Tuesday, October 8, 2013

കൊളുക്കുമല

മൂന്നാർ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീർത്തു  എന്ന് അഹങ്കരിച്ചിരിക്കുമ്പോൾ ആണ് ഒരു സുഹൃത്ത്‌  ചില സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞത്‌  - മീശപ്പുലിമല, റോഡോ വാലി, കുരങ്ങിണി, കൊളുക്കുമല  തുടങ്ങിയ സ്ഥലങ്ങൾ മുന്നാറിലും പരിസരങ്ങളിലും ആയി ആണ് കിടക്കുന്നത് എന്ന്  അവനിൽ നിന്നും അറിഞ്ഞപ്പോൾ ശരിക്കും എന്റെ അറിവില്ലായ്മയിൽ നിരാശ തോന്നി. കേരളത്തിലെത്തുന്ന വിദേശികൾ ഏറ്റവും കൂടുതലായി പോകുന്ന സ്ഥലങ്ങളാണ് ഇവയെന്നും മലയാളികൾക്ക് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്ന് കൂടി  കേട്ടപ്പോൾ ഈ സ്ഥലങ്ങൾ കാണണം എന്ന ചിന്ത മനസ്സിലുറപ്പിച്ചു. അങ്ങിനെയാണ് ഈ  കൊളുക്കുമല  യാത്ര തുടങ്ങിയത് ...


ഒരു ഒഴിവു ദിവസം യാത്രകളെ ഇഷ്ടപ്പെടുന്ന നാലു കൂട്ടുകാരോടൊപ്പം എറണാകുളത്തു നിന്നും നേരം വെളുക്കുന്നതിനു മുൻപേ കൊളുക്കുമല യാത്ര തുടങ്ങി. ഇന്ത്യയിലെ ഏകദേശം എല്ലാ സ്ഥലങ്ങളും കണ്ടു തീർത്ത രാജു ചേട്ടനും, ജോസഫ്‌ ചേട്ടനും പിന്നെ സഹപ്രവർത്തകർ ആയ മുകുന്ദും, റെജിയും ആണ് ഒപ്പം ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ വളരുന്ന തേയില തോട്ടം ആണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവർക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോർഡ്‌ ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും.


മുന്നാറിൽ  നിന്നും ഏകദേശം മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സുര്യനെല്ലി. മുന്നാറിൽ നിന്നും ചിന്നക്കനാൽ  വഴി സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു. തേയില തോട്ടങ്ങളുടെ പച്ചപ്പും, കോട നിറഞ്ഞ തണുത്ത കാറ്റും എല്ലാം ആസ്വദിച്ചു കൊണ്ട്  പീഡന കേസിലൂടെ പ്രശസ്തമായ സുര്യനെല്ലിയിലെ, അപ്പർ സുര്യനെല്ലിയിൽ എത്തി. രാവിലെ ആയതു കൊണ്ടും, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരൻ  മുകുന്ദിന്റെ കഴിവ് കൊണ്ടും എറണാകുളത്ത് നിന്നുമുള്ള 155 കിലോമീറ്റർ ദൂരം ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് താണ്ടിയാണ് അപ്പർ സുര്യനെല്ലിയിൽ എത്തിയത് .


കുറച്ചു കടകൾ മാത്രമുള്ള, അതിലേറെ ജീപ്പുകൾ ഉള്ള ഒരു ചെറിയ കവല. അതായിരുന്നു അപ്പർ സുര്യനെല്ലി. കൊളുക്കുമലയിലേക്ക് ജീപ്പിൽ മാത്രമേ പോകാൻ കഴിയൂ എന്നത് കൊണ്ടാണ് അവിടെ ഒരു പാട് ജീപ്പുകൾ ഉണ്ടായിരുന്നത് . റോഡിന്റെ  സൈഡിൽ വണ്ടി നിറുത്തി കൊളുക്കുമല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ നിന്നും പത്തു കിലോമീറ്റർ ദൂരം ഉണ്ട് കൊളുക്കുമലയിലേക്ക് എന്നും അവിടെ ഭക്ഷണമോ വെള്ളമോ  കിട്ടാൻ സാദ്യത കുറവാണ് എന്നും അവരിൽ  നിന്നും അറിഞ്ഞു. സ്വന്തം വണ്ടിയിൽ ആണെങ്കിൽ, അവിടെ നിന്നും മുന്ന് കിലോമീറ്റർ അകലത്തിൽ കിടക്കുന്ന നാഗമല വരെ വണ്ടി കൊണ്ട് പോകാം എന്നും അറിഞ്ഞു.


ആയിരം രൂപ തന്നാൽ കൊളുക്കുമലയിൽ കൊണ്ട് പോകാം എന്നും പറഞ്ഞു പിന്നാലെ കൂടിയ ജീപ്പ് ഡ്രൈവർമാരിൽ നിന്ന് രക്ഷപ്പെട്ടു അടുത്തുള്ള ചായക്കടയിൽ നിന്നും ഉച്ചക്ക് കഴിക്കാനുള്ള ബോണ്ടയും, സുഖിയനും, വെള്ളവും  വാങ്ങി (അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ) യാത്ര തുടങ്ങി. അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെക്ക്‌ പോസ്റ്റ്‌ കണ്ടു. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ്‌ വക ആയിരുന്നു അത്. അവിടെ ഒരു വണ്ടിക്കു നൂറു രൂപ കൊടുത്താൽ മാത്രമേ കടത്തി വിടുകയുള്ളു. പണം കൊടുക്കുന്നതിനിടയിൽ അവിടത്തെ ആളോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വഴി മോശമാണ് എന്നും അവരുടെ എസ്റ്റേറ്റ്‌ വഴിയിലൂടെ നടന്നു പോകാൻ ആരെയും സമ്മതിക്കാറില്ല എന്നും, നടന്നു പോകണമെങ്കിൽ ആയിരം രൂപ കൊടുത്തു പെർമിഷൻ എടുക്കണം എന്നും അറിഞ്ഞു.  കുറച്ചു വര്ഷം മുൻപ്  ആ വഴിയിലൂടെ നടന്നു പോയ ഒരാൾ അവിടെ കിടന്നു മരിച്ചെന്നും, പോലീസും മറ്റും വന്നും കുറെ പണവും സമയവും ചിലവായത് കൊണ്ടാണത്രേ ഈ "നടത്ത" നിരോധനം കൊണ്ട് വന്നത് എന്നും അയാൾ കൂട്ടിച്ചേർത്തു.


വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന, പലയിടത്തും കല്ലുകൾ മാത്രം കാണപ്പെടുന്ന റോഡ്‌ എന്ന്  പറയാൻ പറ്റാത്ത റോഡിലൂടെ വണ്ടി ഓടിച്ചു. വഴിയിൽ ചിലയിടത്ത് തോട്ടം തൊഴിലാളികളുടെ ചെറിയ വീടുകൾ കണ്ടു.  ആധുനികതയുടെ കടന്നു കയറ്റം ഒന്നും ഇല്ലാത്ത കൊച്ചു കൊച്ചു വീടുകൾ. അവയ്ക്ക് പുറകിലായി തേയില തോട്ടങ്ങളും. രാവിലെ തന്നെ ഈ റോഡിലൂടെ കാറോടിച്ചു വരുന്ന "വട്ടന്മാരെ" അവർ തുറിച്ചു നോക്കുന്നത് പോലെ തോന്നി.


ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോൾ തന്നെ യാത്ര മതിയായി. ഇതിലും നല്ലത് നടക്കുകയാണ് എന്ന് തോന്നി. പക്ഷെ വീതി കുറഞ്ഞ റോഡിൽ കാർ പാർക്കും ചെയ്തു പോകാൻ പറ്റാത്തത് കൊണ്ടും, പരിചയം ഇല്ലാത്ത സ്ഥലം ആയതു കൊണ്ടും  അവർ മുൻപേ പറഞ്ഞ നാഗമല വരെ എന്തായാലും പോകാം എന്ന് തീരുമാനിച്ചു യാത്ര തുടർന്നു .


