Sunday, August 25, 2013

പീണ്ടിമേട്‌ കുത്ത്

ആനയുടെ കുത്ത് കൊണ്ട് ചാവാൻ മടിയില്ലെങ്കിൽ ഒപ്പം വന്നാൽ ഒരു നല്ല സ്ഥലം കാണിച്ചു തരാം എന്ന് അടുത്ത സുഹൃത്തും, മുൻ പത്രപ്രവർത്തകനും ആയ ശരത് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ശങ്കിച്ച് പോയി. ആനയേയോ മരണത്തെയോ ഭയന്ന് ഒരു നല്ല യാത്ര നഷ്ടപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നും  ഇനിയൊരിക്കലും ഉങ്ങനെ ഒരു യാത്ര കിട്ടിയില്ലെങ്കിലോ എന്നും  മനസ്സ് പറഞ്ഞപ്പോൾ സ്ഥലം ഏതെന്നു പോലും ചോദിക്കാതെ സമ്മതം മൂളി. അങ്ങിനെയാണ് എറണാകുളം ജില്ലയിലെ പൂയം കുട്ടി വനത്തിൽ ഒളിച്ചിരിക്കുന്ന പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര നടത്തിയത് .


കേരളത്തിൽ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു പാട് നല്ല വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും മുൻനിരയിൽ പെടുത്താവുന്ന ഒന്നാണ് പീണ്ടിമേട്‌ കുത്ത് വെള്ളച്ചാട്ടം. കൊടും വനത്തിനുള്ളിൽ ആയതുകൊണ്ടും ,അങ്ങോട്ടേക്ക് പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചിട്ടുള്ളത് കൊണ്ടും, വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കാരണം ഈ വെള്ളച്ചാട്ടം അവിടങ്ങളിലെ കുറച്ചു ആളുകൾക്കിടയിൽ മാത്രം ഒതുങ്ങി, പുറംലോകം അറിയാതെ കിടക്കുകയാണെന്നും  പോകുന്ന വഴിയിൽ ശരത്തിൽ നിന്നും കേട്ടറിഞ്ഞു.


എറണാകുളത്തു നിന്നും ഒരു ദിവസം രാവിലെ യാത്ര തുടങ്ങി. ഞാനടക്കം ആകെ അഞ്ചു പേർ. ആലുവ, പെരുമ്പാവൂർ, കോതമംഗലം വഴി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മുൻപിലൂടെ സഞ്ചരിച്ചു കുട്ടമ്പുഴ എന്ന സ്ഥലത്തെത്തി. കുട്ടംപുഴയിലെ ഫോറെസ്റ്റ് ഓഫീസിൽ നിന്നും പെർമിഷൻ എടുത്തു വേണം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകേണ്ടത്. അവിടെയുള്ള ഓഫീസിൽ ഞങ്ങൾ COCHIN ADVENTURE FOUNDATION എന്ന സാഹസിക സംഘടനയുടെ ഭാരവാഹികൾ ആണ് എന്നും ലോക വന ദിനത്തിന്റെ ഭാഗമായി പീണ്ടിമേട്‌ കുത്തിലേക്ക്‌ ഒരു സാഹസിക യാത്ര നടത്താൻ ഉദ്യേശിക്കുന്നുണ്ട് എന്നും അതിന്റെ ഒരു Trial Trek നടത്താനാണ്‌ ഇപ്പോൾ വന്നിരിക്കുന്നതെന്നും  പറഞ്ഞു. 


പീണ്ടിമേടിലേക്കുള്ള വഴിയിൽ ആനകളുടെ ശല്യം വളരെ കൂടുതൽ ആണ് എന്നും, അവിടത്തെ ഫോറെസ്റ്റ് വാച്ചർ  കഴിഞ്ഞ ആഴ്ച ഭാഗ്യം കൊണ്ട് മാത്രമാണ്  കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കടുത്ത വേനൽ ആയതിനാൽ മൃഗങ്ങൾ വെള്ളം തേടി ഉൾക്കാട്ടിൽ നിന്നും ഇറങ്ങുന്ന കാലം ആണെന്നും അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. അതുകൊണ്ട് തന്നെ ആരെയും അവിടേക്ക് വിടേണ്ട എന്നാണു തീരുമാനം എന്നും അദ്യേഹം കൂട്ടിച്ചേർത്തു. 


ആ മറുപടി ഞങ്ങൾ എല്ലാവരെയും നിരാശരാക്കി. ഇത്രയും വഴി സഞ്ചരിച്ചു വന്നത് വെറുതെയായോ എന്ന ശങ്ക മനസ്സിൽ. മുൻപ് ഞങ്ങൾ യാത്രകൾ നടത്തിയ യാത്രകളെ കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും എല്ലാം പറഞ്ഞു നോക്കി. അവസാനം പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകാൻ അദ്യേഹം അനുമതി  തന്നു... ഒരു നിബന്ധനയോടെ... ഈ Trail Trek ജീപ്പ് ഉപയോഗിച്ചു പോകണമെന്നും  അടുത്ത തവണ ഡി ഫ് ഓ യുടെ അനുമതിയോടെ അവിടേക്ക് നടന്നു പോകാമെന്നും പറഞ്ഞു.


മറ്റു മാർഗങ്ങൾ ഒന്നും ഞങ്ങൾക്ക് മുൻപിൽ ഇല്ലായിരുന്നു.  പോകുന്ന വഴിയിൽ  മുഴുവനും ഈറ്റക്കാടുകൾ ആണ് എന്നും കുറച്ചു ആളുകൾ മാത്രമായി നടന്നു പോകുന്നത് വളരെ അപകടമാണ് എന്നും,  അത് കൊണ്ട് കൂടിയാണ് നടന്നു പോകേണ്ട എന്ന് പറഞ്ഞത് എന്ന് അവർ വിശദീകരിച്ചു തന്നു . ഒരു വെള്ള പേപ്പറിൽ പീണ്ടിമേട്‌ കുത്തിലേക്ക്‌ പോകുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ ആണ് എന്നും ഈ യാത്ര അപകടം പിടിച്ചത് ആണ് എന്ന് ഞങ്ങൾക്ക് അറിയാം എന്നും ,  എന്ത് അപകടം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് മാത്രം ആണ് എന്നും എഴുതി കൊടുത്തു . ഒപ്പം ഞങ്ങളുടെയും ഒരു അടുത്ത ബന്ധുവിന്റെയും മൊബൈൽ നമ്പരും കൊടുത്തു. പിന്നെ അവിടെ നിന്നും ഫോണിൽ വിളിച്ചു വരുത്തി തന്ന ഒരു ജീപ്പിൽ ഒരു വാച്ചരെയും കൂട്ടി പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര തുടങ്ങി. കേരളത്തിലെ ഏറ്റവും അപകടകാരികൾ ആയ ആനകള ഉള്ള കാട്ടിലൂടെ  ഒരു യാത്ര...


