Sunday, March 20, 2011

വിലങ്ങന്‍ കുന്ന്‌

തൃശ്ശൂരിലെ ഫോട്ടോഗ്രാഫര്‍മാരോടോ വീഡിയോഗ്രാഫര്‍മാരോടോ അവര്‍ക്കിഷ്ടപ്പെട്ട ഒരു സ്ടലം പറയാന്‍ പറഞ്ഞാല്‍ എല്ലാവരും ഒരുത്തരമേ തരു .... വിലങ്ങന്‍ കുന്ന്. തൃശ്ശൂരിലെ ഭൂരിഭാഗം കല്യാണ ആല്‍ബങ്ങളുടെയും വീഡിയോയുടെയും ഔട്ട്‌ ഡോര്‍ ഷൂട്ടിംഗ് നടത്തുന്ന ഒരു സുന്ദര സ്ടലം. കണ്ണടച്ച് ഏത് ആങ്കിളില്‍ ഫോട്ടോയെടുത്താലും മനോഹരമായ ഫോട്ടോ കിട്ടും എന്നും, വേനലില്‍ ഉണങ്ങി നില്‍ക്കുന്ന ആ കുന്ന് ഇപ്പോള്‍ കൂടുതല്‍ മനോഹരമാന്നെന്നും സുഹൃത്തായ ഫോട്ടോഗ്രാഫര്‍ പറഞ്ഞത് കേട്ടപ്പോള്‍ പല തവണ പോയിട്ടുള്ള സ്ടലമാണ് എങ്കിലും വീണ്ടും ഒരു യാത്ര പോകാന്‍ തോന്നി .

യാത്രകളില്‍ തല്പരനായ അടുത്ത സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു വൈകുന്നേരം യാത്ര തുടങ്ങി. തൃശ്ശൂര്‍ ടൌണില്‍ നിന്നും ഏഴ് കിലോമീറെര്‍ ദൂരത്തിലാണ് വിലങ്ങന്‍ കുന്ന് സ്ഥിതി ചെയ്യുന്നത് . തൃശ്ശൂര്‍ - കുന്നംകുളം ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൂഗുന്നം ജംക്ഷനില്‍ നിന്നും അഞ്ചര കിലോമീറെര്‍ കഴിഞ്ഞാല്‍ ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്ക് സ്വാഗതം പറഞ്ഞു കൊണ്ടുള്ള വലിയ ആര്‍ച്ച് ബോര്‍ഡ്‌ കാണാം. അതുകൊണ്ട് തന്നെ ആരോടും വഴി ചോദിക്കാതെ അപരിചിതര്‍ക്ക് പോലും എളുപ്പത്തില്‍ അവിടെ എത്തിച്ചേരാം.


റോഡിന്‍റെ തുടക്കത്തിലുള്ള കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ വഴി വിജനമാണ് . ഇരു വശത്തും മരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന സുന്ദരകാഴ്ചകളും കണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഒരു കുന്നിന്റെ മുകളിലേക്ക് കയറി കൊണ്ടിരിക്കുകയാണ് എന്ന് മറന്നു പോകും .

വിലങ്ങന്‍ കുന്ന് എത്തുന്നതിനു കുറച്ചു മുന്‍പായി ഒരു ടിക്കറ്റ്‌ കൌണ്ടര്‍ ഉണ്ട് . വാഹനത്തിനും ആളുകള്‍ക്കും ടിക്കറ്റ്‌ എടുക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുവരെയാണ് പ്രവേശനം എന്നാണ് കേട്ടിരുന്നത് . പക്ഷെ ഞങ്ങള്‍ ടിക്കറ്റ്‌ എടുക്കാന്‍ ചെന്നപ്പോള്‍ ആറരക്കുള്ളില്‍ കുന്ന് ഇറങ്ങണം എന്ന് അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു . എന്ത് പറഞ്ഞാലും സൂര്യന്‍ അസ്തമിക്കുന്നത് കാണാതെ ഞങ്ങള്‍ കുന്ന് ഇറങ്ങില്ല എന്റെ മാഷേ എന്നും മനസ്സില്‍ പറഞ്ഞു യാത്ര തുടര്‍ന്നു.



ഒഴിവു ദിവസം അല്ലാത്തതിനാല്‍ തിരക്ക് വളരെ കുറവായിരുന്നു. കല്യാണ ആല്‍ബത്തിന് വേണ്ടി "അഭിനയിക്കുന്ന" രണ്ടു ദമ്പതികളെ മാത്രം കണ്ടു. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട് അവരുടെ അഭിനയം കുറച്ചു നേരം നോക്കി നിന്നു. ഫോട്ടോഗ്രാഫെരുടെ വാക്കുകള്‍ കേട്ട് നടക്കുകയും ഇരിക്കുകയും ചിരിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന അവരെ കണ്ടപ്പോള്‍ എന്തോ സഹതാപമാണ് മനസ്സില്‍ വന്നത് . ഒരു പങ്കാളിയെകിട്ടാന്‍ എന്തെല്ലാം സഹിക്കണം എന്നോര്‍ത്തു.

ആളുകള്‍ കുറഞ്ഞത്‌ ഒരു സൌകര്യം ആയി തോന്നി. നമ്മുടെ ഫ്രയ്മില്‍ ആരും കയറിവരാതെ കുറെ ഫോട്ടോകള്‍ എടുക്കാം. മറ്റു ബഹളങ്ങള്‍ ഇല്ലാതെ അസ്തമയം ആസ്വദിക്കാം.



കുന്നിന്‍ മുകളില്‍ കുട്ടികള്‍ക്കായി ഒരു അമ്യുസ്മെന്റ്റ് പാര്‍ക്ക് . അതായിരുന്നു വിലങ്ങന്‍ കുന്നിന്റെ മറ്റൊരു ആകര്‍ഷണം. പലയിടങ്ങളിലും ഊഞ്ഞാലുകളും കുട്ടികളുടെ കളി ഉപകരണങ്ങളും ഒരുക്കിയിരുന്നു. ചെറിയ കലാ പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും അവിടെ ഒരിക്കിയിരുന്നു.