ഒരു സ്കൂളും ഒരു ചെറിയ അമ്പലവും കുറച്ചു വീടുകളും ആണ് നാഗമലയിൽ ഉണ്ടായിരുന്നത്. റോഡരുകിലെ രണ്ടു വീടുകൾക്കിടയിൽ അനുവാദം ചോദിച്ചു വണ്ടി പാർക്ക്‌ ചെയ്തു നടത്തം തുടങ്ങി. അങ്ങ് അകലെയായി ഉയരത്തിൽ വലിയ മല കണ്ടു. അതാണ്‌ കൊളുക്കുമല. റോഡിലൂടെ നടന്നു വന്ന ചേട്ടനോട് അവിടെ എത്താൻ എളുപ്പവഴികൾ ഉണ്ടോ എന്ന് ചോദിച്ചു. തേയില തോട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറിയാൽ അവിടെ എത്താം എന്നും കോട ഇറങ്ങി വഴി മൂടിയാൽ പരിചയക്കാർ അല്ലാത്തവർ വഴി ഒന്നും കാണാൻ പറ്റാതെ ബുദ്ധി മുട്ടും എന്നും,  ജീപ്പ് ആണ് നല്ലത് എന്നും ആ ചേട്ടൻ പറഞ്ഞു തന്നു.

കൊളുക്കുമല നടന്നു കയറാൻ തീരുമാനിച്ചാണ് വന്നത് , അത് എന്ത് തടസ്സം വന്നാലും പൂർത്തിയാക്കും എന്നും മനസ്സിലുറപ്പിച്ചു ഞങ്ങൾ നടത്തം തുടങ്ങി. വളരെ നല്ല കാലാവസ്ഥ. സഹിക്കാവുന്ന തരത്തിലുള്ള തണുപ്പ് , ചെറിയ കാറ്റ്, ഒപ്പം വെയിൽ. അങ്ങകലെ വളരെ ഉയരത്തിൽ കാണുന്ന ലക്ഷ്യ സ്ഥാനം നോക്കി ജീപ്പ് റോഡിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ തേയില തോട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് ഒരു നടപ്പാത കണ്ടു. ഒരാൾക്ക്‌ മാത്രം നടക്കാനുള്ള വീതിയുള്ള വഴിയിലൂടെ വരി വരി ആയി നടന്നു തുടങ്ങി.


സമുദ്രനിരപ്പിൽ നിന്നും ഏകദേശം  8000 അടിയോളം ഉയരത്തിലായി ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല . തമിഴ് നാട്ടിലാണ് എങ്കിലും ഇവിടേയ്ക്ക് റോഡു മാർഗം കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്.


തേയില തോട്ടങ്ങൾക്കിടയിലൂടെ നടപ്പ്  രസകരം ആയിരുന്നു. വലിയ കയറ്റങ്ങൾ ആണ് കയറുന്നത് എന്നിരുന്നാലും ആ സുഖകരമായ കാലാവസ്ഥയിൽ ശരീരം ഒട്ടും വിയർക്കാത്തത് കൊണ്ട് ക്ഷീണം ഒട്ടും തോന്നിയില്ല. ഒപ്പം ഉള്ളവർ എല്ലാവരും നല്ല നടത്തക്കാർ ആയതിനാൽ ആരെയും കാത്തു നില്കേണ്ടി വരാത്തതു കൊണ്ട് കുറച്ചു സമയം കൊണ്ട് തന്നെ കുറെ ഉയരത്തിൽ എത്തി ചേർന്ന പോലെ തോന്നി.   പക്ഷെ അപ്പോഴും കൊളുക്കുമല  വളരെ ഉയരത്തിൽ തന്നെ ആയിരുന്നു. ഇന്ന് മുഴുവൻ നടന്നാലും അവിടെ എത്തുമോ എന്ന സംശയം മനസ്സിൽ വന്നു.


അല്പം കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ ആകെ മാറിയത്. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. വെയിൽ മാറി, ചെറിയ മഴ വന്നു, ഒപ്പം അതി ശക്തമായ കോടയും. അടുത്ത് നില്ക്കുന്നവരെ പോലും കാണാത്ത അവസ്ഥ. ക്യാമറയും പർസും എല്ലാം ഒരു ബാഗിൽ ആക്കി, ബാഗിന് മാത്രം ആയി ഉള്ള റെയിൻ കോട്ടും ഇടുവിച്ചു. ആ ചെറിയ മഴയും ആസ്വദിച്ചു നടന്നു.


ജീപ്പ് റോഡിലൂടെ അല്ലാതെ മലയുടെ മുകൾ ഭാഗം മാത്രം നോക്കി, കാണുന്ന വഴികളിലൂടെ  ആണ് ഇത്രയും സമയം നടന്നിരുന്നത്. പല പല മടക്കുകൾ ആയി കിടക്കുന്ന ചെറിയ  മലകൾ മാറി കയറിയാൽ വേറെ എവിടെയാണ് എത്തുക എന്നും അറിയില്ല. ഒരു ചെറിയ മല കയറി കഴിയുമ്പോൾ അതെ വലുപ്പത്തിൽ  അടുത്ത മല വരും. നേരെ നടന്നുകയറാൻ പലയിടത്തും വഴിയില്ലാത്തതിനാൽ പലപ്പോഴും വഴി മാറി കുറെ നടക്കേണ്ടി വന്നിരുന്നു. പിന്നെ കൊളുക്കുമലയുടെ അടുത്ത് മറ്റൊരു ഉയരം ഉള്ള തിപട  മല ഉണ്ട് എന്നും കേട്ടിരുന്നു. വഴി തെറ്റി അവിടെ എങ്ങാനും എത്തുമോ എന്ന ശങ്കയും മനസ്സിൽ .  വഴിയിൽ തേയില തോട്ടങ്ങൾക്കിടയിൽ ഉള്ള ചെറിയ കാടുകളിൽ ആനകളെ കാണാനും സാദ്യത ഉണ്ടായിരുന്നു. അധികം പഴക്കം ഇല്ലാത്ത ആനപിണ്ഡം ഞങ്ങൾ വഴിയിൽ ഒരിടത്ത് കണ്ടിരുന്നു.  ഒഴിവു ദിവസം ആയതിനാൽ തേയില തോട്ടത്തിലെ ജോലിക്കാരെ ഒന്നും അവിടെ കാണാനും ഇല്ല.കുറെ നേരം നടക്കുമ്പോൾ ജീപ്പ് റോഡ്‌ കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഒരുപാട് ദൂരം നടന്നിട്ടും പലയിടങ്ങളിലേക്ക്‌ നീണ്ടു പോകുന്ന നടപ്പാതകൾ ആല്ലാതെ മറ്റൊന്നും കാണാൻ ഇല്ല.


എല്ലാവരും ചേർന്ന് കൂടി ആലോചിച്ചു. വഴി തെറ്റിയാലും മുകളിലേക്ക് മാത്രം നടക്കുക. കുറെ കഴിയുമ്പോൾ ഒന്നുകിൽ കോട മാറി മലകള എല്ലാം കാണാം അല്ലെങ്കിൽ ഏതെങ്കിലും ജീപ്പ് റോഡിൽ എത്തുന്നത്‌ വരെ നടക്കുക. അതിനു ശേഷം റോഡിലൂടെ മാത്രം നടക്കാം. ഇടയ്ക്കിടെ വിശക്കുമ്പോൾ ഓരോ ബോണ്ടയും എടുത്തു കടിച്ചു തിന്നും,  ദാഹം ഇല്ലെങ്കിലും വെള്ളവും കുടിച്ചും നടന്നു. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു.


