഈ അക്കിടി പറ്റിയ എന്റെ സ്നേഹിതന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മ വന്നു.

തിരിച്ചു മടങ്ങുമ്പോള്‍ പഴം വിറ്റ അമ്മൂമ്മയെ കണ്ടു . ഇങ്ങനെ വിദേശികളെ പറ്റിക്കുന്നത് തെറ്റല്ലേ ? അവര്‍ സത്യം അറിയുമ്പോള്‍ നമ്മളെ കുറിച്ച് എന്താ കരുതുക ? എന്നൊക്കെയുള്ള എന്റെ ചോദ്യം ഞാന്‍ മനസ്സിലൊതുക്കി.....

അടുത്ത ആഴ്ചയില്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ കാത്തിരിക്കുന്ന ആളുമായി ഇവിടെ ഈ സുന്ദരസ്ടലത്ത് ,വീണ്ടും വരാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ അവിടം വിട്ടു............



Wednesday, December 29, 2010

ചിതറാല്‍

തിരുവനന്തപുരത്തുനിന്നും കന്യാകുമാരിവരെയുള്ള യാത്ര ശരിക്കും ഒരു ബോറടിയായാണ് പലപ്പോഴും അനുഭവപ്പെടാരുള്ളത്. അധികം വീതിയില്ലാത്ത തിരക്കേറിയ റോഡ്‌ പലപ്പോഴും നൂറു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നാല് മണിക്കൂറെങ്കിലും വേണം. ഇടയില്‍ കാണാനായി പത്മനാഭപുരം പാലസ് മാത്രം. പലതവണ കണ്ടതുകൊണ്ടു ഒരു പുതുമയും തോന്നുന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ് മലയാളത്തിലെ പ്രശസ്തമായ ഒരു യാത്രാ മാഗസിനില്‍ വന്ന ചിതറാല്‍ മലമുകളിലെ ജൈന ഗുഹാക്ഷേത്രത്തെ പറ്റി വളരെ ചെറിയ ഒരു കുറുപ്പ് വായിച്ചത്. മനസ്സില്‍ വളരെ സന്തോഷം തോന്നി. കന്യാകുമാരി യാത്രക്കിടയില്‍ ഒരു പുതിയ ഇടത്താവളം കിട്ടുമോ എന്ന പ്രതീക്ഷ മനസ്സില്‍ വളര്‍ന്നു.


സ്വന്തം കുടുംബവും,സുഹൃത്തും ഭാര്യയും അടങ്ങിയ ചെറിയ സംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്നും കന്യാകുമാരി റുട്ടില്‍ യാത്ര തുടങ്ങി. ഏകദേശം അമ്പതു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മാര്‍ത്താണ്ഡം എന്ന സ്ടലത്ത് വണ്ടി നിറുത്തി വഴി ചോദിച്ചു . നല്ലവനായ ഓട്ടോ ഡ്രൈവര്‍ വ്യക്തമായി വഴി പറഞ്ഞു തന്നു. നാല് കിലോമീറ്റര്‍ പോയാല്‍ ആറ്റൂര്‍ അവിടെ നിന്നും മൂന്നു കിലോമീറ്റര്‍ പോയാല്‍ ചിതറാല്‍ ആയി.


ആറ്റൂരില്‍ എത്തി ചിതറാല്‍ ക്ഷേത്രത്തെ പറ്റി വഴിയില്‍ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു. അവര്‍ കൈ മലര്‍ത്തി. ഇങ്ങനെയൊരു ക്ഷേത്രത്തെ പറ്റി അവര്‍ കേട്ടിട്ടില്ലെന്ന് . അടുത്ത് നിന്നവരാരും കേട്ടിട്ടില്ല. അങ്ങിനെ വിട്ടു കൊടുക്കാന്‍ മനസ്സ് വന്നില്ല. ഇവിടെ കുന്നിന്റെ മുകളില്‍ ഏതെങ്കിലും അമ്പലം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോളവര്‍ക്ക് സ്ഥലം ഏകദേശം പിടികിട്ടി . മലേയ് കോവില്‍ - അതാണ് ചിതരാലിന്റെ ലോക്കല്‍ പേര് . എങ്കിലും സ്ഥലം അത് തന്നെയാണോ എന്നു ഉറപ്പിക്കാന്‍ വയ്യ. ഒടുവില്‍ ബാഗില്‍ വെച്ചിരുന്ന മാഗസിന്‍ എടുത്തു ചിതറാല്‍ ക്ഷേത്രത്തിന്റെ ചിത്രം കാണിച്ചു കൊടുത്തു. സ്ഥലം അത് തന്നെ.