ആളുകള്‍ കുറവായതിനാല്‍ അവിടെയുള്ള ലഘു ഭക്ഷണ കട നേരത്തെ അടക്കാനുള്ള ശ്രമത്തിലാണ്. കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ചേട്ടനുമായി സംസാരിച്ചപ്പോള്‍ ശനിയും ഞായറും നല്ല തിരക്കായിരിക്കുമെന്നും ബാക്കി ദിവസങ്ങളില്‍ വീഡിയോക്കാരും പിന്നെ കോളേജുകളില്‍ നിന്നും എത്തുന്ന പ്രണയ ജോടികളും മാത്രമേ അവിടെ കാണൂ എന്നും തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞു തന്നു. ആ സംസാരം കേട്ടപ്പോള്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയെട്ടനെ ആണ് ഓര്‍മ്മ വന്നത് .



വിശാലമായ കുന്നിന്‍ മുകളിലെ പുല്ലുകള്‍ എല്ലാം ഉണങ്ങിയ നിലയിലായിരുന്നു. ചിലയിടങ്ങളില്‍ ഉണങ്ങിയ പുല്ലു കത്തിച്ചു കളഞ്ഞ നിലയില്‍ ആയിരുന്നു. ഈ കുന്നിനെ വലം വെച്ച് കാഴ്ചകള്‍ കണ്ടു നടക്കാനായി രണ്ടു പേര്‍ക്ക് ഒരുമിച്ചു നടക്കാവുന്ന രീതിയില്‍ കുന്നിനു ചുറ്റും വഴി വെട്ടി കല്ലുകള്‍ പാകിയിട്ടുണ്ട് . നടത്തത്തിനിടയില്‍ വിശ്രമിക്കാനായി പലയിടത്തും സിമന്റിന്റെയും തകരയുടെയും മേല്‍ക്കൂരയുമായി ചെറിയ താവളങ്ങളും ഒരിക്കിയിരുന്നു. ആ വഴികളിലൂടെ ആ കുന്നിനെ ഒന്ന് വലം വെച്ച് നടന്നു. മനുഷ്യനെ പറത്തികൊണ്ട് പോകും എന്ന നിലയില്‍ ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് നടന്നപ്പോള്‍ മനസ്സിലെ ഭാരങ്ങളെല്ലാം അലിഞ്ഞു ഇല്ലാതായി. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും കുറച്ചുമാത്രം അകലെയായിട്ടും വണ്ടികളുടെ ബഹളം ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നഗരത്തില്‍ നിന്നും ഒരു പാട് അകലെയായ പ്രതീതിയാണ് അനുഭവപ്പെട്ടത് .



അമ്പത് ഏക്കറാണ് ഈ കുന്നിന്റെ വിസ്ടീര്‍ണ്ണം. ഏറ്റവും മുകളിലെ പരന്നു കിടക്കുന്ന സ്ടലത്തിനു മാത്രം ഏകദേശം പത്തു ഏക്കര്‍ വിസ്ത്രിതിയുണ്ട് . തൃശ്ശൂര്‍ ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ ആണ് ഇതിനെ ഇങ്ങനെ ഒരു പിക്നിക്‌ സ്പോട്ട് ആക്കി മാറിയത് . ഇതിന്റെ പരിപാലനം എല്ലാം തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ ആണ് നടത്തുന്നത് .



ആ കുന്നില്‍ മുകളില്‍ നിന്നും നോക്കിയാല്‍ തൃശ്ശൂരും പരിസര പ്രദേശങ്ങളും മുഴുവന്‍ കാണാം. തൃശ്ശൂരിലെ ഏറ്റവും വിലയേറിയ വില്ലകളുമായി പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ശോഭ സിറ്റിയും, ലുലുവിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും, കാന്‍സര്‍ ചികിത്സയില്‍ പേരുകേട്ട അമല മെഡിക്കല്‍ കോളേജും എല്ലാം ഈ കുന്നിന്‍ മുകളില്‍ നിന്നും കാണാം.



കേരള സര്‍ക്കാരിനു ഈ കുന്നിനെ ഒരു എക്കോ ടൂറിസം സ്പോട്ട് ആക്കാന്‍ ഉദ്യേശം ഉണ്ട് എന്ന് കേട്ടു. കെട്ടിടങ്ങള്‍ നിറഞ്ഞു പച്ചപ്പ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തിനടുത്ത് ഒരു മരുപ്പച്ച. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി എന്നാണ് അറിവ് . കിളികളെയും മറ്റും ആകര്‍ഷിക്കാനും കുന്നില്‍ മുകളിലെ മണ്ണൊലിപ്പ് തടയാനും ആയി ഏകദേശം അറുനൂറോളം മാവുകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്യേശം ഉണ്ടത്രേ. പിന്നെ മെയിന്‍ റോഡില്‍ നിന്നും ഇവിടെ വരെയുള്ള റോഡിനു ഇരുവശത്തും ചെടികള്‍ കൊണ്ടും മരങ്ങള്‍ കൊണ്ടും ഒരു വേലി സൃഷ്ടിക്കാനും ഉദ്യേശം ഉണ്ട് .



അവിടെയല്ലം കറങ്ങി നടന്നും ഫോടോയെടുത്തും അസ്ടമയം കണ്ടും സമയം പോയതറിഞ്ഞില്ല. എനിക്ക് തിരിച്ചു പോകാന്‍ സമയമായി. മടക്കയാത്രയില്‍ ഒന്നും മിണ്ടാതെ സുഹൃത്തിന്റെ വണ്ടിയിലിരിക്കുമ്പോള്‍ മനസ്സ് നിറയെ ഒരു ആഗ്രഹമായിരുന്നു ...അവിടെ വെക്കാന്‍ പോകുന്ന ആ മാവുകള്‍ അവ നിറയെ മാങ്ങകള്‍ , ആ പച്ചപ്പും ഭക്ഷണവും തേടി വരുന്ന അറിയുന്നതും അറിയാത്തതും ആയ പക്ഷികള്‍ . അവക്കിടയിലൂടെ ജോലിയുടെയും ജീവിതത്തിന്റെയും ഭാരം അല്പനെരമെങ്കിലും ഇറക്കി വെക്കാന്‍ വരുന്ന എന്നെ പോലെയുള്ള ആളുകള്‍ .... ഇപ്പോള്‍ തന്നെ ഇത്ര സുന്ദരിയായിരിക്കുന്ന ഈ വിലങ്ങള്‍ കുന്ന് അതിസുന്ദരിയായി മാറില്ലേ അപ്പോള്‍ ..