ചെറിയ ചെറിയ മലകൾ താണ്ടി ഒടുവിൽ ഞങ്ങൾ ഒരു ജീപ്പ് റോഡിൽ  എത്തി. ഏകദേശം ഒന്നര മണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം ആണ് ഒരു ജീപ്പ് റോഡ്‌ കണ്ടത്. റോഡിൽ എത്തി അല്പം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. അവരോടെ വഴി ചോദിച്ചു. ഇനി ഒരു കിലോമീറ്റർ മാത്രം നടന്നാൽ മല മുകളിൽ എത്താം എന്നറിഞ്ഞപ്പോൾ എല്ലാവർക്കും  ആശ്വാസം ആയി. 

അങ്ങിനെ ഒടുവിൽ നടന്നു നടന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടത്തിന്റെ അടുത്ത് എത്താറായി. വഴിയിൽ ഒരിടത്ത് നിങ്ങളിപ്പോൾ നില്ക്കുന്നത് 7130 അടി ഉയരത്തിൽ ആണ് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ബോർഡ്‌ കണ്ടു. ആ ബോർഡിന്റെ അടുത്ത് നിന്നാൽ അപ്പുറത്തെ താഴ്‌വാരം  മുഴുവൻ കാണാം. അല്പം മഞ്ഞു മൂടി ആണ് കിടക്കുന്നത് എങ്കിലും  ആ താഴ്‌വാരം മൂന്നാറിലെ പരിസരപ്രദേശങ്ങൾ ആയ ടോപ്‌ സ്റ്റേഷൻ, കുരങ്ങിണി, ബോഡിമെട്ടു  എന്നിവയാണ് എന്ന് പറഞ്ഞു കേട്ടപ്പോൾ അദ്ഭുതം തോന്നി. ഇത്രയും പൊട്ടു പോലെ കിടക്കുന്ന മൂന്നാറിന്റെ ഏകദേശം ഇരട്ടി ഉയരത്തിൽ ആണ് നില്ക്കുന്നത് വിശ്വസിക്കാൻ പറ്റിയില്ല. ഏകദേശം രണ്ടു മണിക്കൂർ നേരം  നിറുത്താതെയുള്ള കയറ്റങ്ങൾ കയറി ഇത്രയും ഉയരത്തിൽ എത്തി എന്ന് മനസ്സ് സമ്മതിക്കുന്നില്ല. 


അവിടെ നിന്നും അര കിലോമീറ്റർ ദൂരം കൂടി നടന്നാൽ തേയില ഫാക്ടറിയിൽ  എത്തും എന്ന് കേട്ടിരുന്നു. അവിടെ എത്താറായപ്പോൾ ചുറ്റും വേലി കെട്ടിയ തിരിച്ച  ഒരു വെളി പ്രദേശത്ത് കുറെ ചെറുപ്പക്കാരെ കണ്ടു. പരസ്യമായി മദ്യപിക്കുകയും , ഡാൻസ് ചെയ്യുകയും, പാചകം ചെയ്യുകയും ചെയ്യുന്ന അവർ മലയാളികൾ ആണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അവരിൽ ഒരാളെ പരിചയപ്പെട്ടു. മുന്നാറിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അവർ ഒഴിവു ദിവസം ആഘോഷിക്കാൻ വന്നതായിരുന്നു. ഇവിടെ പോലീസും ചെക്കിങ്ങും ഒന്നും ഇല്ലാത്തതിനാൽ ഇടയ്ക്കു ഇവിടേയ്ക്ക് വരാറുണ്ടെന്നും അവർ അറിയിച്ചു. അവരിപ്പോൾ നില്കുന്ന സ്ഥലം ഒരു ഹെലിപാഡ് ആണെന്നും ഈ തോട്ടത്തിന്റെ ഉടമസ്ഥൻ ഇടയ്ക്കു ഹെലികോപ്ടറിൽ ആണ് വരാറുള്ളത് എന്നും അവർ പറഞ്ഞു തന്നു. ഒരു പാട് വിദേശികൾ വരാറുള്ള ഈ കൊളുക്കുമലയിൽ അവർക്ക് ടെന്റുകൾ അടിച്ചു താമസ സൗകര്യം ഒരുക്കുന്ന സ്ഥലവും ഇതാണ് എന്നും അവരിൽ നിന്നും അറിഞ്ഞു. 



ഒഴിവു ദിവസം ആയതിനാൽ തേയില ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ അടുത്തുള്ള കെട്ടിടത്തിൽ കൊളുക്കുമലയിലെ തേയില വില്പന നടത്തുന്ന ഔട്ട്‌ ലെറ്റും അവിടത്തെ സ്പെഷ്യൽ ചായ കൊടുക്കുന്ന ചെറിയ കഫെയും തുറന്നു കിടക്കുന്നുണ്ടായിരുന്നു. അവിടെ കയറി ചായലയുടെ വില ചോദിച്ചു. കാൽ കിലോയുടെ ഒരു പാക്കിന് അറുപതു രൂപ. എല്ലാവരും കുറെ പാക്കുകൾ വാങ്ങി. ലോകത്തിന്റെ നെറുകയിൽ വളരുന്ന ഓർഗാനിക് ടീ നമ്മുടെ കടകളിൽ ലഭിക്കില്ലല്ലോ. അത് കൊണ്ട് തന്നെ കൊണ്ട് പോകാൻ പറ്റാവുന്നത്ര എല്ലാവരും വാങ്ങി. അവിടത്തെ ചായല കൊണ്ട് ഉണ്ടാക്കിയ ചായയും അവിടെ വെച്ച് രുചിച്ചു നോക്കി. ഒരു പ്രത്യേക രുചി. നല്ല നിറം. ആ നിറഞ്ഞ തണുപ്പിൽ ഇത്രയും രുചികരം ആയ ചായ കുടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു. ഒരെണ്ണം കുടിച്ചിട്ടും മതിയാകാഞ്ഞിട്ടു രണ്ടാമതും ഒരെണ്ണം കൂടി കുടിച്ചു. 


പൊതു അവധി ദിവസം ആയതിനാൽ ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. അതിലെ നടന്നു തുടങ്ങിയപ്പോൾ ഒരു വാച്ച്മാൻ കടന്നു വന്നു. താഴെ നിന്നും ഞങ്ങൾ നടന്നാണ്  വന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാൻ അയാൾ താല്പര്യം കാട്ടി. ഫാക്ടറിയുടെ പുറകു ഭാഗത്ത്‌ പോയാൽ ടോപ്‌ സ്റ്റേഷനും കുരങ്ങിണിയും  ബോടിമെട്ടും എല്ലാം കാണാം എന്നും പറഞ്ഞു ഞങ്ങളെ കൂട്ടി കൊണ്ട് പോയി.


വിവരിക്കാൻ കഴിയാത്ത  അതിമനോഹര കാഴ്ചകൾ ആയിരുന്നു അവിടെ. അല്പം മുൻപ് കണ്ട താഴ്‌വരകൾ വളരെ വ്യക്തമായി കാണാവുന്ന വ്യൂ പോയിന്റ്‌ ആയിരുന്നു അത്. മടക്കുകളായി കിടക്കുന്ന മല നിരകൾ, അതിന്റെ ഇടയിൽ വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വഴികൾ. എട്ടുകിലൊമീറ്റർ നടന്നാൽ തമിഴ്‌നാട്ടിലെ  കുരങ്ങിണിയിൽ എത്താം അവിടെ നിന്നും പിന്നെ ടോപ്‌ സ്റ്റേഷൻ വരെ നടക്കാനുള്ള വഴി ഉണ്ടെന്നും ഏകദേശം രണ്ടു ദിവസത്തെ ട്രെക്കിംഗ് പ്ലാൻ ചെയ്തു വന്നാൽ കൊളുക്കുമലയും, കുരങ്ങിണിയുംആസ്വദിച്ചു ടോപ്‌ സ്റേഷൻ വഴി മുന്നാറിലൂടെ മടങ്ങി പോകാം എന്നും  അയാളിൽ അയാൾ പറഞ്ഞു. വിദേശികൾ ഒരുപാട് ട്രെക്ക് ചെയ്തു വരാറുള്ള ഒരു വഴി ആണ് അത് എന്നും  അറിഞ്ഞു. കുരങ്ങിണിയിൽ ടെന്റുകൾ അടിച്ചു താമസിക്കാൻ പറ്റിയ കുറെ നല്ല സ്ഥലങ്ങൾ ഉണ്ട് എന്നും അവിടെ താമസിക്കാൻ ആരുടെയും അനുവാദം വേണ്ട എന്നും തുടങ്ങി  അടുത്ത ഒരു ട്രക്കിംഗ് നടത്താനുള്ള  എല്ലാ വിവരങ്ങളും അയാളിൽ നിന്നും കിട്ടി. ചോദിക്കാതെ തന്നെ കുറച്ചു പണം കൈയിൽ വെച്ച് കൊടുത്തപ്പോൾ അയാള് കൂടുതൽ വാചാലനായി.