അവര്‍ പറഞ്ഞു തന്ന വഴിയിലൂടെ കാര്‍ വിട്ടു. തമിഴ്നാട്ടിലെ തനി ഒരു നാട്ടിന്‍പുറം. ഒരു കുപ്പി വെള്ളം വാങ്ങാന്‍ പോലും ഒരു കട കണ്ടില്ല. മാഗസിനില്‍ വായിച്ചതും മാത്രം വിശ്വസിച്ചു, കുടുംബത്തെയും കൂട്ടി ഒരു പുതിയ സ്ഥലം തേടി വന്നത് വെറുതെയകുമോ എന്ന സന്ദേഹം മനസ്സില്‍. വഴിചോദിക്കാന്‍ പോലും ആരെയും കാണുന്നില്ല.ടാറിട്ട റോഡിലൂടെ അമ്പലത്തിന്റെ ബോര്‍ഡ്‌ കാണുന്നുണ്ടോ എന്നു മാത്രം നോക്കി വണ്ടി വിട്ടു.


ഒടുവില്‍ ആരുടേയും സഹായമില്ലാതെ, ഇരുഭാഗത്തും തെങ്ങുകള്‍ മാത്രം നില്‍ക്കുന്ന റോഡിലൂടെ സഞ്ചരിച്ചു ക്ഷേത്രത്തിന്റെ അടിഭാഗത്ത്‌ എത്തി . ഇടതു വശത്ത്‌ ഒരു ചെറിയ കട കണ്ടപ്പോള്‍ വല്ലാത്ത ഒരാശ്വാസം തോന്നി . രണ്ടു കുപ്പി വെള്ളം വാങ്ങി ബാഗില്‍ വെച്ചു. മുകളിലെ വെള്ളം കുടിക്കാന്‍ പറ്റിയതല്ലെന്ന് മാഗസിനില്‍ എഴുതിയിരുന്നു. ഒരു വാഹനം പോലും അവിടെ പാര്‍ക്ക് ചെയ്തിട്ടില്ല. റോഡില്‍ ആരെയും കാണുവാനും ഇല്ല . സമയം പതിനൊന്നു മണി . ഒരു പക്ഷെ പൂജയെല്ലാം കഴിഞ്ഞു ക്ഷേത്രം അടച്ചിട്ടുണ്ടാവുമോ? എന്തായാലും ഇവിടെവരെ വന്നതല്ലേ എന്ത് തന്നെ വന്നാലും മല കയറാന്‍ തീരുമാനിച്ചു.


നല്ല വൃത്തിയുള്ള കരിങ്കല്ല് പാകിയ നടപ്പാത. ഇരുവശങ്ങളിലും നല്ല സുന്ദരമായ കാഴ്ചകള്‍ . ചിലയിടങ്ങളില്‍ ഇരുവശത്തും മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ തോട്ടങ്ങള്‍ പിന്നെ പാറക്കൂട്ടങ്ങള്‍ പക്ഷെ വെയില്‍ മാത്രം അസഹനീയമായിരുന്നു. അതിരാവിലെയോ വൈകീട്ടോ വരണമായിരുന്നു എന്ന് വെയില്‍ കൊണ്ടപ്പോള്‍ മനസ്സിലോര്‍ത്തു.


ഏകദേശം ഒരുകിലോമീറ്റെരെങ്കിലും നടക്കണം മുകളിലെത്താന്‍ . ഇടയ്ക്കു വിശ്രമിക്കാന്‍ നല്ല വൃത്തിയുള്ള കരിങ്കല്‍ ബഞ്ചുകള്‍ . നടക്കുന്ന ആ കല്ല്‌ പാകിയ വഴിയില്‍ ഒരു കരിയിലയോ, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങലോ ഒന്നും തന്നെ കണ്ടില്ല. ഇത്ര വൃത്തിയുള്ള സ്ടലമോ? ശരിക്കും അത്ഭുതം തോന്നി.