കാടിനോട്‌ ചേർന്ന് കിടക്കുന്ന വളരെ ചെറിയ ഒരു ഗ്രാമമാണ് പൂയംകുട്ടി. മൂന്നോ നാലോ ചെറിയ കടകളും മറ്റും ഉള്ള ഈ ഗ്രാമത്തിലെ കവലയിൽ നിന്നാണ് ശരിക്കും പീണ്ടിമേട്‌ കുത്തിലേക്ക്‌ യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമെല്ലാം അവിടെ നിന്നും വാങ്ങി യാത്ര തുടങ്ങി. യാത്രയുടെ  തുടക്കത്തിൽ കുറച്ചു വീടുകൾ കണ്ടിരുന്നു. അത് പിന്നിട്ട് അല്പം കഴിഞ്ഞപ്പോൾ റോഡിൽ കോണ്‍ക്രീറ്റിന്റെ രണ്ടു തൂണുകൾക്കിടയിൽ കനമുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് കമ്പിയിട്ട് താഴുകൊണ്ട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു.  വാച്ചർ ചേട്ടൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി കൈയിലിരുന്ന താക്കോൽ കൊണ്ട് താഴ് തുറന്നു. ഞങ്ങൾ അകത്തു കടന്നതിനു ശേഷം വീണ്ടും പഴയപടി ലോക്ക് ചെയ്തു. അനധികൃതമായി വണ്ടികൾ കടന്നു പോയി അപകടം ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു മുൻകരുതൽ ആയിരുന്നു അത് .


ജീപ്പിലിരുന്നു ആ കാനന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ശരത്  ആ  പുതിയ അറിവ് പങ്കു വെച്ചത്. ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു കാലത്ത് വളരെ പ്രശസ്ഥമായ രാജ പാതയിലൂടെ ആണ് എന്ന്. കൊച്ചിയിൽ നിന്നും തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മുന്നാറിലെയും പരിസരങ്ങളിലെയും എല്ലാ കാർഷിക വിളകളും , എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ രാജാ പാത വഴിയായിരുന്നു. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഈ പാതയിലെ  കരിന്തിരി മലയിടിഞ്ഞ് റോഡ് നമാവശേഷമായി പോകുകയും, പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു നശിക്കുകയും ചെയ്തു. അങ്ങിനെയാണ്  മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായത്. . ഇതേ തുടന്നു  രാജഭരണകാലത്ത് തന്നെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള ഈ രാജ പാത തീർത്തും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. 


ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന റോഡിന്റെ ഇരു വശത്തും നിറയെ ഈറ്റക്കാടുകൾ ആയിരുന്നു. അവയാകട്ടെ വളർന്നു വെട്ടാൻ പാകത്തിൽ ആയി എന്നറിയിക്കനായി റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്നു. അതുകൊണ്ടു തന്നെ  വളരെ പതുക്കെ ആയിരുന്നു ജീപ്പിന്റെ സഞ്ചാരം. ഈറ്റക്കാടുകൾക്കിടയിൽ ആന നില്ക്കുന്നുണ്ടോ എന്നറിയാൻ ഒട്ടും പറ്റുന്നില്ല. സ്പീഡിൽ ഓടിച്ചാൽ റോഡിലെ വളവിൽ നില്ക്കുന്ന ഏതെങ്കിലും ആനയെ ചെന്ന് മുട്ടുമോ എന്ന ഭയവും , പതുക്കെ ഓടിച്ചാൽ ഏതെങ്കിലും സൈഡിൽ നിന്നും ആന കയറിവരുമോ എന്ന ഭയവും എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. വഴിയിൽ പലയിടത്തും അധികം പഴക്കമില്ലാത്ത ആന പിണ്ടങ്ങൾ കാണുകയും ആനയുടെ മൂത്രത്തിന്റെ മണം മൂക്കിലേക്ക് വരികയും ചെയ്തപ്പോൾ ഏതു സമയവും ഒരു അപകടം ഉണ്ടാകും എന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.


വയനാട്ടിൽ നിന്നും മൈസൂരിലേക്ക് പോകുമ്പോഴോ, അതിരപിള്ളിയിൽ നിന്നും വാല്പ്പാറക്ക് പോകുമ്പോഴോ ഒക്കെ ആനകളെ പലരും കാണാറുണ്ട്. അവ പലപ്പോഴും വണ്ടിയുടെ ശബ്ദം കേട്ടാൽ വഴി മാറി പോകുകയാണ് പതിവ്. പക്ഷെ പൂയം കുട്ടിയിലെ ആനകൾ മാത്രം അങ്ങിനെ അല്ലെന്നും, അവയിൽ പലതും മനുഷ്യനെ ഒട്ടും പരിചയം ഇല്ലാത്തതാണെന്നും എതു തരത്തിൽ ആണ് അവ പെരുമാറുക എന്ന് ആർക്കും പറയാൻ പറ്റില്ല എന്നും ഡ്രൈവർ ചേട്ടൻ യാത്രക്കിടയിൽ പറഞ്ഞു. 


രണ്ടു വർഷം  മുൻപ് വെള്ളച്ചാട്ടത്തിൽ ആളുകളെ ഇറക്കി മടങ്ങി വരുമ്പോൾ റോഡിൽ നിന്നിരുന്ന ആന വഴി മാറി കൊടുക്കുകയും, വണ്ടി അടുത്ത് എത്താറായപ്പോൾ പെട്ടെന്ന് ഓടി വന്നു വണ്ടി കുത്തി മറച്ചിട്ട്‌  തന്നെ കൊല്ലാൻ ശ്രമിച്ച കഥ ഡ്രൈവർ ചേട്ടൻ പറഞ്ഞു തന്നപ്പോൾ അതിൽ ഒരു അവിസ്വശനീയതയും അനുഭവപ്പെട്ടില്ല. മറിഞ്ഞു വീണ ജീപ്പിൽ നിന്നും എടുത്തു ചാടി ആന കാണാതെ മറുഭാഗത്ത്‌ കൂടെ ഓടിയതിനാൽ മാത്രമാണ്  ഇപ്പോൾ ജീവിച്ചിരിക്കുന്നത്‌  എന്നുമുള്ള അനുഭവകഥ, ഇത്തരം യാത്രകളിൽ പല കാടുകളിൽ വെച്ച് പലരിൽ നിന്നും കേട്ടിട്ടുണ്ട്. ഉൾക്കാട്ടിലെ മനുഷ്യഗന്ധം എല്ക്കാത്ത ആനകൾ പലപ്പോഴും അങ്ങിനെയാണ്. ഏതു  തരത്തിൽ ആണ് പെരുമാറുക എന്ന്  അവയ്ക്ക് പോലും അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത് .