അവിടത്തെ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടമാണ് എന്ന്  തോന്നി. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ആ മലയുടെ മുകളിലെ ജീവിതം സങ്കല്പ്പിക്കാൻ പോലും ആകുന്നില്ല. അവർക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ താഴെ തമിഴ്‌നാട്ടിൽ പോകണം അല്ലെങ്കിൽ സുര്യനെല്ലിയിൽ. ഏറ്റവും കുറഞ്ഞത്‌,  ഒരു ഭാഗത്തേക്ക് എട്ടു കിലോമീറ്റർ ദൂരം കാൽനടയായി പോയി വരണം. എന്നാലെ എന്തെങ്കിലും കിട്ടുകയുള്ളൂ. തേയില തോട്ടങ്ങളിൽ കുറഞ്ഞ കൂലിയിൽ അടിമകളെ പോലെ പണിയെക്കുന്ന ആളുകളെ പല യാത്രകളിലും കണ്ടിട്ടുണ്ട്. അതിന്റെ ആവർത്തനം തന്നെ ആയിരുന്നു ഇവിടെയും. മുകളിൽ നിന്നും നോക്കിയാൽ തോട്ടം തൊഴിലാളികളുടെ വീടുകൾ അടുത്ത് കാണാം. ഒന്നോ രണ്ടോ ചെറിയ മുറിയിൽ , കുറഞ്ഞ കൂലിയിൽ , ആ കൊടിയ തണുപ്പിൽ ജീവിതം ജീവിച്ചു തീർക്കുന്ന ആളുകളെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാർ ആണ് എന്ന് തോന്നി പോകും.


കൊളുക്കുമലയിൽ വരുന്ന സഞ്ചാരികൾക്ക് താമസിക്കാനായി മൂന്നു മുറികൾ ഉള്ള ഒരു റിസോർട്ട് അവിടെ പണിതീർത്തിട്ടുണ്ടായിരുന്നു. വെറുതെ അത് കാണാൻ പോയി. വലിയ LED TV അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള നല്ല മുറികൾ. രണ്ടു പേർക്ക് ഒരു  ദിവസം 4 5 0 0 രൂപയാണ് ചാർജ്. കാശ് ഇത്തിരി കൂടുതൽ ആണെങ്കിലും ഇത്രയും ഉയരത്തിൽ ആ സുന്ദരമായ കാലാവസ്ഥയിൽ ഒരു രാത്രി കഴിച്ചുകൂട്ടുന്നത് തികച്ചും അവിസ്മരണീയം ആയ അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്. പക്ഷെ അവിടത്തെ ഒരു മുറിയിലും സഞ്ചാരികൾ താമസിക്കുന്നുണ്ടായിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകൾ വെറുതെ ചാരിയിട്ടു ഒരു പണിക്കാരൻ പയ്യൻ  മുറ്റത്ത്‌ എന്തോ ചെയ്യുന്നുണ്ടായിരുന്നു.കുറെ നേരം അവിടെയെല്ലാം നടന്നും ഫോട്ടോകൾ എടുത്തും ആ നല്ല കാലാവസ്ഥ അനുഭവിച്ചും സമയം ചിലവഴിച്ചു. ഏകദേശം മൂന്നുമണി ആകാറായപ്പോൾ കൊളുക്കുമലയോട് വിട പറഞ്ഞു തിരികെ നടന്നു.


തിരികെ നടക്കുമ്പോൾ എളുപ്പവഴികൾ ഒഴിവാക്കി ജീപ്പ് റോഡിലൂടെ മാത്രം പോയാലോ എന്ന് എല്ലാവരും ചേർന്ന് തീരുമാനം എടുത്തു. വഴി ഇത്തിരി കൂടുതൽ ആയാലും കൃത്യമായി ഞങ്ങളെ താഴെ എത്തിക്കും എന്ന ചിന്തയിൽ ആണ് ആ തീരുമാനം എടുത്തത്‌ . അതനുസരിച്ച് ടാറിട്ട റോഡിലൂടെ കുറെ ദൂരം നടന്നു. കാലാ വസ്ഥക്ക് ഒരു മാറ്റവും ഇല്ല. കോട നിറഞ്ഞു ഒന്നും കാണാനാവാതെ കിടക്കുന്ന മലനിരകൾ.  കുറെ ദൂരം റോഡിലൂടെ നടന്നിട്ടും റോഡ്‌ താഴേക്ക്‌ ഇറങ്ങുന്ന ലക്ഷണം കാണുന്നില്ല. ഇത്രയും ദൂരം താഴേക്ക്‌ നടന്നെങ്കിൽ പെട്ടെന്ന് തന്നെ താഴെ എത്തുമായിരുന്നു എന്ന തോന്നൽ മനസ്സിൽ. അങ്ങോട്ടേക്കുള്ള വലിയ കയറ്റങ്ങൾ കയറിയതിനാൽ ശരീരം ക്ഷീണിച്ചു തുടങ്ങിയിരുന്നു.  ഈ റോഡിലൂടെ പത്തു കിലോമീറ്റർ നടക്കുന്നതിൽ ഭേദം കാണുന്ന വഴിയിലൂടെ താഴേക്ക്‌ ഇറങ്ങുകയാണ് നല്ലത് എന്ന് തോന്നി.എന്ത് വേണം എന്നറിയാതെ മനസ്സ് വല്ലാതെ ചാഞ്ചാടി .


തേയില ചെടികൾക്കിടയിലൂടെ ഒരാൾക്ക്‌ മാത്രം പോകാൻ പറ്റുന്ന വഴിയിലൂടെ ഇറക്കം ഇറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് കുറെ ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്‌. കയറിയ പോലെ അല്ല. മുന്നിൽ പോകുന്ന ആളെ അല്ലാതെ ഒന്നും കാണാൻ വയ്യ. വഴിയിൽ പലയിടത്തും ഉരുണ്ട കല്ലുകൾ കിടക്കുന്നുണ്ടായിരുന്നു. മഴ പെയ്യാറുള്ളത് കൊണ്ട് വഴിയിൽ പലയിടത്തും ചെറുതായി പായൽ പിടിച്ചിട്ടും ഉണ്ട് .ഒരു സെക്കന്റ്‌ നേരത്തെ ഒരു അശ്രദ്ധ മതി മറിഞ്ഞു വീഴാൻ.   പിന്നെ അല്പം മുൻപ് കയറി വന്ന വഴിയിലൂടെ അല്ല ഇപ്പോൾ ഇറങ്ങുന്നത്. കുറെ നടന്നിട്ടും മുൻപ് കയറി വന്ന അവസ്ഥ തന്നെ ആയി. എവിടെക്കാണ്‌ പോകേണ്ടത് എന്ന് അറിയാത്ത അവസ്ഥ.വീണ്ടും ഒരു ജീപ്പ് റോഡ്‌ കാണാൻ മനസ്സ് കൊതിച്ചു.