നടന്നും ഇരുന്നും വെള്ളം കുടിച്ചും ഫോട്ടോയെടുത്തും ഒരു കണക്കിന് മുകളിലെത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ ജൈനന്മാര്‍ പണി കഴിപ്പിച്ച ക്ഷേത്രവും കൊത്തുപണികളും ആണ് ഈ മലയില്‍ ഉള്ളത് . ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇത്. അഞ്ചു വര്‍ഷം മുമ്പാണ് ഇത് അവര്‍ ഏറ്റെടുത്തത് .അതുവരെ ഇത് വെറും ഒരു കശുമാവിന്കാടായിരുന്നു. ആ നാട്ടുകാര്‍ മാത്രം വല്ലപ്പോഴും വന്നു പോകുമായിരുന്ന കാട്ടിലെ ഈ ക്ഷേത്രം അങ്ങിനെയാണ് ഇത്രയും സുന്ദരമായ ഒരു സ്ഥലമായി മാറിയത്.


ക്ഷേത്രത്തിന്റെ മുന്‍പില്‍ തന്നെ ഒരു ആല്‍മരം, അവിടെ വരുന്നവര്‍ക്ക് തണലെകാനായി കാത്തു നില്‍കുന്നുണ്ടായിരുന്നു. ആ ആല്‍മരത്തിനടുത്തു കൂടെ കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു കവാടം കടന്നു, ഇരു വശത്തും തിങ്ങിനിറഞ്ഞ വലിയ പാറകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ . ഇടതു വശത്തായി ഒരു തുരങ്കം കണ്ടു. ആരും അറിയാതെ ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചേരാനുള്ള വഴിയാണ് ആ തുരങ്കം എന്ന് വായിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ അത് ഒരു കല്ല്‌ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് .


ക്ഷേത്രത്തിലേക്കുള്ള വഴിയുടെ അവസാനത്തിലായി ഒരു വലിയ ചുവര് മുഴുവന്‍ ശില്പങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് കണ്ടു. ജൈന തീര്‍ത്തങ്കരുടെ ശില്‍പ്പങ്ങള്‍ ആണ് മുഖ്യമായും ഈ ചുമരില്‍ ആലേഘനം ചെയ്തിരിക്കുന്നത്. പാര്‍ശ്വനാഥന്‍ , മഹാവീരന്‍ തുടങ്ങിയവരുടെയും ചില യക്ഷികളുടെയും ചിത്രങ്ങളാണ് പ്രധാനമായും അവിടെ കണ്ടത് .


ആ ചുവര്‍ ശില്പ്പങ്ങള്‍ക്കരുകിലൂടെ കുറച്ചു പടികള്‍ ഇറങ്ങിയപ്പോള്‍ ജൈന ക്ഷേത്രത്തിന്റെ മുന്‍പിലെത്തി. ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠ ഏതാണെന്ന് മനസ്സിലായില്ല ക്ഷേത്രത്തിനുള്ളിലും പുറത്തും ആരെയും കാണാനില്ല. ഞങ്ങള്‍ കയറിവരുമ്പോള്‍ കുറച്ചുപേര്‍ ഇറങ്ങി വരുന്നത് കണ്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഒരു മാര്‍ഗവും ഇല്ല . ക്ഷേത്രത്തിന്റെ പിന്‍ ഭാഗം മുഴുവനായും പാറയുടെ അകത്താണ് . ഏക്കറുകളിലായി പരന്ന് കിടക്കുന്ന ആ മലമുകളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലത്തിനരുകില്‍ ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ മാത്രം. ഞങ്ങള്‍ക്ക് കൂട്ടിനായി വീശിയടിക്കുന്ന കാറ്റ് മാത്രം. അതും കുന്നിന്‍ മുകളില്‍ നിന്നും നമ്മെ പറത്തികൊണ്ട് പോകുമോ എന്ന രീതിയില്‍ വീശിയടിക്കുന്ന കാറ്റ്. രസകരമായിരുന്നു ആ നിമിഷങ്ങള്‍ .