പൂയംകുട്ടിയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആണ് പീണ്ടിമേട്‌ കുത്തിലേക്ക്‌ എത്തിച്ചേരുക. റോഡ്‌ എന്നത് ജീപ്പുകൾക്കു മാത്രം  പോകാൻ പറ്റിയ തരത്തിൽ ഉള്ളവ ആയിരുന്നു. ഈ എഴുകിലോമീറ്റർ ദൂരവും ഏകദേശം ഒരേ കാഴ്ചകൾ ആണ് . ഇരു വശത്തും വളർന്നു നില്ക്കുന്ന ഈറ്റക്കാടുകൾ , അതിനിടയിൽ ഉയരത്തിലുള്ള പേരറിയാത്ത വലിയ മരങ്ങൾ . ചിലയിടങ്ങളിൽ  മാത്രം വളരെ  താഴെ കൂടി ഒഴുകുന്ന പ്രശസ്ഥമായ പൂയംകുട്ടി പുഴയുടെ ചില ഭാഗങ്ങൾ കാണാം.  കാണാം.


കുറച്ചു വർഷങ്ങൾക്കു മുൻപ്  പൂയംകുട്ടി പുഴയിൽ  ജല വൈദ്യുത പദ്ധതി നടപ്പാക്കാൻ സർക്കാരും, എതിർക്കാൻ ഒരുപാട് പരിതസ്ഥിതി പ്രവർത്തകരും ശ്രമിച്ചു. ഒടുവിൽ സൈലന്റ് വാലിയിലെ പോലെ പരിതസ്ടിതി പ്രവർത്തകർ ഇവിടെയും വിജയിച്ചു, കേന്ദ്ര സർക്കാർ ഈ പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. പൂയംകുട്ടിയിലും പരിസരങ്ങളിലും ഘട്ടം ഘട്ടം ആയി അഞ്ചോളം അണക്കെട്ടുകൾ ആണ് പ്ലാൻ ചെയ്തിരുന്നത് . അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഏകദേശം 1 4 0 0 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിൽ ആയി പോയേനെ.


അങ്ങിനെ അങ്ങിനെ പതുക്കെ പതുക്കെ ജീപ്പ് ഓടിച്ചു ഒടുവിൽ ഞങ്ങൾ പീണ്ടിമേട്‌ കുത്തിനടുത്തെത്തി. ജീപ്പ് നിറുത്തി അല്പദൂരം നടന്നാലേ വെള്ളചാട്ടത്തിനടുത്തു എത്തുകയുള്ളൂ. പോകുന്ന വഴിയിൽ വെള്ളചാട്ടത്തിനടുത്തായി വാട്ടർ അതോറിറ്റിയുടെ ആൾതാമസം ഇല്ലാത്ത ഒരു ഓഫീസ് കണ്ടു. അതിനു ചുറ്റും ആന വരാതിരിക്കാനായി വലിയ ആഴത്തിൽ ട്രെഞ്ചു കുഴിച്ചിരിക്കുകയായിരുന്നു. ആളുകൾക്ക് നടക്കാനായി ട്രെഞ്ചിനു കുറുകെ വീതി കുറഞ്ഞ ഇരുമ്പിന്റെ പലകയും ഇട്ടിട്ടുണ്ടായിരുന്നു. ആ ഓഫീസിന്റെ അടുത്തുള്ള ട്രെഞ്ചിന്റെ അരികിലൂടെ നടന്നു വെള്ളച്ചാട്ടത്തിനടുത്ത്‌ എത്തിച്ചേർന്നു .


കടുത്ത വേനലിന്റെ അവസാന കാലത്താണ് ഞങ്ങളുടെ ഈ യാത്ര എന്നതിനാൽ പൂയംകുട്ടി പുഴയിൽ വെള്ളം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടം വെറും ഒരു നീരൊഴൊക്കുമാത്രമായി തോന്നി. ഷൂസെല്ലാം ഊരി വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിൽ ചെന്നു താഴേക്കു നോക്കി. അൽപ നേരം നോക്കിയപ്പോൾ തന്നെ തല കറങ്ങുന്നത് പോലെ തോന്നി. ഒന്ന് കാൽ വഴുതിയാൽ ചെന്ന് വീഴുന്നത് താഴത്തെ പാറകളുടെ മുകളിലെക്കയിരിക്കും. കുറച്ചു നേരം  വെള്ളച്ചാട്ടവും, അതിന്റെ അടിഭാഗവും, പുഴയും, പാറക്കൂട്ടങ്ങളും എല്ലാം നോക്കി നിന്നു .


വളരെ ഉയരം ഉള്ള ഒരു വെള്ളച്ചാട്ടം ആയിരുന്നു അത്. ഒരു പക്ഷെ അതിരപ്പിള്ളി വെള്ളചാട്ടത്തെക്കാൾ വലുത് ആയിരിക്കണം ഈ വെള്ളച്ചാട്ടം. പക്ഷെ വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് ഇറങ്ങാൻ ഒരു വഴിയും അവിടെ കണ്ടില്ല. വർഷങ്ങൾ ആയി ആരും ഇറങ്ങാതെ വഴികൾ എല്ലാം കാടുകയറി കിടക്കുകയായിരുന്നു. ഒരു കൊക്ക പോലെ തോന്നിച്ച, ആ അഗാധ ഗർത്തത്തിലേക്ക് വഴികൾ  വെട്ടി, കയറുകൾ ഉപയോഗിച്ച് താഴെ ഇറങ്ങി കയറി വരണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടി വരും. തികച്ചും അപകടകരവും ആണ് അത് . പിന്നെ ഉള്ള ഒരു മാർഗം വന്ന വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ചു എവിടെയെങ്കിലും വെച്ച് പുഴയിലേക്ക് ഇറങ്ങി , കരയിലും വെള്ളത്തിലും ആയി കുറെ നടന്നു  അടിയിൽ എത്തണം.ഇനി അതിനും കഴിയില്ല. ജീപ്പ് യാത്ര അല്ലതെ മറ്റൊന്നും പാടില്ല എന്ന്  ഫോറസ്റ്റ് ഓഫീസിൽ നിന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . അത് തെറ്റിക്കുന്നത് ഞങളുടെ അടുത്ത യാത്രയേ ബാധിക്കും എന്നറിയാമായിരുന്നതിനാൽ ആ വഴിയും ചിന്തിച്ചില്ല. വെള്ളച്ചാട്ടത്തിന്റെ അടിഭാഗം കാണാനുള്ള ആഗ്രഹം ഈ യാത്രയിൽ നടക്കില്ല എന്ന് മുൻപേ അറിയാമായിരുന്നതിനാൽ അതിൽ ഒട്ടും നിരാശ തോന്നിയില്ല. വളരെ കുറച്ചു ആളുകൾ മാത്രം കണ്ടിട്ടുള്ള അധികം ആളുകൾക്ക് എത്തിപ്പെടാൻ പോലും പറ്റാത്ത ഇവിടം കാണാൻ സാധിച്ചത് തന്നെ ഒരു വലിയ കാര്യം ആയി തോന്നി.



വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുള്ള കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു. വർഷങ്ങൾ ആയി വെള്ളം ഒഴുകി പാറകളിൽ രൂപപ്പെട്ട വലിയ കുഴികളും രൂപങ്ങളും ആയിരുന്നു അവിടത്തെ പ്രത്യേകത. വലിയ വലിയ പാറകൾക്കിടയിലൂടെയും കുഴികളിലൂടെയും  ഒഴുകിയാണ് വെള്ളം അടിയിൽ ചെന്ന് വീഴുന്നത്. പല കുഴികളും ഒരാള് ഇറങ്ങി നിന്നാൽ പോലും കാണാത്ത വലുപ്പത്തിൽ ഉള്ളവ ആയിരുന്നു. 


ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെയ്ത ചെറിയ ഒരു തടയണയുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. ചിലയിടങ്ങളിൽ പാറകളിൽ കമ്പികൾ അടിച്ചു കയറ്റി അതിൽ ചങ്ങല ഇട്ടു വെച്ചതിന്റെ ചില ഭാഗങ്ങളും അവിടെ കണ്ടു. മൃഗങ്ങൾ ഒരുപാട് വെള്ളം കുടിക്കാൻ വരുന്നതിന്റെ തെളിവായി പാറയുടെ പുറത്തെല്ലാം ആനയുടെ പിണ്ഡവും മറ്റു കാഷ്ടങ്ങളും കണ്ടു. അടുത്ത യാത്രയിൽ ടെന്റ് അടിച്ചു ഈ പാറയുടെ പുറത്തു കിടക്കാം എന്ന ആഗ്രഹം നടക്കില്ല എന്ന് അതോടെ ബോധ്യമായി. 


വസ്ത്രങ്ങൾ എല്ലാം മാറി കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി. കാട്ടിൽ നിന്നും ഒഴുകി വരുന്ന തെളിഞ്ഞ പരിശുദ്ധമായ വെള്ളം. നല്ല വെയിലത്തും പുഴയുടെ അടിഭാഗത്ത്‌ നല്ല തണുപ്പായിരുന്നു. ചിലയിടങ്ങളിൽ നല്ല ആഴവും ഉണ്ടായിരുന്നു. എല്ലാവരും നല്ല നീന്തലുകാർ ആയിരുന്നതിനാൽ ആരെയും പരസ്പരം ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ലാതെ മതി മറന്നു കുളിച്ചു, കളിച്ചും സമയം ചിലവഴിച്ചു.


കുളി കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു കുറെ നേരം കൂടി അവിടെ ചിലവഴിച്ചു.കാട്ടിനുള്ളിൽ ശുദ്ധവായുവും ശ്വസിച്ചു പേരറിയാത്ത കിളികളുടെ സംഗീതവും കേട്ട് വെറുതെ ഇരിക്കുന്നത് തന്നെ വളരെ രസകരം ആണ്. ഒരിക്കലും മടുപ്പ് തോന്നില്ല. പിന്നെ ഓരോ യാത്രകൾ  കഴിയുമ്പോൾ നമുക്ക് കിട്ടുന്ന ഊർജം  പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അടുത്ത യാത്രയിൽ ഈ വഴികൾ മുഴുവനും നടന്നു കയറാം എന്നും,  പിന്നെ തിരിച്ചു പോകുന്നത് മറ്റൊരു വഴിയിലൂടെ ചെറിയ മല കടന്നു ആദിവാസി കുടികളിലൂടെ ആകാം എന്നെല്ലാം വാച്ചര് ചേട്ടനും, ഡ്രൈവർ ചേട്ടനും ആയി കൂടി ആലോചിച്ചും ,  ചർച്ചകൾ നടത്തിയും ഒരു അവസാന തീരുമാനത്തിൽ ഞങ്ങൾ എത്തി ചേർന്നു.


ഈ വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടു കിലോമീറ്റർ പോയാൽ ഒരു ടണൽ ഉണ്ടെന്നും പൂയംകുട്ടി പദ്ധതിക്കുവേണ്ടി പണി തുടങ്ങിയ തുരങ്കം ആണ് അതെന്നും അത് കാണിച്ചു തരാം എന്നും വാച്ചർ ചേട്ടൻ പറഞ്ഞു. ഞങ്ങൾ ഭീകരമായ നാരകക്കാനം തുരങ്ക യാത്ര  അനുഭവിച്ചവർ ആയതിനാൽ ഇതും അനുഭവിച്ചറിയാം എന്നും പറഞ്ഞു ജീപ്പിൽ അങ്ങൊട്ട് പുറപ്പെട്ടു. അൽപ സമയത്തിനുള്ളിൽ അവിടെ എത്തി. ഇരുട്ട് പിടിച്ചു കിടക്കുന്ന ഒരു തുരങ്കത്തിന്റെ മുൻഭാഗം മാത്രം കണ്ടു. അതിലേക്കുള്ള വഴി മുഴുവൻ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. ഒരു കണക്കിന് ചെളി ചാടിക്കടന്നു തുരങ്കത്തിന്റെ മുൻഭാഗത്ത്‌ എത്തി. ഉള്ളിലേക്ക് ടോർച്ചു അടിച്ചു നോക്കി. ആകെ ഇരുട്ട് മാത്രം. ഒന്നും കാണുന്നില്ല. ഉള്ളിലാണെങ്കിൽ നിറയെ ചെളിയും. ഒപ്പം അട്ടയുടെ കടിയും ചിലർക്ക് കിട്ടിത്തുടങ്ങി. അതോടെ തുരങ്കത്തോട് പെട്ടെന്ന് തന്നെ വിട പറയാൻ ഞങ്ങൾ നിർബന്ധിതരായി.


തിരിച്ചുള്ള  യാത്രയിൽ കുറച്ചു പോയിക്കഴിഞ്ഞു  വണ്ടി നിറുത്തി  ഡ്രൈവര് ഒരു നല്ല സ്ഥലം കാണിച്ചു തന്നു. പൂയംകുട്ടി പുഴ ശരിക്കും ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ വ്യൂ പോയിന്റ്‌ . താഴെ ഒരു കൊക്ക പോലെ തോന്നിക്കും. മോഹൻലാലിന്റെ "ശിക്കാർ" എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പൂയംകുട്ടിയിലും പരിസരങ്ങളിലും ആണെന്നും , അതിലെ ഒരു സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത് ഞങ്ങൾ ഇപ്പോൾ നില്കുന്ന ഈ സ്ഥലത്താണെന്നും ആ ചേട്ടൻ പറഞ്ഞു തന്നു. കുറച്ചു സമയം അവിടെയും ചിലവഴിച്ചു.


വീണ്ടും വന്ന വഴികളിലൂടെ ഒരു മടക്ക യാത്ര. പുഴയും ഈറ്റക്കാടും, ജീപ്പും, ആനപ്പേടിയും എല്ലാം കൂടി ഒരു മടക്കയാത്ര. വഴിയിൽ തടസ്സമായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷിതരായി പൂയംകുട്ടിയിൽ എത്തി. ഡ്രൈവര് ചേട്ടനും , വാച്ചർ ചേട്ടനും അവർ വിചാരിച്ചതിനേക്കാൾ കൂടുതൽ പണവും കൊടുത്തു ഞങ്ങൾ തിരികെ കാറിൽ കയറി. 