കുറെ ഇറങ്ങി ചെന്നിട്ടും എവിടെയും എത്തുന്നില്ല. അവസാനം  നടന്നു എത്തിയത് ഒരു ചെറിയ കാട്ടിനടുത്തായിരുന്നു. മുൻപേ  വടിയും കുത്തി നടന്നിരുന്ന രാജു ചേട്ടൻ നടത്തം നിറുത്താൻ ആംഗ്യം കാണിച്ചു. കൂടുതൽ ഒന്നും ചോദിക്കുന്നതിനു മുൻപേ പരിചയമുള്ള മണം  മൂക്കിൽ വന്നു കയറി. ആനയുടെ മൂത്രത്തിന്റെ മണം. കൂടുതൽ പറയാനോ, നോക്കാനോ, ബഹളം വെക്കാനോ, പരിഭ്രമം കാണിക്കാനോ, എത്തി നോക്കാനോ നിന്നില്ല. പതുക്കെ തിരിച്ചു നടന്നു.കാരണം ആന അവിടെ അടുത്ത് ഉണ്ട് എന്ന് ഉറപ്പായിരുന്നു.അത്രക്കും രൂക്ഷമായ, പുതിയ മണം ആയിരുന്നു അത്. കുറെ നടന്ന ശേഷം മറ്റൊരു വഴിയിലൂടെ താഴേക്ക്‌ ഇറങ്ങി. വീണ്ടും നടത്തം ... നടത്തം മാത്രം. താഴേക്കു മാത്രം നടന്നു ഏകദേശം രണ്ടു മണിക്കൂർ ആകാറായി. എന്നിട്ടും ഒരു ജീപ്പ് റോഡ്‌ കണ്ടില്ല.


നടത്തത്തിന്റെ അവസാനം അകലെ ഒരു ജീപ്പ് റോഡു കണ്ടു. അതോടെ ആ യാത്രയുടെ അവസാനം ആയി. ആ ജീപ്പ് റോഡിലൂടെ കുറെ ദൂരം  നടന്നപ്പോൾ ഞങ്ങൾ രാവിലെ കയറി പോയ വഴി കണ്ടു. ഞങ്ങൾ കയറിപ്പോയ ആ  വഴിയിൽ  നിന്നും ഏകദേശം അരകിലോമീറ്റർ മാറിയാണ് തിരിച്ചു ഇറങ്ങിയത്‌ എന്ന് അതോടെ ബോധ്യം ആയി.


അല്പനേരത്തെ വിശ്രമത്തിന് ശേഷം കാറിനടുത്തേക്ക് നടക്കുമ്പോൾ ശരീരം തളർന്നെങ്കിലും മനസ്സ് വളരെ ഉന്മേഷത്തിൽ ആയിരുന്നു. അങ്ങകലെ മഞ്ഞു മൂടി കിടക്കുന്ന ആ മലയെ കീഴടക്കിയ  സന്തോഷത്തിൽ ആയിരുന്നു മനസ്സ്. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ , ഈ ഓർമ്മകൾ  ഇതോക്കെ ഒരിക്കലും അവസാനിക്കരുതെ എന്ന ആഗ്രഹത്തോടെ കൊളുക്കമലയോട് വിട പറഞ്ഞു.

================================================================
കൊളുക്കുമല യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം 
================================================================

Sunday, August 25, 2013

പീണ്ടിമേട്‌ കുത്ത്

ആനയുടെ കുത്ത് കൊണ്ട് ചാവാൻ മടിയില്ലെങ്കിൽ ഒപ്പം വന്നാൽ ഒരു നല്ല സ്ഥലം കാണിച്ചു തരാം എന്ന് അടുത്ത സുഹൃത്തും, മുൻ പത്രപ്രവർത്തകനും ആയ ശരത് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ശങ്കിച്ച് പോയി. ആനയേയോ മരണത്തെയോ ഭയന്ന് ഒരു നല്ല യാത്ര നഷ്ടപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നും  ഇനിയൊരിക്കലും ഉങ്ങനെ ഒരു യാത്ര കിട്ടിയില്ലെങ്കിലോ എന്നും  മനസ്സ് പറഞ്ഞപ്പോൾ സ്ഥലം ഏതെന്നു പോലും ചോദിക്കാതെ സമ്മതം മൂളി. അങ്ങിനെയാണ് എറണാകുളം ജില്ലയിലെ പൂയം കുട്ടി വനത്തിൽ ഒളിച്ചിരിക്കുന്ന പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര നടത്തിയത് .


കേരളത്തിൽ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു പാട് നല്ല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും മുൻനിരയിൽ പെടുത്താവുന്ന ഒന്നാണ് പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടം. കൊടും വനത്തിനുള്ളിൽ ആയതുകൊണ്ടും ,അങ്ങോട്ടേക്ക് പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചിട്ടുള്ളത് കൊണ്ടും, വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കാരണം ഈ വെള്ളച്ചാട്ടം അവിടങ്ങളിലെ കുറച്ചു ആളുകൾക്കിടയിൽ മാത്രം ഒതുങ്ങി, പുറംലോകം അറിയാതെ കിടക്കുകയാണെന്നും  പോകുന്ന വഴിയിൽ ശരത്തിൽ നിന്നും കേട്ടറിഞ്ഞു.


എറണാകുളത്തു നിന്നും ഒരു ദിവസം രാവിലെ യാത്ര തുടങ്ങി. ഞാനടക്കം ആകെ അഞ്ചു പേർ. ആലുവ, പെരുമ്പാവൂർ, കോതമംഗലം വഴി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മുൻപിലൂടെ സഞ്ചരിച്ചു കുട്ടമ്പുഴ എന്ന സ്ഥലത്തെത്തി. കുട്ടംപുഴയിലെ ഫോറെസ്റ്റ് ഓഫീസിൽ നിന്നും പെർമിഷൻ എടുത്തു വേണം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകേണ്ടത്. അവിടെയുള്ള ഓഫീസിൽ ഞങ്ങൾ COCHIN ADVENTURE FOUNDATION എന്ന സാഹസിക സംഘടനയുടെ ഭാരവാഹികൾ ആണ് എന്നും ലോക വന ദിനത്തിന്റെ ഭാഗമായി പീണ്ടിമേട്‌ കുത്തിലേക്ക്‌ ഒരു സാഹസിക യാത്ര നടത്താൻ ഉദ്യേശിക്കുന്നുണ്ട് എന്നും അതിന്റെ ഒരു Trial Trek നടത്താനാണ്‌ ഇപ്പോൾ വന്നിരിക്കുന്നതെന്നും  പറഞ്ഞു. 


പീണ്ടിമേടിലേക്കുള്ള വഴിയിൽ ആനകളുടെ ശല്യം വളരെ കൂടുതൽ ആണ് എന്നും, അവിടത്തെ ഫോറെസ്റ്റ് വാച്ചർ  കഴിഞ്ഞ ആഴ്ച ഭാഗ്യം കൊണ്ട് മാത്രമാണ്  കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കടുത്ത വേനൽ ആയതിനാൽ മൃഗങ്ങൾ വെള്ളം തേടി ഉൾക്കാട്ടിൽ നിന്നും ഇറങ്ങുന്ന കാലം ആണെന്നും അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. അതുകൊണ്ട് തന്നെ ആരെയും അവിടേക്ക് വിടേണ്ട എന്നാണു തീരുമാനം എന്നും അദ്യേഹം കൂട്ടിച്ചേർത്തു. 


ആ മറുപടി ഞങ്ങൾ എല്ലാവരെയും നിരാശരാക്കി. ഇത്രയും വഴി സഞ്ചരിച്ചു വന്നത് വെറുതെയായോ എന്ന ശങ്ക മനസ്സിൽ. മുൻപ് ഞങ്ങൾ യാത്രകൾ നടത്തിയ യാത്രകളെ കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും എല്ലാം പറഞ്ഞു നോക്കി. അവസാനം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകാൻ അദ്യേഹം അനുമതി  തന്നു... ഒരു നിബന്ധനയോടെ... ഈ Trail Trek ജീപ്പ് ഉപയോഗിച്ചു പോകണമെന്നും  അടുത്ത തവണ ഡി ഫ് ഓ യുടെ അനുമതിയോടെ അവിടേക്ക് നടന്നു പോകാമെന്നും പറഞ്ഞു.