ഞാന്‍ സ്വപ്നം കാണുകയാണ് ...

ഇത്തരം സ്വപ്നങ്ങളും യാത്രകളും ആണല്ലോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .....

Sunday, March 6, 2011

ഗോവ

തിരുവോണത്തിന് നാല് ദിവസം മുന്‍പാണ് ഭാര്യ ആ ചോദ്യം ചോദിച്ചത് , ഈ ഓണത്തിന് നമ്മള്‍ എന്ത് ചെയ്യും ? പെട്ടെന്ന് ഒരു മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. പ്രണയ വിവാഹമായതിനാല്‍ രണ്ടു വീട്ടുകാരും, ആത്മാര്‍ത്ഥം എന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്ന ചില കൂട്ടുകാരും കയ്യൊഴിഞ്ഞു ആരുമില്ലാത്ത ഒരവസ്ടയിലായിരുന്നു ഞങ്ങള്‍ . എല്ലാ ഓണത്തിനും നാട്ടിലേക്ക് പോകുകയാണെന്ന് അടുത്ത വീടുകളിലെല്ലാം പറഞ്ഞു എവിടെക്കെങ്കിലും യാത്രകള്‍ പോകുകയാണ് പതിവ്. പക്ഷെ ഇത്തവണ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ് . എന്നാല്‍ അതും പറഞ്ഞു വാടകവീട്ടില്‍ അനാഥരായി ഓണം ആഘോഷിക്കാനും വയ്യ. ഞങ്ങള്‍ ആരോരുമില്ലത്തവര്‍ ആണെന്ന് അടുത്ത വീടുകളിലെല്ലാം അറിയും, പിന്നെ അവരുടെ ചോദ്യങ്ങള്‍ , സഹതാപ പ്രകടനങ്ങള്‍ ..... വേണ്ട .... ഒടുവില്‍ ഞാന്‍ ആ തീരുമാനം എടുത്തു, എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു വയസ്സുമാത്രം പ്രായമുള്ള മകനെയും കൊണ്ട് ഗോവയിലേക്ക് ഒരു യാത്രപോകാന്‍ ............

രാവിലെ തന്നെ ട്രെയിന്‍ ടിക്കറ്റ്‌ താത്കാലില്‍ ബുക്ക്‌ ചെയ്യാന്‍ പോയി . താത്കാലില്‍ അല്ലാതെ ഒരെണ്ണം മാത്രം കണ്‍ഫേം ചെയ്തു കിട്ടി, മറ്റേതു ട്രെയിനില്‍ കയറുമ്പോള്‍ കണ്‍ഫേം ചെയ്തുകിട്ടും എന്ന വാക്കും വിശ്വസിച്ചു ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അടുത്തവീടുകളിലെല്ലാം പോയി ഓണാശംസകള്‍ നേര്‍ന്നു പിന്നെ നാട്ടിലേക്ക് പോകുകയാണ് എന്ന് നുണയും പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു .... ഇതുവരെ കാണാത്ത ഒരു നാട്ടിലേക്ക്......

ബൈക്ക് എറണാകുളം റയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ കയറി .. ആരുടെയോ ഭാഗ്യം കൊണ്ട് , നല്ലവനായ ടി ടി ആര്‍ താഴത്തെ ബര്‍ത്തില്‍ തന്നെ അടുത്തടുത്ത് രണ്ടു സീറ്റുകള്‍ തരപ്പെടുത്തി തന്നു . വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതുകൊണ്ടും രാത്രിയായതുകൊണ്ടും വേഗം തന്നെ ഉറങ്ങാന്‍ കിടന്നു. ഉറക്കം മാത്രം വന്നില്ല അതാണ്‌ ട്രെയിന്‍ യാത്രകളിലെ എന്റെ പതിവ് .... ഭാര്യും മകനും ഉറങ്ങുന്നതും നോക്കിക്കിടന്നു എപ്പോളോ ഞാനും ഉറങ്ങി പോയി .

രാവിലെ എണീറ്റ്‌ പ്രഭാതഭക്ഷണവും കഴിച്ചു പുറം കാഴ്ചകള്‍ നോക്കിയിരുന്നു . കൊങ്കണ്‍ വഴിയുള്ള യാത്ര വളരെ രസകരമാണെന്ന് പലപ്പോഴായി വായിച്ചരിഞ്ഞിട്ടുണ്ട് . മംഗലാപ്പുരവും ഉടുപ്പിയും പിന്നിട്ടു , ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുള്ള കടല്‍ക്കരയിലെ അമ്പലമായ മുരുധ്വേസ്വര്‍ സ്റെഷനില്‍ ട്രെയിന്‍ എത്തി . ട്രെയിനില്‍ ഇരിക്കുമ്പോള്‍ തന്നെ വഴിയില്‍ പലയിടത്തും വെച്ച് ആ വലിയ ശിവപ്രതിമ കാണാം. ആര്‍ എന്‍ ഷെട്ടി എന്ന വ്യവസായ പ്രമുഖന്‍ , അഞ്ചു കോടി ചിലവഴിച്ചു സ്വന്തം നാടിനു സമര്‍പ്പിച്ചതാണ് ഈ ശിവ പ്രതിമ. ഈ സപര്‍പ്പണം ഈ കടലോരഗ്രാമത്തെ ആകെ മാറ്റി , അങ്ങിനെ ലോകം മുഴുവനും അറിയുന്ന ഒരു പ്രശസ്ത തീര്‍ത്ഥാടന സ്ടാനമായി അത് മാറി . ഞാന്‍ വായിച്ചറിഞ്ഞ വിവരങ്ങളെല്ലാം ഭാര്യക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