അടുത്ത  ഒരു  യാത്രക്ക് സ്ഥലം കിട്ടിയ സന്തോഷത്തോടെ ഞങ്ങൾ പൂയംകുട്ടിയോടു അൽപ കാലത്തേക്ക് വിടപറഞ്ഞു. വീണ്ടും ഇവിടെ വരേണ്ടി വരും. ഒരു പാട് ആളുകളെയും നയിച്ച്‌ , ഈ ഈറ്റക്കാടുകളിലൂടെ ഞങ്ങളിൽ കുറച്ചുപേർ വീണ്ടും നടക്കും. ഈ യാത്ര പോലെ ആ യാത്രയും അപകടരഹിതമാകണേ എന്ന പ്രാർഥനയോടെ ഞങ്ങൾ മടങ്ങി. 



Monday, August 19, 2013

പാതിരാമണൽ

വർഷങ്ങൾക്കു മുൻപ് , പക്ഷികളെയും  യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്താണ് പാതിരാമണൽ ദ്വീപിനെക്കുറിച്ചു പറഞ്ഞു തന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ വേമ്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന ആ മനോഹര ദ്വീപ്‌ എന്ന കാണണം എന്ന ആഗ്രഹം പല കാരണങ്ങളാലും നടന്നില്ല. ഒടുവിൽ  ഈ വര്ഷത്തെ സ്വാതന്ത്യ്ര ദിനം അവിടെ ചിലവിടാം എന്ന് വിചാരിച്ചു പെട്ടെന്ന് ഒരു യാത്ര തീരുമാനിച്ചു.


പെട്ടെന്നുള്ള യാത്രയായതിനാൽ സ്ഥിരം യാത്രകളിൽ പങ്കെടുക്കുന്ന കൂട്ടുകാരെല്ലാം തിരക്കിലായിരുന്നു. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന, ജീവിക്കുന്നത്  തന്നെ യാത്രകൾ ചെയ്യാനും, ആളുകളെ പരിചയപ്പെടാനും, പുതിയ അനുഭവങ്ങൾ തേടാനും മാത്രമാണ് എന്ന് വിശ്വസിക്കുന്ന  അടുത്ത സുഹൃത്തായ രാജു ചേട്ടനെ മാത്രം കൂട്ടിനു കിട്ടി ..പിന്നെ ഏതു നരകത്തിലേക്കായാലും  ഒപ്പം ഉണ്ടാകും എന്നുറപ്പുള്ള എന്റെ ഭാര്യയെയും, യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന കുട്ടികളെയും കൂട്ടി പാതിരാമണൽ ദ്വീപിലേക്കുള്ള യാത്ര തുടങ്ങി.


ഞങ്ങൾ എറണാകുളത്തു നിന്നും ആണ് യാത്ര തുടങ്ങിയത് .പാതിരാമണൽ എറണാകുളത് നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരത്തിൽ ആണ് എന്ന് നേരത്തെ ചോദിച്ചറിഞ്ഞിരുന്നു.  അവിടേക്ക് പല വഴികളിലൂടെ പോകാം. എന്നും അറിയാമായിരുന്നു . വൈറ്റില -  അരൂര് - ചേർത്തലയിൽ കൂടിയും, വൈറ്റില - ത്രിപ്പുണിത്തുറ- പൂത്തോട്ട - വൈക്കം വഴിയും പാതിരാമണലിൽ എത്താം.  രണ്ടാമത്തെ വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരു പാട് തവണ സഞ്ചരിച്ചിട്ടുള്ള ആദ്യത്തെ വഴിയെക്കാൾ കുറച്ചു മാത്രം സഞ്ചരിച്ചിട്ടുള്ള രണ്ടാമത്തെ വഴിയാണ് നല്ലത് എന്ന് തോന്നി.


വൈറ്റിലയിലെ എപ്പോഴും ഉള്ള ട്രാഫിക്‌ ബ്ലോക്കും, തൃപ്പൂണിത്തുറയിലെ പൊട്ടിപൊളിഞ്ഞു വിവാദമായ റോഡും, എറണാകുളത്തെ പ്രശസ്തമായ  മുല്ലപ്പന്തൽ കള്ള്  ഷാപ്പിലേക്കുള്ള വഴിയും പിന്നിട്ടു ഞങ്ങൾ  പൂത്തോട്ട വഴി തണ്ണീർമുക്കം ബണ്ടിലെത്തി.മുഹമ്മയിലേക്കും , കുമാരകത്തെക്കും മറ്റും പോകുന്ന ആളുകളുടെ ഒരു ഇടത്താവളം ആണ് തണ്ണീർമുക്കം ബണ്ട്. കാണാൻ വളരെ സുന്ദരമായ ഒരു സ്ഥലം. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.


തണ്ണീർമുക്കം ബണ്ട്  പണിയുന്ന കാലം വരെ ആ പ്രദേശങ്ങളിൽ എല്ലാം ഉപ്പുവെള്ളത്തിന്റെ ശല്യം കാരണം   വർഷത്തിൽ രണ്ടു തവണ മാത്രമേ കൃഷി നടത്തിയിരുന്നുവത്രേ. ഈ ബണ്ട്  വന്നതിൽ പിന്നെ വർഷത്തിൽ മൂന്നു തവണ കൃഷി ഇറക്കാൻ അവിടങ്ങളിലെ  ആളുകൾക്ക്  സാധിക്കുന്നുണ്ട് എന്നും , ഈ ബണ്ട്  അവരുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്  എന്ന്   കേട്ടിരുന്നു. അതെ പോലെ തന്നെ ഉപ്പു വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയതിനാൽ അവിടങ്ങളിലെ ജൈവ വ്യവസ്ഥയും മത്സ്യ സമ്പത്തും നശിച്ചു പോയി എന്ന് വിലപിക്കുന്ന സ്വരങ്ങളും ഒരു കാലത്ത്  അവിടങ്ങളിൽ കേട്ടിരുന്നു.


കണ്ണുകൾക്ക്‌ കുളിർമ്മയേകുന്ന  തണ്ണീർമുക്കം ബണ്ടിൽ അൽപ സമയം ചിലവഴിച്ചു. പരന്നു കിടക്കുന്ന കായലും, അതിലൂടെ ഇടയ്ക്കു കടന്നു പോകുന്ന വലിയ ഹൌസ് ബോട്ടുകളും, നല്ല കാറ്റും എല്ലാം കൂടി നല്ല കാഴ്ചയായിരുന്നു അവിടെ.