മറ്റു മാർഗങ്ങൾ ഒന്നും ഞങ്ങൾക്ക് മുൻപിൽ ഇല്ലായിരുന്നു.  പോകുന്ന വഴിയിൽ  മുഴുവനും ഈറ്റക്കാടുകൾ ആണ് എന്നും കുറച്ചു ആളുകൾ മാത്രമായി നടന്നു പോകുന്നത് വളരെ അപകടമാണ് എന്നും,  അത് കൊണ്ട് കൂടിയാണ് നടന്നു പോകേണ്ട എന്ന് പറഞ്ഞത് എന്ന് അവർ വിശദീകരിച്ചു തന്നു . ഒരു വെള്ള പേപ്പറിൽ പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ ആണ് എന്നും ഈ യാത്ര അപകടം പിടിച്ചത് ആണ് എന്ന് ഞങ്ങൾക്ക് അറിയാം എന്നും ,  എന്ത് അപകടം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് മാത്രം ആണ് എന്നും എഴുതി കൊടുത്തു . ഒപ്പം ഞങ്ങളുടെയും ഒരു അടുത്ത ബന്ധുവിന്റെയും മൊബൈൽ നമ്പരും കൊടുത്തു. പിന്നെ അവിടെ നിന്നും ഫോണിൽ വിളിച്ചു വരുത്തി തന്ന ഒരു ജീപ്പിൽ ഒരു വാച്ചരെയും കൂട്ടി പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര തുടങ്ങി. കേരളത്തിലെ ഏറ്റവും അപകടകാരികൾ ആയ ആനകള ഉള്ള കാട്ടിലൂടെ  ഒരു യാത്ര...


കാടിനോട്‌ ചേർന്ന് കിടക്കുന്ന വളരെ ചെറിയ ഒരു ഗ്രാമമാണ് പൂയംകുട്ടി. മൂന്നോ നാലോ ചെറിയ കടകളും മറ്റും ഉള്ള ഈ ഗ്രാമത്തിലെ കവലയിൽ നിന്നാണ് ശരിക്കും പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമെല്ലാം അവിടെ നിന്നും വാങ്ങി യാത്ര തുടങ്ങി. യാത്രയുടെ  തുടക്കത്തിൽ കുറച്ചു വീടുകൾ കണ്ടിരുന്നു. അത് പിന്നിട്ട് അല്പം കഴിഞ്ഞപ്പോൾ റോഡിൽ കോണ്‍ക്രീറ്റിന്റെ രണ്ടു തൂണുകൾക്കിടയിൽ കനമുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് കമ്പിയിട്ട് താഴുകൊണ്ട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു.  വാച്ചർ ചേട്ടൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി കൈയിലിരുന്ന താക്കോൽ കൊണ്ട് താഴ് തുറന്നു. ഞങ്ങൾ അകത്തു കടന്നതിനു ശേഷം വീണ്ടും പഴയപടി ലോക്ക് ചെയ്തു. അനധികൃതമായി വണ്ടികൾ കടന്നു പോയി അപകടം ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു മുൻകരുതൽ ആയിരുന്നു അത് .


ജീപ്പിലിരുന്നു ആ കാനന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ശരത്  ആ  പുതിയ അറിവ് പങ്കു വെച്ചത്. ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു കാലത്ത് വളരെ പ്രശസ്ഥമായ രാജ പാതയിലൂടെ ആണ് എന്ന്. കൊച്ചിയിൽ നിന്നും തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മുന്നാറിലെയും പരിസരങ്ങളിലെയും എല്ലാ കാർഷിക വിളകളും , എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ രാജാ പാത വഴിയായിരുന്നു. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഈ പാതയിലെ  കരിന്തിരി മലയിടിഞ്ഞ് റോഡ് നമാവശേഷമായി പോകുകയും, പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു നശിക്കുകയും ചെയ്തു. അങ്ങിനെയാണ്  മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായത്. . ഇതേ തുടന്നു  രാജഭരണകാലത്ത് തന്നെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള ഈ രാജ പാത തീർത്തും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. 


ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന റോഡിന്റെ ഇരു വശത്തും നിറയെ ഈറ്റക്കാടുകൾ ആയിരുന്നു. അവയാകട്ടെ വളർന്നു വെട്ടാൻ പാകത്തിൽ ആയി എന്നറിയിക്കനായി റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്നു. അതുകൊണ്ടു തന്നെ  വളരെ പതുക്കെ ആയിരുന്നു ജീപ്പിന്റെ സഞ്ചാരം. ഈറ്റക്കാടുകൾക്കിടയിൽ ആന നില്ക്കുന്നുണ്ടോ എന്നറിയാൻ ഒട്ടും പറ്റുന്നില്ല. സ്പീഡിൽ ഓടിച്ചാൽ റോഡിലെ വളവിൽ നില്ക്കുന്ന ഏതെങ്കിലും ആനയെ ചെന്ന് മുട്ടുമോ എന്ന ഭയവും , പതുക്കെ ഓടിച്ചാൽ ഏതെങ്കിലും സൈഡിൽ നിന്നും ആന കയറിവരുമോ എന്ന ഭയവും എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. വഴിയിൽ പലയിടത്തും അധികം പഴക്കമില്ലാത്ത ആന പിണ്ടങ്ങൾ കാണുകയും ആനയുടെ മൂത്രത്തിന്റെ മണം മൂക്കിലേക്ക് വരികയും ചെയ്തപ്പോൾ ഏതു സമയവും ഒരു അപകടം ഉണ്ടാകും എന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.


വയനാട്ടിൽ നിന്നും മൈസൂരിലേക്ക് പോകുമ്പോഴോ, അതിരപിള്ളിയിൽ നിന്നും വാല്പ്പാറക്ക് പോകുമ്പോഴോ ഒക്കെ ആനകളെ പലരും കാണാറുണ്ട്. അവ പലപ്പോഴും വണ്ടിയുടെ ശബ്ദം കേട്ടാൽ വഴി മാറി പോകുകയാണ് പതിവ്. പക്ഷെ പൂയം കുട്ടിയിലെ ആനകൾ മാത്രം അങ്ങിനെ അല്ലെന്നും, അവയിൽ പലതും മനുഷ്യനെ ഒട്ടും പരിചയം ഇല്ലാത്തതാണെന്നും എതു തരത്തിൽ ആണ് അവ പെരുമാറുക എന്ന് ആർക്കും പറയാൻ പറ്റില്ല എന്നും ഡ്രൈവർ ചേട്ടൻ യാത്രക്കിടയിൽ പറഞ്ഞു. 


രണ്ടു വർഷം  മുൻപ് വെള്ളച്ചാട്ടത്തിൽ ആളുകളെ ഇറക്കി മടങ്ങി വരുമ്പോൾ റോഡിൽ നിന്നിരുന്ന ആന വഴി മാറി കൊടുക്കുകയും, വണ്ടി അടുത്ത് എത്താറായപ്പോൾ പെട്ടെന്ന് ഓടി വന്നു വണ്ടി കുത്തി മറച്ചിട്ട്‌  തന്നെ കൊല്ലാൻ ശ്രമിച്ച കഥ ഡ്രൈവർ ചേട്ടൻ പറഞ്ഞു തന്നപ്പോൾ അതിൽ ഒരു അവിസ്വശനീയതയും അനുഭവപ്പെട്ടില്ല. മറിഞ്ഞു വീണ ജീപ്പിൽ നിന്നും എടുത്തു ചാടി ആന കാണാതെ മറുഭാഗത്ത്‌ കൂടെ ഓടിയതിനാൽ മാത്രമാണ്  ഇപ്പോൾ ജീവിച്ചിരിക്കുന്നത്‌  എന്നുമുള്ള അനുഭവകഥ, ഇത്തരം യാത്രകളിൽ പല കാടുകളിൽ വെച്ച് പലരിൽ നിന്നും കേട്ടിട്ടുണ്ട്. ഉൾക്കാട്ടിലെ മനുഷ്യഗന്ധം എല്ക്കാത്ത ആനകൾ പലപ്പോഴും അങ്ങിനെയാണ്. ഏതു  തരത്തിൽ ആണ് പെരുമാറുക എന്ന്  അവയ്ക്ക് പോലും അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത് .