കൊങ്കണ്‍ വഴിയുള്ള യാത്ര ശരിക്കും ഇസ്ടപ്പെട്ടു ... ഇടക്കിടെയുള്ള നീണ്ട തുരങ്കങ്ങളില്‍ ട്രെയിന്‍ കടക്കുമ്പോള്‍ ട്രെയിനിനകത്ത് ഇരുട്ട് പരക്കുന്നത് പതിവായപ്പോള്‍ പകലായിട്ടും ട്രെയിനിലെ എല്ലാ ലൈറ്റും ഞാന്‍ കത്തിച്ചുവെച്ചു . തുരങ്കങ്ങളുടെ ഇരുവശങ്ങളിലും പ്രകാശം കുറഞ്ഞ വിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു . ഈ നീണ്ട തുരങ്കത്തിലെങ്ങാനും മണ്ണിടിഞ്ഞാല്‍ ? എങ്ങനെയാണ് അത് ഡ്രൈവര്‍ അത് അറിയുക ... ട്രെയിനപകടം ഉണ്ടാകും എന്നുറപ്പാണ് .. മനസ്സിലെ സംശയം അതായിരുന്നു ...

പത്തുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം മൂന്നുമണിക്ക് ഗോവയിലെ മഡ്ഗാവ് സ്റ്റേഷനില്‍ എത്തും. ഗോവയില്‍ നല്ല മഴയാണെന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത് എന്നും അടുത്തിരുന്ന ആരോ പറഞ്ഞത് അത്ര കാര്യം ആക്കിയില്ല . എപ്പോഴെങ്കിലും എത്തട്ടെ , മകനെ കളിപ്പിച്ചും , ഭാര്യയോടെ സംസാരിച്ചും കാഴ്ചകള്‍ കണ്ടും ട്രെയിനില്‍ സമയം ചിലവഴിച്ചു .



ഒടുവില്‍ കൃത്യം മൂന്നരക്ക് ഗോവയിലെ മഡ്ഗാവ് സ്റെഷനില്‍ ട്രയിനിറങ്ങി. കുറെ ബീച്ചുകള്‍ ഉണ്ട് എന്നല്ലാതെ അത് എവിടെയാണെന്നോ , എവിടെയാണ് താമസത്തിന് നല്ലതെന്നോ ഒന്നും അറിയില്ലായിരുന്നു . തിരക്കിട്ട തീരുമാനമായതിനാല്‍ ആരോടും ഒന്നും ചോദിച്ചില്ല , ഒന്നും വായിച്ചില്ല എന്നതില്‍ വിഷമം തോന്നിയത് അപ്പോളാണ് . ഞങ്ങളുടെ പരുങ്ങല്‍ കണ്ടിട്ടാവാം ഒരാള്‍ അടുത്തുവന്നു . ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളെല്ലാം ഗോവയുടെ തലസ്ടാനമായ, നാല്‍പതു കിലോമീറ്റര്‍ അകലെയുള്ള പനജിലാണ് . ഒന്നുകില്‍ അഞ്ഞൂറ് രൂപയോളം മുടക്കി ടാക്സിയില്‍ അവിടെ പോകാം, റൂം എടുക്കാം അല്ലെങ്കില്‍ ഇവിടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് എന്ന് അയാള്‍ പറഞ്ഞു . നല്ല ഹോട്ടല്‍ ആണ് കണ്ടിട്ട് റൂം ഇസ്ടപ്പെട്ടശേഷം എടുത്താല്‍ മതി എന്ന വാക്കുകള്‍ സമ്മതിക്കാതെ തരമില്ലായിരുന്നു . ഇനിയും പനജിവരെയുള്ള യാത്ര, അത് ഭാര്യയോട്‌ ചെയ്യുന്ന ക്രൂരതയാവില്ലേ എന്ന് തോന്നി. കൂടുതല്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞാന്‍ ബൈക്ക് ടാക്സി ഡ്രൈവര്‍ ആണ് എന്നും മുപ്പതു രൂപ മാത്രം അയാള്‍ക്ക് കൊടുത്താല്‍ മതി എന്നും പറഞ്ഞപ്പോള്‍ അതും സമ്മതിച്ചു. പെട്ടെന്ന് വരാമെന്നും പറഞ്ഞു, അയാളുടെ ബൈക്കിനു പുറകെ കയറി ഞാന്‍ യാത്രയായി .

ഗോവയില്‍ എല്ലായിടത്തും കാണുന്ന ഒന്നാണ് ഈ ബൈക്ക് ടാക്സി .ഹീറോ ഹോണ്ടയുടെ വണ്ടികളാണ് ബൈക്ക് ടാക്സിയായി അധികം കണ്ടത്. ഒറ്റയ്ക്ക് വരുന്ന ഒരാള്‍ക്ക് ഓട്ടോയോ ടാക്സിയോ വിളിക്കുന്നതിനു പകരം ഇത് വിളിച്ചാല്‍ പണം വളരെ ലാഭമാണ് , ഒപ്പം സമയവും. അവര്‍ എങ്ങനെയെങ്കിലും ലക്ഷ്യസ്ടാനത്തു എത്തിക്കും .

സീസനല്ലാത്തതുകൊണ്ട് റൂമിന് ചാര്‍ജ് നാനൂറു രൂപ മാത്രം , നല്ല വലിപ്പമുള്ള റൂമും. പക്ഷെ ഒരേ ഒരു കാര്യം മാത്രം .. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്‌ അവിടെ കൊടുക്കണം ... തിരിച്ചുപോരുമ്പോള്‍ മാത്രമേ മടക്കി തരൂ . ഇതിനെക്കുറിച്ചുള്ള പേപ്പര്‍ കട്ടിങ്ങുകളെല്ലാം അവിടെ ഒട്ടിച്ചുവച്ചിരുന്നു . പാന്‍ കാര്‍ഡ്‌ കൊടുത്തു റൂമെടുത്തു.