തണ്ണീർമുക്കം ബണ്ടിനോട് വിടപറഞ്ഞു  കുറെ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ മുഹമ്മയിൽ എത്തി.ദ്വീപായ പാതിരാമണലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് മുഹമ്മ. മുഹമ്മയിലെ കായിപ്പുറം ജങ്ക്ഷനിൽ  സഞ്ചാരികൾക്കായി ഒരു ബോർഡിൽ പാതിരാമണൽ എന്ന് വഴികാട്ടുന്ന   ബോർഡും  കണ്ടു. കൂടുതലൊന്നും ചോദിക്കാതെ കായിപ്പുറം - പാതിരാമണൽ ജെട്ടി റോഡിലൂടെ ഞങ്ങൾ സഞ്ചരിച്ചു .


ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബോട്ട് ജെട്ടിയിലെത്തി. നാട്ടിൻപുറത്തെ ഒരു ചെറിയ ബോട്ട് ജെട്ടി. നാടൻ വള്ളത്തെ അല്പം ഒന്ന് പരിഷ്കരിച്ചു "ഷിക്കാര " ആക്കിയ രണ്ടു വള്ളങ്ങൾ , പിന്നെ ഒരു ചെറിയ ബോട്ടും കുറച്ചു ആളുകളെയും അവിടെ കണ്ടു , ഒപ്പം അല്പം അകലെ പച്ചപ്പുനിറഞ്ഞു , ചുറ്റും വെള്ളം നിറഞ്ഞു കിടക്കുന്ന ഞങളുടെ ലക്ഷ്യസ്ഥാനമായ പാതിരാമണൽ ദ്വീപിനെയും...


വണ്ടി നിറുത്തി ഒതുക്കിയിടുന്നതിനു മുൻപേ ബോട്ടിൽ നിന്നും ഒരാൾ വന്നു. അഞ്ഞൂറ് രൂപ തന്നാൽ പാതിരാമണലിൽ കൊണ്ടുവിടാം എന്നും അവിടമെല്ലാം ആസ്വദിച്ചു ഫോണിൽ വിളിച്ചാൽ അവിടെനിന്നും തിരികെ കൊണ്ട് വിടാം എന്നും അയാൾ  പറഞ്ഞു. കായിപ്പുറത്ത്‌ നിന്നും നാടൻ വള്ളങ്ങൾ കിട്ടും എന്നും ചുരുങ്ങിയ ചിലവിൽ അവിടം പോയി വരാം എന്നും ഉള്ള അറിവായിരുന്നു കേട്ടിരുന്നത്. ബോട്ടിന്റെ ചാർജ് കൂടുതൽ ആണെന്നും പറഞ്ഞപ്പോൾ ഏറ്റവും കുറവ് ഇവിടെയാണ്‌ എന്നും കുമരകത്തൊ, ആലപ്പുഴയിൽ നിന്നോ ആണെങ്കിൽ ഇതിന്റെ നാലിരട്ടി വരെ വാങ്ങുമെന്നും അയാൾ പറഞ്ഞു.


വർഷങ്ങൾക്കു മുൻപ്  പാതിരാമണലിൽ സാധാരണ യാത്ര ബോട്ടിൽ വന്നിട്ടുള്ള രാജു ചേട്ടൻ, ഇപ്പോഴും പാതിരാമണലിലേക്ക് ഗവർന്മെന്റിന്റെ യാത്ര ബോട്ട് ഉണ്ടാകും എന്നും മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ പോയി അന്വേഷിച്ചു നോക്കാം എന്നഭിപ്രായം പറഞ്ഞു. മറുത്തൊന്നും പറയാതെ, ഭക്ഷണം കഴിച്ച ശേഷം അല്പം കഴിഞ്ഞു വരാം എന്ന് മാത്രം പറഞ്ഞു ഞങ്ങൾ വന്ന വഴിയിലൂടെ മടങ്ങി. ബോട്ട് ജെട്ടിയിൽ നിന്നും നോക്കിയാൽ  വളരെ അടുത്ത് കാണാവുന്ന പാതിരാമണലിലേക്ക് അഞ്ഞൂറ് രൂപ കൊടുക്കാൻ മനസ്സിൽ മടി തോന്നിയിരുന്നു.


കായിപ്പുറത്ത്‌  നിന്നും വഴി ചോദിച്ചു മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ എത്തി. പണി പൂർത്തിയാക്കിയിട്ടില്ലാത്ത പുതിയ ജെട്ടിയിൽ ആളുകളും ബോട്ടുകളും വളരെ കുറവായിരുന്നു. അവധി ദിവസം  ആയതിനാൽ  ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുറച്ചു ആളുകളെയും രണ്ടു ബോട്ട് ഡ്രൈവർമാരെയും കണ്ടു.  അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാതിരാമണലിലേക്ക് ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഒന്നും ഇല്ലെന്നും അടുത്ത് തന്നെ തുടങ്ങാൻ ആലോചനയുണ്ട് എന്നും അവരിൽ നിന്നറിഞ്ഞു. ഞങ്ങൾ ആദ്യം പോയ കായിക്കലെ ബോട്ട് ജെട്ടിയിൽ ചെന്നാൽ അവിടെ നിന്നും ടൂറിസ്റ്റ് ബോട്ടോ , വള്ളമോ കിട്ടും എന്നും അവർ കൂട്ടിച്ചേർത്തു. കൂടുതലൊന്നും ചോദിക്കാതെ വന്ന വഴിയിലൂടെ മടങ്ങി.


സമയം പന്ത്രണ്ടുമണിയായി. പാതിരാമണലിനുള്ളിൽ കയറിയാൽ ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടില്ല എന്നറിയാവുന്നതിനാൽ ഭക്ഷണം കഴിച്ച ശേഷം അങ്ങോട്ട്‌ പോകാൻ  തീരുമാനിച്ചു. കായിപ്പുറം സെന്ററിൽ നല്ല ഹോട്ടലുകൾ  ഒന്നും കണ്ടില്ല. വീണ്ടും ശ്രദ്ധയോടെ ഓരോ കടകളുടെയും ബോർഡുകൾ വായിച്ചു നോക്കി. അവസാനം ഹോട്ടൽ സ്മിത എന്ന പേരിലുള്ള  ഒരു ചെറിയ ഒറ്റമുറി കടയുടെ വലിപ്പത്തിലുള്ള ഹോട്ടൽ മാത്രം കണ്ടു. കഴിക്കാൻ കാര്യമായി ഒന്നും കിട്ടില്ല എന്നും, എന്തെങ്കിലും കഴിച്ചു വിശപ്പടക്കാം എന്നും പറഞ്ഞു അവിടേക്ക് കയറി. കഴിക്കാൻ എന്താണ് ഉള്ളത് എന്ന ചോദ്യത്തിന് വന്ന മറുപടി കേട്ടപ്പോൾ മുൻധാരണകൾ എല്ലാം വെറുതെയായി . കരിമീൻ, കൊഞ്ച് , കക്ക തുടങ്ങി അവിടെ ഒരുവിധം എല്ലാ കായൽ കടൽ വിഭവങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. കായൽ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഒരുപാടുപേർ വന്നു ഭക്ഷണം പാർസൽ വാങ്ങി കൊണ്ട് പോകുന്നത് കണ്ടു. അത് കൊണ്ട് തന്നെ വലുപ്പത്തിൽ സ്മിതാ ഹോട്ടൽ ചെറുതാണെങ്കിലും പേരിലും രുചിയിലും  ആ ഹോട്ടൽ ഒരുപാട് വലുതാണ്‌ എന്ന് ബോധ്യപ്പെട്ടു .