പൂയംകുട്ടിയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആണ് പീണ്ടിമേട്‌ കുത്തിലേക്ക്‌ എത്തിച്ചേരുക. റോഡ്‌ എന്നത് ജീപ്പുകൾക്കു മാത്രം  പോകാൻ പറ്റിയ തരത്തിൽ ഉള്ളവ ആയിരുന്നു. ഈ എഴുകിലോമീറ്റർ ദൂരവും ഏകദേശം ഒരേ കാഴ്ചകൾ ആണ് . ഇരു വശത്തും വളർന്നു നില്ക്കുന്ന ഈറ്റക്കാടുകൾ , അതിനിടയിൽ ഉയരത്തിലുള്ള പേരറിയാത്ത വലിയ മരങ്ങൾ . ചിലയിടങ്ങളിൽ  മാത്രം വളരെ  താഴെ കൂടി ഒഴുകുന്ന പ്രശസ്ഥമായ പൂയംകുട്ടി പുഴയുടെ ചില ഭാഗങ്ങൾ കാണാം.  കാണാം.


കുറച്ചു വർഷങ്ങൾക്കു മുൻപ്  പൂയംകുട്ടി പുഴയിൽ  ജല വൈദ്യുത പദ്ധതി നടപ്പാക്കാൻ സർക്കാരും, എതിർക്കാൻ ഒരുപാട് പരിതസ്ഥിതി പ്രവർത്തകരും ശ്രമിച്ചു. ഒടുവിൽ സൈലന്റ് വാലിയിലെ പോലെ പരിതസ്ടിതി പ്രവർത്തകർ ഇവിടെയും വിജയിച്ചു, കേന്ദ്ര സർക്കാർ ഈ പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. പൂയംകുട്ടിയിലും പരിസരങ്ങളിലും ഘട്ടം ഘട്ടം ആയി അഞ്ചോളം അണക്കെട്ടുകൾ ആണ് പ്ലാൻ ചെയ്തിരുന്നത് . അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഏകദേശം 1 4 0 0 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിൽ ആയി പോയേനെ.


അങ്ങിനെ അങ്ങിനെ പതുക്കെ പതുക്കെ ജീപ്പ് ഓടിച്ചു ഒടുവിൽ ഞങ്ങൾ പീണ്ടിമേട്‌ കുത്തിനടുത്തെത്തി. ജീപ്പ് നിറുത്തി അല്പദൂരം നടന്നാലേ വെള്ളചാട്ടത്തിനടുത്തു എത്തുകയുള്ളൂ. പോകുന്ന വഴിയിൽ വെള്ളചാട്ടത്തിനടുത്തായി വാട്ടർ അതോറിറ്റിയുടെ ആൾതാമസം ഇല്ലാത്ത ഒരു ഓഫീസ് കണ്ടു. അതിനു ചുറ്റും ആന വരാതിരിക്കാനായി വലിയ ആഴത്തിൽ ട്രെഞ്ചു കുഴിച്ചിരിക്കുകയായിരുന്നു. ആളുകൾക്ക് നടക്കാനായി ട്രെഞ്ചിനു കുറുകെ വീതി കുറഞ്ഞ ഇരുമ്പിന്റെ പലകയും ഇട്ടിട്ടുണ്ടായിരുന്നു. ആ ഓഫീസിന്റെ അടുത്തുള്ള ട്രെഞ്ചിന്റെ അരികിലൂടെ നടന്നു വെള്ളച്ചാട്ടത്തിനടുത്ത്‌ എത്തിച്ചേർന്നു .


കടുത്ത വേനലിന്റെ അവസാന കാലത്താണ് ഞങ്ങളുടെ ഈ യാത്ര എന്നതിനാൽ പൂയംകുട്ടി പുഴയിൽ വെള്ളം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടം വെറും ഒരു നീരൊഴൊക്കുമാത്രമായി തോന്നി. ഷൂസെല്ലാം ഊരി വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിൽ ചെന്നു താഴേക്കു നോക്കി. അൽപ നേരം നോക്കിയപ്പോൾ തന്നെ തല കറങ്ങുന്നത് പോലെ തോന്നി. ഒന്ന് കാൽ വഴുതിയാൽ ചെന്ന് വീഴുന്നത് താഴത്തെ പാറകളുടെ മുകളിലെക്കയിരിക്കും. കുറച്ചു നേരം  വെള്ളച്ചാട്ടവും, അതിന്റെ അടിഭാഗവും, പുഴയും, പാറക്കൂട്ടങ്ങളും എല്ലാം നോക്കി നിന്നു .


വളരെ ഉയരം ഉള്ള ഒരു വെള്ളച്ചാട്ടം ആയിരുന്നു അത്. ഒരു പക്ഷെ അതിരപ്പിള്ളി വെള്ളചാട്ടത്തെക്കാൾ വലുത് ആയിരിക്കണം ഈ വെള്ളച്ചാട്ടം. പക്ഷെ വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് ഇറങ്ങാൻ ഒരു വഴിയും അവിടെ കണ്ടില്ല. വർഷങ്ങൾ ആയി ആരും ഇറങ്ങാതെ വഴികൾ എല്ലാം കാടുകയറി കിടക്കുകയായിരുന്നു. ഒരു കൊക്ക പോലെ തോന്നിച്ച, ആ അഗാധ ഗർത്തത്തിലേക്ക് വഴികൾ  വെട്ടി, കയറുകൾ ഉപയോഗിച്ച് താഴെ ഇറങ്ങി കയറി വരണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടി വരും. തികച്ചും അപകടകരവും ആണ് അത് . പിന്നെ ഉള്ള ഒരു മാർഗം വന്ന വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ചു എവിടെയെങ്കിലും വെച്ച് പുഴയിലേക്ക് ഇറങ്ങി , കരയിലും വെള്ളത്തിലും ആയി കുറെ നടന്നു  അടിയിൽ എത്തണം.ഇനി അതിനും കഴിയില്ല. ജീപ്പ് യാത്ര അല്ലതെ മറ്റൊന്നും പാടില്ല എന്ന്  ഫോറസ്റ്റ് ഓഫീസിൽ നിന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . അത് തെറ്റിക്കുന്നത് ഞങളുടെ അടുത്ത യാത്രയേ ബാധിക്കും എന്നറിയാമായിരുന്നതിനാൽ ആ വഴിയും ചിന്തിച്ചില്ല. വെള്ളച്ചാട്ടത്തിന്റെ അടിഭാഗം കാണാനുള്ള ആഗ്രഹം ഈ യാത്രയിൽ നടക്കില്ല എന്ന് മുൻപേ അറിയാമായിരുന്നതിനാൽ അതിൽ ഒട്ടും നിരാശ തോന്നിയില്ല. വളരെ കുറച്ചു ആളുകൾ മാത്രം കണ്ടിട്ടുള്ള അധികം ആളുകൾക്ക് എത്തിപ്പെടാൻ പോലും പറ്റാത്ത ഇവിടം കാണാൻ സാധിച്ചത് തന്നെ ഒരു വലിയ കാര്യം ആയി തോന്നി.



വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുള്ള കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു. വർഷങ്ങൾ ആയി വെള്ളം ഒഴുകി പാറകളിൽ രൂപപ്പെട്ട വലിയ കുഴികളും രൂപങ്ങളും ആയിരുന്നു അവിടത്തെ പ്രത്യേകത. വലിയ വലിയ പാറകൾക്കിടയിലൂടെയും കുഴികളിലൂടെയും  ഒഴുകിയാണ് വെള്ളം അടിയിൽ ചെന്ന് വീഴുന്നത്. പല കുഴികളും ഒരാള് ഇറങ്ങി നിന്നാൽ പോലും കാണാത്ത വലുപ്പത്തിൽ ഉള്ളവ ആയിരുന്നു. 


ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെയ്ത ചെറിയ ഒരു തടയണയുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. ചിലയിടങ്ങളിൽ പാറകളിൽ കമ്പികൾ അടിച്ചു കയറ്റി അതിൽ ചങ്ങല ഇട്ടു വെച്ചതിന്റെ ചില ഭാഗങ്ങളും അവിടെ കണ്ടു. മൃഗങ്ങൾ ഒരുപാട് വെള്ളം കുടിക്കാൻ വരുന്നതിന്റെ തെളിവായി പാറയുടെ പുറത്തെല്ലാം ആനയുടെ പിണ്ഡവും മറ്റു കാഷ്ടങ്ങളും കണ്ടു. അടുത്ത യാത്രയിൽ ടെന്റ് അടിച്ചു ഈ പാറയുടെ പുറത്തു കിടക്കാം എന്ന ആഗ്രഹം നടക്കില്ല എന്ന് അതോടെ ബോധ്യമായി. 


വസ്ത്രങ്ങൾ എല്ലാം മാറി കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി. കാട്ടിൽ നിന്നും ഒഴുകി വരുന്ന തെളിഞ്ഞ പരിശുദ്ധമായ വെള്ളം. നല്ല വെയിലത്തും പുഴയുടെ അടിഭാഗത്ത്‌ നല്ല തണുപ്പായിരുന്നു. ചിലയിടങ്ങളിൽ നല്ല ആഴവും ഉണ്ടായിരുന്നു. എല്ലാവരും നല്ല നീന്തലുകാർ ആയിരുന്നതിനാൽ ആരെയും പരസ്പരം ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ലാതെ മതി മറന്നു കുളിച്ചു, കളിച്ചും സമയം ചിലവഴിച്ചു.


കുളി കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു കുറെ നേരം കൂടി അവിടെ ചിലവഴിച്ചു.കാട്ടിനുള്ളിൽ ശുദ്ധവായുവും ശ്വസിച്ചു പേരറിയാത്ത കിളികളുടെ സംഗീതവും കേട്ട് വെറുതെ ഇരിക്കുന്നത് തന്നെ വളരെ രസകരം ആണ്. ഒരിക്കലും മടുപ്പ് തോന്നില്ല. പിന്നെ ഓരോ യാത്രകൾ  കഴിയുമ്പോൾ നമുക്ക് കിട്ടുന്ന ഊർജം  പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അടുത്ത യാത്രയിൽ ഈ വഴികൾ മുഴുവനും നടന്നു കയറാം എന്നും,  പിന്നെ തിരിച്ചു പോകുന്നത് മറ്റൊരു വഴിയിലൂടെ ചെറിയ മല കടന്നു ആദിവാസി കുടികളിലൂടെ ആകാം എന്നെല്ലാം വാച്ചര് ചേട്ടനും, ഡ്രൈവർ ചേട്ടനും ആയി കൂടി ആലോചിച്ചും ,  ചർച്ചകൾ നടത്തിയും ഒരു അവസാന തീരുമാനത്തിൽ ഞങ്ങൾ എത്തി ചേർന്നു.


ഈ വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടു കിലോമീറ്റർ പോയാൽ ഒരു ടണൽ ഉണ്ടെന്നും പൂയംകുട്ടി പദ്ധതിക്കുവേണ്ടി പണി തുടങ്ങിയ തുരങ്കം ആണ് അതെന്നും അത് കാണിച്ചു തരാം എന്നും വാച്ചർ ചേട്ടൻ പറഞ്ഞു. ഞങ്ങൾ ഭീകരമായ നാരകക്കാനം തുരങ്ക യാത്ര  അനുഭവിച്ചവർ ആയതിനാൽ ഇതും അനുഭവിച്ചറിയാം എന്നും പറഞ്ഞു ജീപ്പിൽ അങ്ങൊട്ട് പുറപ്പെട്ടു. അൽപ സമയത്തിനുള്ളിൽ അവിടെ എത്തി. ഇരുട്ട് പിടിച്ചു കിടക്കുന്ന ഒരു തുരങ്കത്തിന്റെ മുൻഭാഗം മാത്രം കണ്ടു. അതിലേക്കുള്ള വഴി മുഴുവൻ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. ഒരു കണക്കിന് ചെളി ചാടിക്കടന്നു തുരങ്കത്തിന്റെ മുൻഭാഗത്ത്‌ എത്തി. ഉള്ളിലേക്ക് ടോർച്ചു അടിച്ചു നോക്കി. ആകെ ഇരുട്ട് മാത്രം. ഒന്നും കാണുന്നില്ല. ഉള്ളിലാണെങ്കിൽ നിറയെ ചെളിയും. ഒപ്പം അട്ടയുടെ കടിയും ചിലർക്ക് കിട്ടിത്തുടങ്ങി. അതോടെ തുരങ്കത്തോട് പെട്ടെന്ന് തന്നെ വിട പറയാൻ ഞങ്ങൾ നിർബന്ധിതരായി.


തിരിച്ചുള്ള  യാത്രയിൽ കുറച്ചു പോയിക്കഴിഞ്ഞു  വണ്ടി നിറുത്തി  ഡ്രൈവര് ഒരു നല്ല സ്ഥലം കാണിച്ചു തന്നു. പൂയംകുട്ടി പുഴ ശരിക്കും ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ വ്യൂ പോയിന്റ്‌ . താഴെ ഒരു കൊക്ക പോലെ തോന്നിക്കും. മോഹൻലാലിന്റെ "ശിക്കാർ" എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പൂയംകുട്ടിയിലും പരിസരങ്ങളിലും ആണെന്നും , അതിലെ ഒരു സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത് ഞങ്ങൾ ഇപ്പോൾ നില്കുന്ന ഈ സ്ഥലത്താണെന്നും ആ ചേട്ടൻ പറഞ്ഞു തന്നു. കുറച്ചു സമയം അവിടെയും ചിലവഴിച്ചു.


വീണ്ടും വന്ന വഴികളിലൂടെ ഒരു മടക്ക യാത്ര. പുഴയും ഈറ്റക്കാടും, ജീപ്പും, ആനപ്പേടിയും എല്ലാം കൂടി ഒരു മടക്കയാത്ര. വഴിയിൽ തടസ്സമായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷിതരായി പൂയംകുട്ടിയിൽ എത്തി. ഡ്രൈവര് ചേട്ടനും , വാച്ചർ ചേട്ടനും അവർ വിചാരിച്ചതിനേക്കാൾ കൂടുതൽ പണവും കൊടുത്തു ഞങ്ങൾ തിരികെ കാറിൽ കയറി. 


അടുത്ത  ഒരു  യാത്രക്ക് സ്ഥലം കിട്ടിയ സന്തോഷത്തോടെ ഞങ്ങൾ പൂയംകുട്ടിയോടു അൽപ കാലത്തേക്ക് വിടപറഞ്ഞു. വീണ്ടും ഇവിടെ വരേണ്ടി വരും. ഒരു പാട് ആളുകളെയും നയിച്ച്‌ , ഈ ഈറ്റക്കാടുകളിലൂടെ ഞങ്ങളിൽ കുറച്ചുപേർ വീണ്ടും നടക്കും. ഈ യാത്ര പോലെ ആ യാത്രയും അപകടരഹിതമാകണേ എന്ന പ്രാർഥനയോടെ ഞങ്ങൾ മടങ്ങി.