മടങ്ങിപ്പോരുന്ന വഴിയില്‍ ഒരു ട്രാവല്‍ എജെന്‍സിയില്‍ അയാള്‍ ബൈക്ക് നിറുത്തി. നാളെ ഗോവ കാണാന്‍ ബസ്സ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തുതരാം എന്നയാള്‍ . ആദ്യം സംശയം തോന്നി , അയാള്‍ അവസാനം ഇതെല്ലം കഴിഞ്ഞിട്ട് കാശ് കൂടുതല്‍ ചോദിക്കുമോ എന്ന് . എന്തായാലും വരുന്നതുപോലെ വരട്ടെ എന്നുവിചാരിച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചു.

അയാള്‍ എനിക്ക് പറഞ്ഞു തന്നു ...ഗോവയിലെ കാഴ്ചകളെ രണ്ടായിട്ടാണ് വിഭജിച്ചിരിക്കുന്നത് , നോര്‍ത്ത് ഗോവയും സൌത്ത് ഗോവയും. നോര്‍ത്ത് ഗോവയില്‍ കൂടുതലും ബീച്ചുകള്‍ ആണ് .മിരാമാര്‍, കലാങ്ങുട്ടെ തുടങ്ങിയ സ്ടലങ്ങള്‍ നോര്‍ത്ത് ഗോവയിലാണ് . സൌത്ത് ഗോവയും ഏകദേശം അതുപോലെതന്നെയാണ് . ഞാന്‍ സൌത്ത് ഗോവ മതിയെന്ന് പറഞ്ഞു , കാരണം പ്രസസ്തമായ കുറച്ചു ബീച്ചുകളും പിന്നെ സെന്റ്‌ ഫ്രാന്‍സിസ് സെവ്യരുടെ ശവശരീരം അടക്കം ചെയ്തിട്ടുള്ള പള്ളിയും ഈ യാത്രയില്‍ കാണാന്‍ കഴിയുമെന്നതാണ് കാരണം . രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള യാത്രക്ക് വെറും നൂറുരൂപ മാത്രം , അതും രാവിലെ അവര്‍ നമ്മുടെ ഹോട്ടലില്‍ വന്നു കൊണ്ടുപോകും, രാത്രി തിരികെ കൊണ്ടുവരും . ശരിക്കും അത് ലാഭമായാണ് തോന്നിയത് .



മഴയായതിന്നാല്‍ രാത്രി ഞാന്‍ മാത്രം പുറത്തിറങ്ങി, അടുത്തുള്ള രെസ്റൊരന്റില്‍ കയറി. മുകളില്‍ ബാര്‍ എന്ന ബോര്‍ഡ് , കയറി നോക്കി .. നമ്മുടെ നാട്ടില്‍ കാണുന്ന ഒറ്റമുറി കടയുടെ വലിപ്പം മാത്രമുള്ള ഒരു ബാര്‍ . മെനു കാര്‍ഡില്‍ നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല , ഒരു പെഗ് മദ്യത്തിനു വില എട്ടു രൂപ മുതല്‍ .. ഗോവയില്‍ മദ്യത്തിനു വിലക്കുറവാണ് എന്ന് കേട്ടിരുന്നു എന്നാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല . അപ്പോഴാണ്‌ ഗോവയിലെ ഫെനിയെക്കുറിച്ച് ഓര്‍ത്തത് . ഫെനി ഇതുവരെ കഴിച്ചിട്ടില്ല എന്നും നല്ല ഫെനി രണ്ടു പെഗ് തരാന്‍ പറഞ്ഞു , രുചി അറിയാന്‍ വെള്ളം മാത്രം ഒഴിച്ച് കഴിച്ചു നോക്കി . കഴിച്ചപ്പോള്‍ മനസ്സില്‍ ചിരിയാണ് വന്നത് . നാട്ടില്‍ പണ്ട് അച്ചാച്ചന്‍ രഹസ്യമായി വാറ്റിയിരുന്ന കശുമാങ്ങാ ചാരായത്തിന്റെ അതെ രുചി. ബാര്‍മാന്‍ കൂടുതല്‍ പറഞ്ഞുതന്നു .. ഗോവയില്‍ ഒരു പാട് കശുമാവുണ്ടത്രേ, അതില്‍ നിന്നും കിട്ടുന്ന കശുമാങ്ങ ഒന്ന് പോലും കളയാതെ അവര്‍ ഫെനിയുടാക്കുമത്രേ.. എന്നിട്ട് നല്ല ഭംഗിയുള്ള കുപ്പികളിലാക്കി വില്‍ക്കും . ഇവിടെ വരുന്നവരെല്ലാം കുറെ വാങ്ങികൊണ്ട് പോകാറുണ്ട് എന്നും പറഞ്ഞു . എത്ര ഫെനി വേണമെങ്കിലും വാങ്ങി കൊണ്ട് പോകാം അതിനു യാതൊരു നിയമതടസവും ഇല്ല എന്നും പറഞ്ഞപ്പോള്‍ കേരളത്തെ കുറിച്ചാണ് ഓര്‍ത്തത്‌ . നമ്മള്‍ എത്ര കശുമാങ്ങ വെറുതെ കളയുന്നു. നമ്മുടെ നാടിലെ കള്ള് കുപ്പിയിലാക്കി ഇതുപോലെ വിറ്റുകൂടെ എന്നൊക്കെ ആലോചിച്ചു , ഫെനി കഴിച്ചുവസാനിപ്പിച്ചു .

റൂമിലെത്തി ഭക്ഷണം കഴിച്ചു , യാത്രക്ഷീണത്തില്‍ ഭാര്യയും മകനും ഫെനിയുടെ ലഹരിയില്‍ ഞാനും വേഗം ഉറങ്ങിപ്പോയി. നാളെ കേരളത്തില്‍ തിരുവോണമാണ്‌ എന്ന് പോലും മറന്ന്........

കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ ടിക്കറ്റ്‌ എടുത്ത ട്രാവല്‍ കമ്പനിയുടെ ബസ്‌ രാവിലെ കൃത്യം ഒന്‍പതുമണിക്ക് തന്നെ എത്തി . യാത്ര തുടങ്ങി , ഓരോ ഹോട്ടലിന്റെ മുന്‍പിലും നിറുത്തി ആളെ കയറ്റി അങ്ങിനെ അങ്ങിനെ പത്തു മണിക്കാണ് ശരിക്കും യാത്ര തുടങ്ങിയത് . ബസ്സില്‍ ഒരു ഗൈഡ് ഉണ്ടായിരുന്നു, ഒരു ചെറുപ്പക്കാരന്‍ , അയാള്‍ ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും രസകരമായി ഗോവയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു .


ഞങ്ങള്‍ ആദ്യം പോയത് ബിഗ്‌ ഫുട് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മ്യുസിയം കാണാനാണ് . ലുറ്റൊലിം എന്ന എന്ന ഗോവന്‍ ഗ്രാമത്തിലാണ് ഈ മ്യുസിയം. ഇവിടെ ഒരു ഗോവന്‍ ഗ്രാമത്തിനെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഗൈഡ് പറഞ്ഞു , ഫെനിയുണ്ടാക്കുന്നത് , കൃഷി ചെയ്യുന്നത് , എല്ലാം ഇവടെ കാണാമത്രെ. ഗോവന്‍ ഭരണാധികാരികള്‍ താമസിച്ചിരുന്ന ഒരു ചെറിയ കൊട്ടാരവും അതെ പോലെ തന്നെ കാണാമെന്നും പറഞ്ഞു . പക്ഷെ ടിക്കെറ്റിന്റെ വില
കേട്ടപ്പോള്‍ ഞെട്ടിപ്പോയി - രണ്ടിടത്തുമായി ഒരാള്‍ക്ക്‌ നൂറ്റി അമ്പതു രൂപ , ക്യാമറ ഇരുപത് വേറെ ...

ആ ചെറിയ കൊട്ടാരം കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി , മുന്നൂരുരൂപ വെറുതെ കളഞ്ഞു എന്ന് , നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്ന ഒരു വലിയ തറവാട് വീട് , പഴ കുറെ പാത്രങ്ങളും , ആഭരണങ്ങളും , വസ്ത്രങ്ങളും എല്ലാം അതെ പടി സൂക്ഷിച്ചിരിക്കുന്നു , ഒരു പക്ഷെ ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇത് വളരെ വിലപിടിച്ച പഠന വസ്തുക്കള്‍ ആകാം,ഞങ്ങള്‍ക്ക് ഒന്നും തോന്നിയില്ല എന്ന് മാത്രം. നമ്മുടെ പദ്മനാഭപുരം പാലസും , ത്രിപ്പുനിത്തുര പാലസും വച്ച് നോക്കുമ്പോള്‍ ഇത് അതിന്റെ ഏഴയലത്ത് വരില്ല എന്ന് തോന്നി .

അടുത്തതായി ഗോവന്‍ ഗ്രാമത്തിന്റെ നേര്പകര്‍പ്പായ ശില്പങ്ങളും, മാതൃകകളും പ്രദര്‍ശിപ്പിക്കുന്ന മ്യുസിയം കാണാന്‍ പോയി . കൃഷിക്കാരുടെയും , ആയുധങ്ങളുടെയും , അവരുടെ കൃഷിരീധികളും അവിടെ ഒരു സിനിമ സെറ്റ് പോലെ ഇട്ടു വെച്ചിരിക്കുന്നു , അവിടത്തെ ഏറ്റവും വലിയ പ്രത്യേകത ഒരു അവര്‍ എടുത്തു പറയുന്നത് ഒരു ശില്പമാണ് - മീരബായിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഇന്ത്യയിലെ ഏറ്റവും വലിയ ശില്പം- ഇത് ലിംകാ രേകോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നും ഗൈഡ് പറഞ്ഞുതന്നു . ഞങ്ങള്‍ എല്ലാം കണ്ടു നടന്നു . പക്ഷെ മനസ്സ് നിറയെ മുന്നൂരുരൂപ കളഞ്ഞ സങ്കടമായിരുന്നു . ഒരു വിധത്തില്‍ അവിടെ നിന്നും പുറത്തു കടന്നു .

പിന്നീടാണ് അറിഞ്ഞത് അത് പ്രൈവറ്റ് ആളുകള്‍ നടത്തുന്ന ഒരു മ്യുസിയം ആണ് എന്ന് . ഞങ്ങളെ കൊണ്ടുവന്ന ബസ്സിനു നല്ല കമ്മീഷന്‍ കിട്ടുമത്രേ . ഗോവയെക്കുറിച്ചു ഒന്നുമറിയാതെ വരുന്നവരെ ഭയങ്കര കാഴ്ചകള്‍ കാണാവുന്ന ഒരു മ്യുസിയം ഉണ്ട് എന്നും പറഞ്ഞു ഈ ചെറിയ മ്യുസിയം കാണിച്ചു വലിയ തുക ഫീസും വാങ്ങി നടത്തുന്ന ഒരു തട്ടിപ്പാണ് ഇത് . എന്തായാലും ഞങ്ങള്‍ അതിനിരയായി .



അത്രക്കും പ്രശസ്തമല്ലാത്ത ഒരു അമ്പലവും ഒരു ചെറിയ പള്ളിയും കാണിച്ചുതന്ന ശേഷം ഞങ്ങള്‍   പ്രശസ്തമായ സെന്റ്‌ ഫ്രാന്‍സിസ് സാവ്യരുടെ ഭൌതിക അവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളിയില്‍ പോയി . ബസിലിക്ക ഓഫ് ബോം ജീസസ് എന്നാണ് ആ പള്ളിയുടെ പേര് . ക്രിസ്തീയ പ്രചാരണത്തിന് ഇന്ത്യയില്‍ വന്ന ഒരു മിഷനരിയായിരുന്നു അദ്ദേഹം. 1552ലില്‍ അദ്ദേഹത്തിന്റെ മരണശേഷം കുറെ നാളുകള്‍ കഴിഞ്ഞു ശവക്കല്ലറ പൊളിച്ചു നോക്കിയപ്പോള്‍ ആ ശരീരം ഒരു തരി പോലും ദ്രവിക്കാതെ അങ്ങിനെ തന്നെ ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം വിശുദ്ധന്‍ ആയി പ്രക്യാപിക്കപ്പെട്ടത്‌ .