ക്ഷേത്രത്തിനു അല്പം താഴെയായി കാണുന്ന പടവുകള്‍ ഇറങ്ങിയപ്പോള്‍ പ്രകൃതി നിര്‍മിതമായ ഒരു കുളം കണ്ടു. കടുത്ത വേനലിലും നിറഞ്ഞു നില്‍കുന്ന ആ കുളം മറ്റൊരു സുന്ദര കാഴ്ചയായിരുന്നു. അതിനപ്പുറത്ത് നല്ല ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്ന പോലെ തോന്നുന്ന വലിയ പാറക്കൂട്ടങ്ങള്‍ . നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജൈന മതം പ്രചരിപ്പിക്കാന്‍ വന്ന ആളുകള്‍ ധ്യാനിച്ചിരുന്ന, അവര്‍ മത പഠനം നടത്തിയിരുന്ന ആ കാലം മനസ്സില്‍ വെറുതെ ആലോചിച്ചു നോക്കി . ഈ പാറകളിലും പരിസരങ്ങളിലും അവരുടെ പാദസ്പര്‍ശം ഒരു പക്ഷെ ഇപ്പോഴും മായാതെ കിടക്കുന്നുണ്ടാവും എന്ന് തോന്നി.


ക്ഷേത്രത്തിന്റെ മുകളിലെ പാറപ്പുറത്ത് പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടം എന്ന പോലെ കുറച്ചു കൊത്തുപണികള്‍ ഉള്ള നിര്‍മ്മിതികള്‍ കണ്ടു. എല്ലാത്തിന്റെയും ഫോട്ടോകള്‍ എടുത്തു . ഈ ക്ഷേത്രത്തെയും ഈ മലകളെയും കുറിച്ചുള്ള ചരിത്രം പഠിച്ച ശേഷം വീണ്ടും ഒരു തവണ കൂടി ഇവിടെ വരണം എന്ന ചിന്തയായിരുന്നു അപ്പോള്‍ മനസ്സില്‍ . അവിടത്തെ കാഴ്ചകള്‍ എല്ലാം കണ്ടെങ്കിലും എന്തൊക്കെയോ അറിയാനും കാണാനും ബാക്കിയുണ്ടെന്ന തോന്നല്‍ മനസ്സില്‍ .


ഒരു കിലോമീറ്ററോളം മല കയറിയതിന്റെ ക്ഷീണവും മാറ്റി, കുറെ സമയം അവിടെ ചിലവഴിച്ചു ഞങ്ങള്‍ ആ സുന്ദര സ്ഥലത്തോട് വിട പറഞ്ഞു. കന്യാകുമാരി യാത്രയില്‍ കയറാന്‍ പറ്റിയ ഏറ്റവും നല്ല ഇടത്താവളം കണ്ടു പിടിച്ചെന്ന സന്തോഷവുമായി, അവിടെ വീണ്ടും വീണ്ടും വരുമെന്ന തീരുമാനത്തോടെ ഞങ്ങള്‍ മടങ്ങി.





എന്റെ ഈ യാത്ര കൈരളി നെറ്റ് മാഗസിനില്‍ വായിക്കാം ...



Monday, December 27, 2010

സമര്‍പ്പണം





എന്റെ നിസ്സഹായത മൂലം 
ഒരിക്കല്‍ ഞാന്‍ ചിറകുകള്‍ ഒടിച്ചു പുറത്തെറിയും എന്നറിഞ്ഞിട്ടും, 
എന്നെ വിട്ടു പോകാന്‍ മടിക്കുന്ന, 
എന്നെ ഭ്രമിപ്പിച്ച്, 
സ്നേഹിച്ച്‌, 
എന്റെ മനസ്സില്‍ പറന്നു നടക്കുന്ന, 
എന്റെ പാവം പഞ്ചവര്‍ണ്ണ കിളിക്ക് ....................



എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും എഴുതുകയാണെങ്കില്‍

ഇങ്ങനെ ഒരു സമര്‍പ്പണമാണ്‌  മനസ്സില്‍ വിചാരിച്ചിരുന്നത് ..................



പക്ഷേ, ഇന്ന്  ആ കിളി എന്റെ സ്വന്തം ആയപ്പോള്‍  ഇനി ഞാനെന്താ എഴുതുക .........



നന്ദി .............ഒരുപാട്................


എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു, 

ഞാനുമായി ജീവിതം പങ്കിടാന്‍ മനസുകാട്ടിയതിന്..............

എന്നെ സഹിക്കുന്നതിന്...............