വീണ്ടും ആ പഴയ ബോട്ട് ജെട്ടിയിലെത്തി. ഇത്തവണ വണ്ടിയുടെ അടുത്തേക്ക് വന്നത് മറ്റൊരാളായിരുന്നു. ആളു മാറിയത് പോലെ ഇത്തവണ  ബോട്ടിന്റെ ചാർജിലും വ്യത്യാസം ഉണ്ടായിരുന്നു. 4 0 0 രൂപ. ചാർജ് കൂടുതൽ ആണ് എന്നും അല്പം കുറക്കണം എന്നും സംസാരിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. അവസാനം മുഴുവൻ  രൂപയും കൊടുത്തു, ബോട്ട് ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങി  ആ ചെറിയ ബോട്ടിൽ കയറി.


വേമ്പനാട് കായലിലൂടെ ഒഴുകുന്ന ബോട്ടിൽ പാതിരാമണൽ അടുക്കുന്നതും നോക്കി നിന്നു. എവിടെ നിന്നും നോക്കിയാലും പേടിപ്പെടുത്തുന്ന ഒരു പച്ചത്തുരുത്ത്. അതായിരുന്നു അകലെ നിന്നും നോക്കുമ്പോൾ പാതിരാമണൽ. അവിടെ ബോട്ടുകൾക്കും മറ്റും അടിപ്പിക്കാൻ ആയി ഒരു ജെട്ടിയും ഉണ്ടായിരുന്നു. ജെട്ടിയിൽ  നിന്നും  ബോട്ട് ഇറങ്ങിയത് തന്നെ കാട്ടിലെക്കായിരുന്നു. തുടക്കത്തിൽ തന്നെ തകർന്നു കിടക്കുന്ന ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടു. അവിടെ നിന്നും തുടങ്ങുന്ന കാട്ടിലൂടെ നടക്കാനായി കല്ലുകൾ പാകിയ നടവഴികളും കണ്ടു.


പാതിരാമണൽ ദ്വീപിനു "അനന്തപദ്മനാഭൻ തോപ്പ്" എന്നും പേരുണ്ട്. കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണനായ വില്വമങ്കലത്ത് സ്വാമിയാരുടെ  മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ്  പാതിരാമണൽ എന്ന് ഐതിഹ്യം. പല ഉടമകളിലൂടെ കൈമാറി വന്ന ഈ ഭൂമി  1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പതിനാലു കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ ഈ ദ്വീപിൽ മനുഷ്യ വാസം ഒട്ടും ഇല്ല.


വർഷങ്ങളായി മനുഷ്യന്റെ കൈ കടത്തലുകൾ അധികം ഇല്ലാതെ മരങ്ങളും ചെടികളും എല്ലാം വളര്ന്നു ശരിക്കും കാട് പിടിച്ചുകിടക്കുന്ന ആ ദ്വീപിലൂടെ സന്ദർശകർക്ക് നടക്കാനായി പലയിടങ്ങളിലും കല്ലുകൾ പാകിയ നടപ്പാതകൾ മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക്‌  ഇവിടെ അധികം കോട്ടം തട്ടത്തതുകൊണ്ട്  ഒരു പാട് പക്ഷികളുടെയും, ചിത്രശലഭങ്ങളുടെയും, മറ്റു ജീവികളുടെയും പ്രിയപ്പെട്ട സ്ഥലമാണ് ഈ ദ്വീപ്‌. അതുപോലെ തന്നെ പലതരത്തിലുള്ള ഔഷധ സസ്യങ്ങളും ഇവിടെ സുലഭമായി കാണാം. 


കല്ല്‌ പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചു നടന്നു. കാടിന്റെ ഉള്ളിൽ തെങ്ങുകളും, കശുമാവും മറ്റും വളര്ന്നു നില്ക്കുന്നത് ഒരു പുതിയ കാഴ്ച ആയിരുന്നു. മുൻപേ താമസിച്ചിരുന്ന ആളുകൾ നട്ട ഫല വൃക്ഷങ്ങൾ  കണ്ടൽ ചെടികളോടും , കാട്ടു വള്ളികളോടും ചേർന്ന് നില്കുന്ന കാഴ്ച മനോഹരവും ഭീകരവും ആയിരുന്നു. പച്ച നിറത്തിലുള്ള പായൽ നിറഞ്ഞു കിടക്കുന്ന വലിയ കുഴികൾ (അതോ കുളങ്ങളോ) വഴിയിൽ പലയിടത്തും കാണാമായിരുന്നു. ചിലയിടങ്ങളിൽ കണ്ടലുകളും വള്ളികളും വളർന്നു നില്ക്കുന്ന കാഴ്ച ചില ഇംഗ്ലീഷ്‌ സിനിമകളിലെ പ്രേത ചിത്രങ്ങളിലെ രംഗങ്ങളെ ഓർമിപ്പിച്ചു.


കുട്ടികൾ പലപ്പോഴും എല്ലാവർക്കും മുൻപേ ഓടി തുടങ്ങി. ഇരുവശവുംകാട് പിടിച്ച വഴികള ആയതിനാൽ പാമ്പുകൾ  ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. പല തവണ ചെറിയ ചെറിയ കാടുകൾ കണ്ടത് കൊണ്ടാവണം അവർക്ക് കാടിനോടും ഈ വിജനതയോടും ഒട്ടും ഭയം തോന്നാത്തത് എന്ന് തോന്നി. ഒരു കണക്കിന് അവരെ പുറകിലാക്കി ഏറ്റവും മുൻപേ, ഷൂ ഇട്ട കാലുകൾ അമർത്തി ചവിട്ടി കാട്ടിലൂടെ  നടന്നു. ആ ഷൂ ശബ്ദം കേട്ടാൽ ഒരു വിധത്തിൽ പെട്ട പാമ്പുകൾ വഴിമാറി പോകും എന്നറിയാമായിരുന്നതു കൊണ്ടാണ് അങ്ങിനെ നടന്നത്. ശരിക്കുള്ള കാട്ടിൽ ഈ നടത്തം പലപ്പോഴും വെറുതെയാകാറുണ്ട് , ചുരുട്ട എന്ന പേരിൽ അറിയപ്പെടുന്ന മടിയനായ ചെറിയ പാമ്പ് എത്ര ശബ്ദം കേട്ടാലും ഒരിക്കലും വഴിമാറി തരാറില്ല.