പള്ളിയില്‍ കടന്നു ആ ഭൌതിക അവശിഷ്ടം കണ്ടു . അത് സാമാന്യം നല്ല ഉയരത്തില്‍ ആണ് വെച്ചിരിക്കുന്നത് . താഴെ നിന്നും കാണുമ്പോള്‍ അകലെ ഒരു ശവപെട്ടിയില്‍ ഒരു വ്യക്തമല്ലാത്ത ഒരു മുഖം കാണാം, പള്ളിയുടെ ഉള്ളില്‍ വെളിച്ചം വളരെ കുറവ് . ഒരു ഫോട്ടോ പോലും വ്യക്തമായി കിട്ടിയില്ല . പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ ശരീരം താഴെ ഇറക്കി ഏകദേശം ഒരു മാസത്തോളം ജനങ്ങള്‍ക്ക്‌ തൊട്ടു വണങ്ങാന്‍ അനുവദിക്കാറുണ്ട് എന്നും അറിഞ്ഞു . ഇനി മൂന്ന് വര്ഷം കൂടി കഴിയണം അടുത്ത പ്രദര്‍ശനത്തിന്. കഴിഞ്ഞ തവണ പത്തുലക്ഷത്തോളം പേരാണ് ഇവിടെ ഇത് കാണാന്‍ എത്തിയത് .



അവിടെ നിന്നും പോരുമ്പോള്‍ കടലില്‍ കിടക്കുന്ന ഒരു കപ്പല്‍ കണ്ടു . ചൂതാട്ടത്തില്‍ താല്പര്യമുള്ള വലിയ പണക്കാര്‍ക്ക് വേണ്ടി , എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കപ്പല്‍ . കരയില്‍ നിന്നും കപ്പല്‍ വരെ ബോട്ടില്‍ കൊണ്ട് പോകും, തിരികെ കൊണ്ട് വരും . ടിവിയില്‍ കണ്ട ലാസ് വേഗാസിലെ ചൂതാട്ട തെരുവുകളും ജെയിംസ്‌ ബോണ്ടിന്റെ കാസിനോ റോയലെ എന്നാ സിനിമയും മനസ്സില്‍ ഓര്മ വന്നു . പണക്കാരുടെ മാത്രം ഒരു ലോകം .

റോഡില്‍ കാണുന്ന ഗോവക്കാരുടെ വസ്ത്രധാരണം ഒരു കാഴ്ചയായിരുന്നു . ചെറിയ കുട്ടികള്‍ മുതല്‍ അമ്മൂമ്മമാര്‍ വരെ കൂടുതലും മിഡിയും ടോപുമാണ് ധരിച്ചിട്ടുള്ളത്‌. ഗോവക്കാര്‍ കൂടുതലും കറുത്തവര്‍ ആണ് എന്ന് തോന്നി . ആ നാട്ടുകാരനായ ഞങളുടെ വഴികാട്ടിയും കറുത്തിട്ടായിരുന്നു.

സമയം ഒന്നരയായി, അല്പസമയത്തിനുള്ളില്‍ തന്നെ ഒരു  ഹോട്ടെലിന്റെ  മുന്‍പില്‍ വണ്ടി നിറുത്തി. ഞാന്‍  ഗൈഡിന്റെ   അടുത്തെത്തി ഗോവന്‍ ഭക്ഷണത്തെ കുറിച്ച് ചോദിച്ചു , ഇവിടത്തെ മീന്‍ കറി വളരെ പെരുകേട്ടതാണെന്ന് അയാള്‍ .

ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. മെനു കാര്‍ഡിന്റെ ഒരു ഒരു വശത്ത് മദ്യത്തിന്റെ വില വിവരം കൊടുത്തിരിക്കുന്നത്‌ കണ്ടപ്പോള്‍ അടുത്തുള്ള മേശകളില്‍ നോക്കി. എല്ലാവരുടെയും മുന്‍പില്‍ മദ്യ ഗ്ലാസ്സുകള്‍ ഇരിക്കുന്നുണ്ട്‌ . ശരിക്കും അധ്ഭുധമാണ് തോന്നിയത് , കാരണം സ്ത്രീകളും കുട്ടികളും അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നു , ആണുങ്ങള്‍ മദ്യപിക്കുന്നു , ഒരു ബഹളമോ , സ്ത്രീകളെ കാണുമ്പോള്‍ ഉള്ള തുറിച്ചു നോട്ടമോ ഒന്നും ആരിലും കണ്ടില്ല . ചായ കുടിക്കുന്നത് പോലെ മദ്യപിക്കുന്നു. കുടിയന്മാര്‍ ആര്‍കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല . നല്ല മദ്യപാനികള്‍ എന്ന് പേരെടുത്ത കേരളീയര്‍ക്ക് അനുകരിക്കാനവുന്ന ഒരു നല്ല മാതൃക . ഞാനും ഒരു മാന്യനായ കുടിയനായി രണ്ടെണ്ണം കഴിച്ചു .ഒപ്പം ഗോവയിലെ മീന്‍ കറിയും. നാളികേരപ്പാലില്‍ വച്ച പരിചയമില്ലാത്ത ഏതോ ഒരു മീനിന്റെ കറി. രസകരമായിരുന്നു അത് . നമ്മുടെ നാട്ടിലെത് പോലെ തന്നെ , എരിവു ഇത്തിരി കുറവായിരുന്നു എന്ന് മാത്രം .



അടുത്തതായി ഡോണ പൌല എന്ന ബീച് കാണാന്‍ പോയി . ഇവടത്തെ പ്രതെകത എന്ന് പറയുന്നത് , ജല വിനോദങ്ങള്‍ ആണ് . വാട്ടര്‍ സ്കൂട്ടെര്‍ , കയകിംഗ് , യാട്ച്ചിംഗ് , വാട്ടര്‍ സ്കിയിംഗ് തുടങ്ങിയവയ്ക്ക് പേര് കേട്ടതാണ് ഇവിടം . ഡോണ പൌല എന്ന പേര് ഈ ബീച്ചിനു വരാനുള്ള കാരണം അറിഞ്ഞു . ഇവിടത്തെ വ്യ്സ്രോയിയുടെ മകളായിരുന്നു ഡോണ പൌല. ഇവിടെയുള്ള ഒരു മീന്പിടുത്തക്കാരനുമായി ഉണ്ടായിരുന്ന പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അവള്‍ ഇവിടത്തെ ഉയരമുള്ള കുന്നില്‍ നിന്നും ചാടി മരിക്കുകയായിരുന്നു . കമലാഹാസ്സന്റെ ഏക്‌ ദുജെ കേലിയെ എന്ന ഹിന്ദി സിനിമയിലെ പ്രധാന രംഗങ്ങള്‍ ഇവിടെയാണത്രെ ഷൂട്ട്‌ ചെയ്തിരിക്കുന്നത് .