കുറെ ദൂരം നടന്നപ്പോൾ ദ്വീപിന്റെ മറു വശത്തെത്തി. അവിടെ ഒരു SNDP ക്കാരുടെ ഒരു ചെറിയ അമ്പലം കണ്ടു. അതിന്റെ മുൻപിൽ മണൽ വിരിച്ച തുറസായ കുറച്ചു സ്ഥലവും കണ്ടു. അൽപ സമയം അവിടെ ഇരുന്നു വിശ്രമിച്ചു. ഒരു ഒഴിവു ദിവസം ആയിട്ടും ഈ വന്യത ആസ്വദിക്കാൻ അവിടെ ആരെയും കണ്ടില്ല എന്നതിൽ   വളരെ നിരാശ തോന്നി. കായലിൽ കുറച്ചു അകലെയായി ഒരു വലിയ ഹൌസ് ബോട്ട്  കിടക്കുന്നുണ്ടായിരുന്നു. അതിലെ ആളുകളുടെ ബഹളങ്ങൾ മാത്രം കേട്ടു.  കുമരകം ഹൌസ് ബോട്ട് യാത്രകളിൽ  ആളുകളെ പാതിരാമണൽ കാണിക്കാൻ കൊണ്ട് വരിക ഒരു പതിവാണ്. എന്നിട്ടും ഈ ദ്വീപിൽ ആരെയും കണ്ടില്ല.


അമ്പലത്തിന്റെ രണ്ടു വശത്തേക്കും നടക്കാനുള്ള വഴികൾ കണ്ടു. കല്ലുകൾ  പാകാത്ത, ആളുകള് നടന്നു മാത്രം വഴി രൂപപ്പെട്ട വഴിയിലൂടെ കുറെ നടന്നു നോക്കി. ശരിക്കും ഭീകരമായ ഒരു വഴിയായിരുന്നു അത്. കണ്ടലുകളും വള്ളികളും എല്ലാം പടര്ന്നു വഴിപോലും കൃത്യമല്ലാത്ത ഒരു പാതയായിരുന്നു അത്. ആ പാത എവിടെക്കെന്നറിയാതെ നീണ്ടു നീണ്ടു പോകുകയായിരുന്നു. പലയിടത്തും വഴികൾ പിരിഞ്ഞു പോകുന്നുമുണ്ട് . തിരിച്ചു വരാൻ വഴി അറിയാൻ വേണ്ടി പോകുന്ന വഴിയിൽ പലയിടത്തും ചെടികളുടെ തലപ്പുകൾ ഒടിച്ചു വഴിയിൽ ഒരു ആരോ മാർക്ക്‌ പോലെ ഇട്ടു. രാജു ചേട്ടനും പലയിടത്തും ഇത് ചെയ്യുന്നുണ്ടായിരുന്നു.വന യാത്രകളിൽ യാത്രകളിൽ സ്ഥിരമായി ചെയ്യുന്ന കാര്യം ആയിരുന്നു അത്.


കുറെ നേരം പോയിട്ടും വഴികൾ അവസാനിക്കാതെ ആയി. അവസാനം വന്ന വഴിയെ തന്നെ തിരിച്ചു നടന്നു. അങ്ങോട്ടും ഇങ്ങോട്ടും യാതൊരു നിയന്ത്രണവും ഇല്ലാതെ ഓടുന്ന കുട്ടികളെയും കൊണ്ട് ഇനിയും ഇതിലേറെ നടക്കാൻ കഴിയില്ല എന്ന് തോന്നി. പിന്നെ എല്ലാം ഒരേ കാഴ്ചകൾ. നിറഞ്ഞ പച്ചപ്പും വന്യതയും ശുദ്ധമായ വായുവും ആസ്വദിച്ച് തിരിച്ചു നടന്നു. കിളികള വളരെ കുറവേ അവിടെ കണ്ടുള്ളൂ . രാവിലെയും വൈകീട്ടും വന്നാൽ മാത്രമേ കിളികളെ കാണാൻ കഴിയൂ എന്നറിയാമായിരുന്നതിനാൽ വിഷമം തോന്നിയില്ല.


തിരികെ അമ്പലത്തിനടുത്തെത്തി. അവിടത്തെ ചാഞ്ഞു കിടക്കുന്ന മരത്തിൽ കുട്ടികൾ കയറാനും ഇറങ്ങാനും തുടങ്ങി. താഴെ മണൽ ആയതിനാൽ വീണാലും കാര്യമായി ഒന്നും പറ്റില്ല എന്ന് തോന്നിയതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കാതെ കായലിന്റെ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു.


മടക്കയാത്രയിൽ രാജു ചേട്ടൻ ഒരു പാട് ഔഷധ ചെടികളെ പരിചയപ്പെടുത്തി തന്നു. കുന്നിക്കുരുവും വീടുകളിൽ സാധാരണ കാണാറുള്ള ചെത്തിയും അല്ലാതെ ഒരു ചെടിയും എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പല ചെടികളുടെയും പേരുകളും,  ഔഷധ ഗുണങ്ങളും  കേട്ടപ്പോൾ ശരിക്കും വിസ്മയം തോന്നി.


മടക്കയാത്രയിൽ തിരികെ വരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബോട്ടിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടു. കൈയിൽ തുറന്നു പിടിച്ച ബിയർ കുപ്പികളുമായാണ് വരവ്.  ആരുടേയും ശല്യമില്ലാത്ത ഈ വിജനതയിൽ സ്വാതന്ത്യദിനം ആഘോഷിക്കാൻ ആണ് അവരുടെ വരവ്.


മൊബൈലിൽ ബോട്ട് ഡ്രൈവറെ വിളിച്ചു അൽപ സമയത്തിനുള്ളിൽ തന്നെ അവർ എത്തി. പാതിരാ മണലിനോട്‌ പതുക്കെ വിട പറഞ്ഞു. മനസ്സിൽ അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു ...വീണ്ടു ഒരിക്കൽ കൂടി ഇവിടെ വരും. ആ അമ്പല മുറ്റത്തെ മണലിൽ ടെന്റുകൾ കെട്ടി ഒരു രാത്രി കായലിനോടും മണലിനോടും നിലാവിനോടും  പ്രിയ കൂട്ടുകാരോടും ഒപ്പം ഒരു രാത്രി....മടക്ക യാത്രയിൽ മനസ്സിൽ അത് മാത്രമായിരുന്നു ചിന്ത..അതുകൊണ്ട്  തന്നെ ഒരു പ്രിയപ്പെട്ട സ്ഥലത്തോട് വിട പറയുന്ന സങ്കടം മനസ്സിൽ ഒട്ടും ഉണ്ടായിരുന്നില്ല ..

ഇനി ഒരു കാത്തിരിപ്പാണ് ...

കായലും, മണലും, നിലാവും , സൌഹൃദങ്ങളും ഒത്തു ചേരുന്ന ഒരു പാതിരാമണൽ  രാത്രിക്കായുള്ള കാത്തിരുപ്പ് ....

വരുന്നോ എന്റെ പ്രിയ കൂട്ടുകാരെ ?