ആളുകള്‍ ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റും കുറച്ചു നേരം കണ്ടു നിന്നു. പിന്നെ ഡോണ പൌല അത്മഹത്യ ചെയ്ത കുന്നിന്‍ മുകളിലേക്ക് കയറി . ആളുകള്‍ക്ക് കയറാന്‍ സിമന്റിന്റെ പടികള്‍ ഉണ്ടായിരുന്നു . അത് കൊണ്ട് വേഗം മുകളിലെത്തി .അവിടെ നിന്നും നോക്കിയാല്‍ മനോഹരമായ കടല്‍ കാണാം. താഴെ പാറകള്‍ നിറഞ്ഞ കടല്‍തീരം. നല്ല കാറ്റും ഒപ്പം നല്ല വെയിലും . അധികനേരം നിന്നില്ല കുറച്ചു ഫോടോകലെടുത്തു മടങ്ങിപ്പോന്നു .

ബസ്സില്‍ എത്തുന്നതിനു മുന്‍പേ മഴ തുടങ്ങി . ചെറിയ മഴ ഇടയ്ക്കു പെയ്യുന്നുണ്ടായിരുന്നു എങ്കിലും അത് യാത്രക്ക് ഒരു തടസമായിരുന്നില്ല ഇത് വരെ . ഒരു കണക്കിന് ബസ്സിലെത്തി .

വണ്ടി അടുത്ത ബീച്ചിലെത്തി . മഴ കാരണം ആരും ഇറങ്ങുന്നില്ല.

ഇന്നത്തെ യാത്രയില്‍ ഇനി ബാക്കിയുള്ളത് കൊള്‍വ ബീച് മാത്രം . അത് ഗോവയിലെ പേര് കേട്ട ബീച്ചാണ് . അവിടെ എത്താന്‍ അര മണിക്കൂര്‍ വേണമെന്നും അതിനുള്ളില്‍ മഴ മാറുമെന്നും കരുതിയത്‌ തെറ്റിയില്ല . നല്ല അന്തരീക്ഷമായിരുന്നു അവിടെ, അവിടെയും അല്പം മുന്‍പ് നന്നായി മഴ പെയ്തിരുന്നു എന്ന് മനസ്സിലായി . അത് കൊണ്ട് തന്നെ ആളുകള്‍ വളരെ കുറവ് . ഒപ്പം വന്നവരില്‍ പലരും കുളിക്കാനിറങ്ങി , ഒപ്പം ഞാനും മകനും, ഫോട്ടോ ഗ്രാഫര്‍ ആയി ഭാര്യയും . കടലിനു ആഴം വളരെ കുറവായിരുന്നു . തിരമാലകള്‍ക്ക് ശക്തി കുറവും . അതാണ്‌ ഗോവന്‍ ബീച്ചുകളുടെ ആകര്‍ഷണം. അടിവഷ്ട്രം മാത്രമിട്ട് മകന്‍ വെള്ളത്തില്‍ വികൃതികള്‍ തുടങ്ങിയപ്പോള്‍ കണ്ടുനിന്ന ഒരു വിദേശ വനിത അവന്റെ ഫോടോയെടുക്കുന്നത് കണ്ടു .

ബീച്ചിനടുത്ത് താമസിക്കാനായി ഒരുപാടു ഹോട്ടെലുകള്‍ കണ്ടു , ഡബിള്‍ റൂം വെറും നാനൂറു രൂപ എന്നും ബോര്‍ഡില്‍ കണ്ടപ്പോള്‍ നഷ്ടഭോധം തോന്നി , ഇന്നലെ അവിടെ വന്നു താമസ്സിക്കാംമായിരുന്നു .

അങ്ങിനെ കുളിയും കളിയുംമെല്ലാം കഴിഞ്ഞു വണ്ടിയില്‍ കയറി , മഴ വീണ്ടും ചാറി തുടങ്ങി . ഞങ്ങള്‍ മടക്കയാത്ര തുടങ്ങി . ഓരോ ഹോട്ടലിന്റെ മുന്‍പിലും ആളെ ഇറക്കി അവസാനം ഞങ്ങളെയും ഹോട്ടലിന്റെ മുന്‍പില്‍ ഇറക്കി . വളരെ രസകരമായി ഗോവയെക്കുരിച്ചു പറഞ്ഞു തന്ന വഴികാട്ടിക്കു നന്ദിയും പറഞ്ഞു ബസ്സിറങ്ങി.

കാലാവസ്ഥ നല്ലതല്ലത്തതിനാല്‍ ഞങ്ങള്‍ ഗോവയോടെ പിറ്റേന്ന് തന്നെ യാത്ര പറഞ്ഞു , മൂകാംബികയും മുരുദ്വെസരും, ബേക്കലും കണ്ടു നാല് ദിവസ്സം കഴിഞ്ഞു ഞങള്‍ തിരിച്ചെത്തി ..........ആര്‍ക്കും ഒരസുഖവും ഇല്ലാതെ ....യാത്രയുടെ ചെറിയ ക്ഷീണം മാത്രം ശരീരത്തില്‍ , പിന്നെ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഓണസദ്യ കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും ....

അടുത്ത വര്ഷം രണ്ടു പേരുടെയും അച്ഛനമ്മമാരുമായി, പിറക്കാനിരിക്കുന്ന കുഞ്ഞുമായി ഒരു ഓണസദ്യ കഴിക്കാന്‍ ഭഗവാന്‍ ഒരവസരം തരുമോ ......................................?

മനസ്സ് വെറുതെ ചോദിച്ചുകൊണ്ടിരുന്നു ..............